വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാലികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസന്റ് (75) അന്തരിച്ചു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇൻജക്‌ഷനെടുക്കുന്ന ഡോക്ടറോട് ‘‘നിങ്ങള് ക്രിസ്ത്യാനി തന്നെ അല്ലേ?, കരുണ, കരുണ എന്ന് കർത്താവു പറഞ്ഞതൊന്നും കുട്ടി കേട്ടിട്ടില്ലാ?’’ എന്നു ചോദിക്കാൻ ഇന്നസന്റിനേ കഴിയൂ. ‘‘ധൈര്യം ഉള്ളവനേ തമാശ പറയാനും കഴിയൂ’’ എന്ന് അഭിപ്രായപ്പെട്ട ഇന്നസന്റ് തന്റെ രോഗാവസ്ഥയിൽ ആ സ്വഭാവഗുണം മുഴുവൻ പുറത്തെടുത്തു. ‘‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ. അസുഖത്തെ ഒരു സുഹൃത്തായി കാണാനാണ് എനിക്കിഷ്‌ടം.’’ ഇതായിരുന്നു നിലപാട്. കാൻസറിനു ശേഷമുള്ള ജീവിതത്തെ ‘ബോണസ് ജീവിതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നതും.