Thursday, June 19, 2025

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്

Must Read

പ്രത്യേക ലേഖകന്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം 75 വര്‍ഷം പിന്നിട്ട് അതിന്റെ ജെത്രയാത്ര തുടരുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവെയും കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും നിര്‍ണായക സ്വാധീനമാണ് മുസ്ലിംലീഗിനുള്ളത്. സാമുദായിക പാര്‍ട്ടി എന്ന ലേബലില്‍ നിന്ന് പുറത്തുകടക്കാനും പറ്റിയ സന്ദര്‍ഭങ്ങളിലെല്ലാം ദേശീയപാര്‍ട്ടിയുടെ പൊലിമ നിലനിര്‍ത്താനും ലീഗിന് സാധിച്ചിട്ടുണ്ട്. മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗ് ബദ്ധശ്രദ്ധമാണ്. ഇതിന്റെ പേരില്‍ എതിര്‍ചേരിയിലെ രാഷ്ട്രീയകക്ഷികളുടെ പോലും പിന്തുണ നേടാന്‍ ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈയില്‍ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് തുടക്കമാവുമ്പോള്‍ നിരവധി രാഷ്ട്രീയ, സാമൂഹിക മേഖലകളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവം ഓരോ ലീഗുകാരനും പങ്കുവെക്കാനുണ്ടാവും. ആ യാത്ര ഒരിക്കലും അനായാസമായിരുന്നില്ല. പലതരം എതിര്‍പ്പുകളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. പോരായ്മകള്‍ നിരവധിയുണ്ടായിരുന്നു. എല്ലാറ്റിനെയും മറികടന്നാണ് ലീഗ് തങ്ങളുടെ ഹരിതപതാക റ്റിനം ജൂബിലി വേദിയില്‍ ഉയര്‍ത്തുന്നത്.


1948 മാര്‍ച്ച് 10നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്ഥാപിതമാവുന്നത്. സ്വാതന്ത്ര്യാനന്തരം ഓള്‍ ഇന്ത്യ മുസ്ലിംലീഗ് പിരിച്ചുവിട്ടതിനുശേഷം ഇന്ത്യയില്‍ അവശേഷിക്കുന്ന ലീഗിനെ ശക്തിപ്പെടുത്താനായിരുന്നു ചെന്നൈ രാജാജി ഹാളില്‍ ലീഗ് സമ്മേളനം വിളിച്ചുചേര്‍ത്തത്. പുതിയ ലക്ഷ്യങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്‌കരിച്ചുകൊണ്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് അങ്ങനെ യാഥാര്‍ത്ഥ്യമായി. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രഥമ പ്രസിഡന്റ്. 1948 മുതല്‍ 1972 വരെ അദ്ദേഹം തുടര്‍ന്നു. 1973 മുതല്‍ 94 വരെ ഇബ്രാഹിം സുലൈമാന്‍ സേട്ട് ആയിരുന്നു ദേശയതലത്തില്‍ അമരക്കാരന്‍. 94 മുതല്‍ 2008 വരെ ജി.എം ബനാത്ത് വാല ദേശീയ പ്രസിഡന്റായി. മുന്‍ കേന്ദ്രമന്ത്രിയും കണ്ണൂര്‍ സ്വദേശിയുമായ ഇ. അഹമ്മദ് 2008 മുതല്‍ 2017 വരെ പ്രസിഡന്റ് പദവി അലങ്കരിച്ചു. അഹമ്മദ് സാഹിബിന്റെ വിയോഗത്തെതുടര്‍ന്ന് കെ.എം ഖാദര്‍ മൊയ്തീന്‍ പ്രസിഡന്റായി. അദ്ദേഹം ഇപ്പോഴും തുടരുകയാണ്.
1956 മുതല്‍ 73 വരെ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ആണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത്. 1973 മുതല്‍ 75 വരെ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പ്രസിഡന്റായി. അദ്ദേഹത്തിന്റെ നിര്യാണത്തെതുടര്‍ന്ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ചു. 75 മുതല്‍ 2006വരെ അദ്ദേഹത്തിന്റെ സാരഥ്യത്തിലാണ് പ്രസ്ഥാനം മുന്നോട്ട് പോയത്. ശിഹാബ് തങ്ങളുടെ നിര്യാണത്തെതുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചു. 2009 മുതല്‍ 2022ല്‍ അന്തരിക്കുന്നതുവരെ അദ്ദേഹമാണ് പാര്‍ട്ടിയെ നയിച്ചത്. 2022 മുതല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടിയെ നയിക്കുന്നു.
മുസ്ലിംലീഗ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി തുടക്കം മുതല്‍ ഉണ്ട്. 1950 ഒക്ടോബര്‍ 28ന് മലപ്പുറം മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ എം.പി.എ ഹസന്‍കുട്ടി കുരിക്കള്‍ വിജയിച്ചു. ലീഗിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയമായിരുന്നു അത്. 1960ല്‍ പട്ടംതാണുപ്പിള്ള സര്‍ക്കാറില്‍ ലീഗിലെ കെ.എം സീതിസാഹിബ് സ്പീക്കറായി. ലീഗിന് ലഭിക്കുന്ന പ്രഥമ ഭരണഘടനാ പദവിയായിരുന്നു അത്. പിന്നീട് സി.എച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിപദം അലങ്കരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സി.എച്ച് നടത്തിയ സേവനങ്ങള്‍ എന്നും പ്രകീര്‍ത്തിക്കപ്പെടുന്നു. മലബാറില്‍ മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസരംഗത്തുള്ള പിന്നാക്കാവസ്ഥ ഇല്ലാതാക്കുന്നതിന് സി.എച്ച് വലിയ സേവനങ്ങള്‍ നല്‍കിയതും ചരിത്രത്തിന്റെ ഭാഗമാണ്. 1982-83 കാലയളവില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സി.എച്ച് വഹിച്ചു. തുടര്‍ന്ന് 83 മുതല്‍ 87 വരെ അവുക്കാദര്‍കുട്ടി നഹ ഈ സ്ഥാനം അലങ്കരിച്ചു. കെ. മൊയ്തീന്‍കുട്ടിഹാജി, ചാക്കീരി അഹമ്മദ്കുട്ടി എന്നിവര്‍ വിവിധ കാലങ്ങളില്‍ സ്പീക്കര്‍ പദവിയിലെത്തി. എം.പി.എം മുഹമ്മദ് ജാഫര്‍ഖാന്‍, കെ.എം ഹംസകുഞ്ഞ്, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായി.


1974ല്‍ മുസ്ലിംലീഗിലെ ഒരു വിഭാഗം പിളര്‍ന്ന് അഖിലേന്ത്യാ ലീഗ് രൂപീകരിച്ചെങ്കിലും പിന്നീട് ഇരുപാര്‍ട്ടികളും ഒന്നായി മാറി. ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചെങ്കിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ശക്തിദുര്‍ഗങ്ങളില്‍ പോറല്‍ വീഴ്ത്താന്‍ അതിനായില്ല. ഐ.എന്‍.എല്ലിലെ വലിയൊരു വിഭാഗം ലീഗില്‍ തിരിച്ചെത്തി.


ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി തുടങ്ങിയ നേതാക്കള്‍ ദേശീയതലത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം സംസ്ഥാനതലത്തിലും നേതൃപരമായ പങ്കുവഹിക്കുന്നു.

രാഷ്ട്രീയത്തിലെന്നപോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ലീഗ് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ബൈത്തുറഹ്മ പദ്ധതിയും സി.എച്ച് സെന്റര്‍ വഴിയുള്ള രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായവും എടുത്തു പറയേണ്ടതാണ്. അന്തിയുറങ്ങാന്‍ അഭയമില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന വലിയ പദ്ധതിയാണ് ബൈത്തുറഹ്മ. നൂറുകണക്കിന് വീടുകളാണ് സംസ്ഥാനത്തിനകത്തും പുറത്തും നിര്‍മിച്ചു നല്‍കിയത്. ഡയാലിസിസ് സെന്ററുകളും ലാബകുളും സ്ഥാപിച്ചും രോഗികള്‍ക്ക് ഭക്ഷണവും മരുന്നും സൗജന്യമായി നല്‍കിയും സി.എച്ച് സെന്ററുകള്‍ നാടെങ്ങും ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നു. മറുനാടന്‍ മലയാളികള്‍ക്ക് സേവനത്തിന്റെ കൈത്താങ്ങായി കെ.എം.സി.സി പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടിയുടെ തണലിലാണ്. ഇവിടെയെല്ലാം ജാതി, മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സേവനം ലഭിക്കുന്നു.
യു.ഡി.എഫിന്റെ ശക്തിസ്രോതസ് എന്ന നിലയില്‍ ലീഗിനുള്ള സ്വാധീനം ആര്‍ക്കും ചെറുതാക്കി കാണാന്‍ പറ്റില്ല. മുഖ്യകക്ഷിയായ കോണ്‍ഗ്രസിന് ശക്തിപകര്‍ന്നുകൊണ്ട് ലീഗുണ്ട്. കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ യഥാസമയം ചൂണ്ടികാണിക്കാനും ലീഗ് മടിക്കാറില്ല. തങ്ങളില്‍ ജനങ്ങള്‍ ഏല്‍പിച്ച ദൗത്യം പാര്‍ട്ടി മറക്കാറുമില്ല. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന മുസ്ലിംലീഗ് പ്രസ്ഥാനം പ്ലാറ്റിനം ജൂബിലി വേളയില്‍ വ്യക്തവും ശക്തവുമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img