കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം വൈകുന്നതായി പരാതി. കഴിഞ്ഞ ആഗസ്റ്റിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്. സന്ദര്‍ശക പാസ് ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരിലുള്ള വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ കൂടുതല്‍ പ്രവര്‍ത്തകരെ കൂട്ടി വന്ന് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പകര്‍ത്താന്‍ വൈകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുകയും നിരന്തരമായി മെഡിക്കല്‍ കോളജില്‍ എത്തുകയും ചെയ്യുന്നുണ്ട്. ഇത് കേസ് അട്ടമറിക്കാന്‍ കാരണമാവുമെന്നാണ് പറയുന്നത്.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മെഡിക്കല്‍ കോളജ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് പകര്‍ത്താന്‍ ഡിസ്‌ക് ഇല്ലാത്തതാണ് പ്രശ്‌നമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 12 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 26,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഹാര്‍ഡ് ഡിസ്‌കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഫോറന്‍സിക് ലബാലേക്ക് അയക്കണം. അവിടെ നിന്ന് ലഭിക്കുന്ന കേസ് നമ്പര്‍ അനുസരിച്ചാണ് കുറ്റപത്രം തയാറാക്കുക. ഒരാഴ്ചക്കുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.