റിയാദ് : തലസ്ഥാന നഗരിയായ റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും. ബുധനാഴ്ച വൈകീട്ടോടെയാണ് ഇടിയോട് കൂടി മഴയാരംഭിച്ചത്. ശക്തമായ കാറ്റും വീശി. തുടർന്ന് വൻ ശബ്ദത്തോടെ ഐസ് മഴയും പെയ്തു. ചറപറാ ശബ്ദത്തോടെ പെയ്തിറങ്ങിയ മഞ്ഞു മഴ ഏറെ കൗതുകം പകർന്നു.
മഞ്ഞു മഴ പെയ്തതോടെ മുതിർന്നവരും കുട്ടികളുമെല്ലാം വീടുകളിൽ നിന്നും പുറത്തിറങ്ങി മഞ്ഞു കഷണങ്ങൾ പൊറുക്കിയെടുക്കുന്ന തിരക്കിലായി. വളരെ അപൂർവ്വമായി ലഭിക്കുന്ന ആലിപ്പഴ വർഷം പലരും നേരിട്ട് കാണുകയും ആസ്വദിക്കുകയും ചെയ്തു. പലരും പാത്രങ്ങളിൽ മഞ്ഞു കഷണങ്ങൾ ശേഖരിച്ചു.
ദിവസങ്ങളായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭ്യമായിരുന്നു. കുറച്ചു ദിവസങ്ങൾ കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുകയും ചെയ്തിരുന്നു. തണുപ്പിൽ നിന്ന് ചൂടിലേക്ക് കാലാവസ്ഥ മാറാനിരിക്കെയാണ് ശക്തമായ മഴ ലഭിച്ചത്. കുറച്ചു ദിവസങ്ങളായി അല്പം തണുത്ത കാലാവസ്ഥയിരുന്നു. ഇന്ന് രാവിലെ മുതൽ തന്നെ ഇവിടെ ആകാശം മേഘാവൃതമായിരുന്നു.
മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. അസീസിയ ഭാഗത്ത് പുഴ പോലെ വെള്ളം നിറഞ്ഞു. പലയിടത്തും വാഹനങ്ങൾ വെള്ളക്കെട്ടിലകപ്പെട്ടു. ഗതാഗത കുരുക്കും രൂക്ഷമായിരുന്നു.