കോഴിക്കോട്: പതിനാലുകാരിയെ മൂന്നു വര്‍ഷത്തിലേറെ മയക്കുമരുന്നിന് അടിമയാക്കുകയും തുടര്‍ന്ന് കരിയര്‍ ആക്കുകയും ചെയ്ത ലഹരി മാഫിയക്കെതിരെ പൊലീസ് നടപടി തുടങ്ങി. പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയും സംഘത്തില്‍ ഉണ്ട്. ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആള്‍ മയക്കുമരുന്ന് നല്‍കുന്നത്. പണമൊന്നും വാങ്ങാതെയായിരുന്നു ഇത്. പിന്നീട് കരിയര്‍ ആക്കുകയായിരുന്നു. ഒരു ഗ്രാമിന് 1500 രൂപക്കാണ് വിറ്റത്. അതില്‍ 750 രൂപ മുതല്‍ ആയിരം രൂപവരെ പ്രതിഫലമായി ലഭിച്ചിരുന്നു.
മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. പാക്കറ്റിലാണ് മയക്കുമരുന്ന് തന്നിരുന്നത്. ഫോണിന്റെ മുകളില്‍ പൊടി തട്ടിയിട്ട് മൂക്കിലേക്ക് വലിച്ചു കയറ്റിയാണ് ഉപയോഗിച്ചിരുന്നത്. കൈ ബ്ലേഡ് കൊണ്ടുമുറിച്ച് എം.ഡി.എം.എയുടെ സ്റ്റാമ്പ് സ്റ്റിക്കര്‍ ഒട്ടിക്കുന്ന രീതിയും അവലംബിച്ചിരുന്നു. 25 പേരുള്ള കൂട്ടായ്മയാണ് ലഹരിവസ്തുക്കളുടെ വിതരണം ഏറ്റെടുത്തിരുന്നത്. റോയല്‍ ഡ്രഗ്‌സ് എന്നാണ് സംഘം അറിയപ്പെട്ടിരുന്നത്.
ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് പൊലീസിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും പരാതി നല്‍കിയതിനെതുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. അതേയമസം, പരാതി നല്‍കിയിട്ടും അന്വേഷണത്തിന് കാലതാമസം വന്നതായി ആക്ഷേപമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, നാര്‍ക്കോട്ടിക് ആക്ട്, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് എസ്.ഐ എം.എല്‍ ബെന്നിലാലു ആണ് അന്വേഷിക്കുന്നത്.