കോഴിക്കോട്: ഐ.എന്‍.എല്‍ അബ്ദുല്‍വഹാബ് പക്ഷം താല്‍ക്കാലിക വിലക്ക് നീക്കണമന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നാളെ കോടതി പരിഗണിക്കും. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പ്രഖ്യാപിച്ചിരുന്നു. അതിനെ എതിര്‍ത്താണ് അബ്ദുല്‍വഹാബും കൂട്ടരും പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്. അതേസമയം, ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസിഡന്റും കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റി നിലവിലുണ്ട്. ഔദ്യോഗികമയി അവരാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, എ.പി അബ്ദുല്‍വഹാബ് പ്രസിഡന്റും നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. ഇവരെ വിലക്കികൊണ്ടാണ് കോടതി ഉത്തരവ് ഉണ്ടായിരുന്നത്. ഇത് മറികടക്കാനാണ് അപേക്ഷ നല്‍കിയത്.
വഹാബ് പക്ഷം കഴിഞ്ഞദിവസം മലപ്പുറത്ത് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നുവെങ്കിലും അബ്ദുല്‍വഹാബും നാസര്‍കോയ തങ്ങളും പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം സ്ഥാപിക്കാന്‍ എതിര്‍പക്ഷത്തിന് സാധിച്ചിരുന്നുമില്ല. ഔദ്യോഗികപക്ഷം ഡിസംബറില്‍ സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ കാസിം ഇരിക്കൂറും പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ഔദ്യോഗികപക്ഷത്തോടൊപ്പമാണെങ്കിലും വര്‍ക്കിങ് പ്രസിഡന്റ് പി.സി കുരീല്‍ വിമതരോട് താല്പര്യം കാണിക്കുന്ന നേതാവാണ്. ഇടതുമുന്നണിയില്‍ സ്ഥാനം ലഭിക്കുകയും പാര്‍ട്ടിയുടെ നേതാവ് മന്ത്രിയാവുകയും ചെയ്തശേഷമാണ് ഐ.എന്‍.എലില്‍ വിഭാഗീയത ശക്തമായത്. അബ്ദുല്‍വഹാബും കാസിം ഇരിക്കൂറും രണ്ടു ചേരിയായി മാറുകയായിരുന്നു. എറണാകുളത്ത് ഒന്നരക്കൊല്ലം മുമ്പ് നടന്ന സമ്മേളനം അണികള്‍ ചേരിതിരിഞ്ഞ് അടി കൂടിയ തെരുവ് യുദ്ധമായി മാറിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഇരുവിഭാഗങ്ങളും യോജിക്കുകയും കോഴിക്കോട്ട് വഹാബും കാസിം ഇരിക്കൂറും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിജോയിപ്പ് വീണ്ടും മറനീക്കി പുറത്തുവരികയായിരുന്നു.
അതിനെതുടര്‍ന്നാണ് ദേശീയനേതൃത്വം സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ഐ.എന്‍.എല്‍ വിഭാഗീയത സി.പി.എമ്മിനും ഇടതുമുന്നണിക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഐ.എന്‍.എല്‍ ഒറ്റ പാര്‍ട്ടിയായി നില്‍ക്കണമെന്നാണ് സി.പി.എമ്മിന്റെ അന്ത്യശാസനം. എന്നാല്‍, ഇത് നടപ്പാകുന്നില്ല. ദേശീയനേതൃത്വത്തിന്റെ പിന്തുണയുള്ള കാസിം ഇരിക്കൂര്‍ വിഭാഗത്തെ അംഗീകരിക്കാന്‍ മുന്നണിയും സിപി.എമ്മും ബാധ്യസ്ഥരാവുകയാണ്. അതേസമയം, തങ്ങളും ഇടതുമുന്നണിയുടെ കൂടെയാണെന്ന് വഹാബ് പക്ഷവും പറയുന്നു.നാളെ കോടതിയുടെ നടപടി ഏതായാലും നിര്‍ണായകമാവും.