Wednesday, June 18, 2025

കരിയര്‍: പ്രതിഫലമല്ല മാനദണ്ഡം

Must Read

മുഹമ്മദ് റഫി, കെ ജെ യേശുദാസ്, ബി. എസ് വാരിയര്‍, പി. വിജയന്‍ ഐപിഎസ്, നക്ഷത്ര പെണ്‍കുട്ടി നസ് ലിം നീലംകോടന്‍, ഇന്ത്യയിലെ പര്‍വ്വത മനുഷ്യനെന്നു പേരുള്ള ബീഹാറുകാരന്‍ ദശരഥ് മഞ്ചി, ജന്മം കൊണ്ട് കോഴിക്കോട് കുന്നമംഗലത്തുകാരനും ഇപ്പോള്‍ ബ്രസീല്‍ പൗരനുമായ ശ്രീ ഹംസ സര്‍ (റിവര്‍ ഹംസ) തുടങ്ങിയ പേരുകള്‍ ആര്‍ക്കും സുപരിചിതമാണ്. ഇതില്‍ വിദ്യാഭ്യാസത്തിലൂടെ കരിയറില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ആള്‍ക്കാരുണ്ട്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ ഔപചാരിക വിദ്യാഭ്യാസം ഇല്ലാതെ ജനമനസ്സുകളില്‍ ഇടം നേടിയവരുമുണ്ട്. ഈയിടെ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ  വൈറലായ ഒരു വീഡിയോ കണ്ടു. അതിലദ്ദേഹം സംസാരിച്ചത് നാട്ടുകാരന്‍ തന്നെയായ 68 വയസ്സുള്ള ഒരു ഗായകനെകുറിച്ചാണ്. യേശുദാസ് പാടിയ പാട്ടുകള്‍ അതേ സ്വര ശുദ്ധിയോടെ, ഭംഗിയില്‍ പാടുന്ന ഒരു ഗായകന്‍! പക്ഷേ ഉന്നതിയില്‍ എത്തിയില്ല. അദ്ദേഹം ജീവിതം മുഴുവന്‍ ഒരു പിന്നണി ഗായകന്‍ മാത്രമായി കഴിച്ചു കൂട്ടി. അദ്ദേഹത്തിന്റെ പേര് കേട്ടയുടന്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. അദ്ദേഹം പറഞ്ഞത്; താനൊരു പിന്നണി ഗായകനായി, നൃത്ത സ്‌കൂളില്‍ വര്‍ക്ക് ചെയ്തു.  നാട്ടിലെ ഗാനമേളകളില്‍ പാട്ടുപാടി ജീവിച്ചു. പക്ഷെ ഗോപിനാഥ് മുതുകാടിനെ പോലെയുള്ളവര്‍ക്ക് ജീവിതവിജയം ഉണ്ടായി. ഞാന്‍ വഴിയില്‍ വീണു’

പറഞ്ഞുവരുന്നത് ഒരു കരിയര്‍ ആയാലും ജോബ് ആയാലും ഫലത്തില്‍ നാം ചെയ്യുന്ന ജോലികളിലൂടെ, ആ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയിലൂടെ, അര്‍പ്പണ മനോഭാവത്തോടെ, നല്ല നെറ്റ്‌വര്‍ക്കിലൂടെ മാത്രമേ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആകൂ എന്നാണ്.

നാട്ടില്‍ കേള്‍ക്കുന്ന ഒരു പതിവ് സംഭാഷണമുണ്ട്. നന്നായി പഠിച്ചില്ലെങ്കില്‍ വല്ല നാടന്‍ പണിക്കും പോകേണ്ടിവരുമെന്നാണത്. ഒരര്‍ത്ഥത്തില്‍ എല്ലാ ജോലികളും നമ്മുടെ ദീര്‍ഘകാല  കരിയറിന്റെ ഭാഗമാണ്.
ചില തൊഴിലാളികള്‍ ഒരേ കമ്പനിയില്‍ /ഷോപ്പില്‍/ ഒരേ വകുപ്പില്‍ നാല്‍പത് വര്‍ഷം വരെ  ചെലവഴിക്കുന്നു. ഈ വാക്കിന്റെ പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒരു കരിയറാണത്.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്, പോസ്റ്റ് മാന്‍, പൊലീസ്, നേഴ്‌സ്, ലാന്‍ഡ്‌സ്‌കേപ്പര്‍, ഫ്റ്റ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍, സെയില്‍സ്മാന്‍ എന്നിവക്ക് ദീര്‍ഘകാല  അര്‍ത്ഥത്തില്‍ വലിയൊരു കരിയര്‍ എന്ന പരിഗണന കിട്ടുന്നില്ലെങ്കിലും, ബന്ധമൊന്നുമില്ലെങ്കിലും ഒരു കരിയര്‍ കെട്ടിപ്പടുക്കാനുള്ള ജോലികള്‍ ആണവ .
ജോലികള്‍ നിങ്ങളുടെ കരിയറുമായി നേരിട്ട് കണക്റ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ജോലികളും ഉള്‍ക്കൊള്ളുന്നതാണ് കരിയര്‍. അവയില്‍ ഓരോന്നും പ്രധാനമാണ്.
സ്‌കൂള്‍ പഠന കാലത്ത് വീടുകള്‍ തോറും ഷര്‍ട്ട് പീസുകള്‍ വില്‍ക്കുന്ന ജോലി ചെയ്തിരുന്നു ഞാന്‍. ഇടക്ക് ഇഷ്ടികക്കടത്തും ചെയ്തു. ഷര്‍ട്ട് പീസ് വില്പന എനിക്കിഷ്ടമില്ലായിരുന്നെങ്കിലും സാവധാനം ക്ഷമയുള്ളവനാവാന്‍ ആ ജോലികള്‍ എന്നെ പഠിപ്പിച്ചു. അങ്ങോട്ട് ചോദിക്കുന്നത് ചിലരെയെങ്കിലും വേദനിപ്പിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കി. നിരസിക്കലും നെഗറ്റീവ് ഫീഡ്ബാക്കും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിച്ചു.

 എടപ്പാള്‍ ദാറുല്‍ ഹിദായില്‍ ആണ് ആദ്യമായി അധ്യാപകനായത്. ജോലിചെയ്യുമ്പോള്‍, വൈവിധ്യമാര്‍ന്ന ആളുകളുമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് പഠിച്ചു. എഴുതുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇപ്പോള്‍ ഉപയോഗിക്കുന്ന വിദ്യകള്‍ വികസിപ്പിക്കാനും എന്നെ സഹായിച്ചത് പ്രോത്സാഹകരും വിമര്‍ശകരുമയിരുന്നു. ഒരു കല്ലു കടത്തുകാരന്‍ എന്ന നിലയിലുള്ള ജോലി പോലും കഠിനാധ്വാനത്തിന്റെ മൂല്യത്തെക്കുറിച്ചും പോസിറ്റീവ് മനോഭാവത്തെക്കുറിച്ചും പാഠങ്ങള്‍ നല്‍കി. എല്ലാ ജോലിയും നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നാളെ ജീവിതം എവിടേക്ക് നയിക്കുമെന്ന് നമ്മള്‍ക്കറിയില്ല.

നിലവിലെ ജോലികളെല്ലാം കരിയര്‍ പാതയുടെ ഭാഗമാണെന്ന് മനസ്സിലാക്കണം. ആവുന്നത് പരമാവധി ചെയ്യുക. നമ്മോടു മറ്റുള്ളവര്‍  ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യുക. ക്രിയാത്മക മനോഭാവം, പഠിക്കാനുള്ള സന്നദ്ധത, മികവിന്റെ മനോഭാവം എന്നിവയോടെ ജോലിയെ സമീപിക്കുകയാണെങ്കില്‍ സമപ്രായക്കാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നമ്മല്‍ വേറിട്ടുനില്‍ക്കും. തൊഴിലുടമകളും അതെ പോലെ മേധാവികളും ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാകും. ഓരോ ജോലികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഉടനടി വരുമാനത്തിന്റെ ഉറവിടം എന്നതിലുപരി, ഭാവിയില്‍ മികച്ച പല കാര്യങ്ങളിലേക്കും നയിക്കാന്‍ അതിലെ അനുഭവ പരിചയം നമുക്ക് അവസരം നല്‍കുന്നു.

 കരിയര്‍  പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണെന്ന് കരുതരുത്. അവരവരുടെ  ജോലിയെ അങ്ങേ അറ്റം ഇഷ്ടപ്പെടുന്ന ആളുകളുണ്ട്, എന്നാല്‍ വെറുക്കുന്നവരുമുണ്ട്. വെറുക്കുന്നവര്‍ക്ക് അതൊരു ഭാരമാണ്. അവരെ സംബന്ധിച്ചേടത്തോളം ജോലി ഒരു തിന്മയാണ്. തൊഴിലിനെ സ്‌നേഹിക്കാത്തവര്‍ മൃഗത്തേക്കാള്‍ അധമരാണ്.

കരിയറും ജോലിയും തമ്മിലുള്ള വ്യത്യാസം എന്താണ്?  ജോലി ശമ്പളം നേടാന്‍ സഹായിക്കും. കരിയര്‍ ആവട്ടെ ഓരോ ജോലിയും അനുഭവങ്ങളും പരിശീലന പരിപാടികളും ശമ്പളത്തിനും ഉത്തരവാദിത്തത്തിനും അപ്പുറം നമുക്ക് സഹായകമായിത്തീരുന്നു. ജോലിയും കരിയറും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം നമ്മുടെ മനോഭാവമാണ്. ഒരു കരിയര്‍ ആഗ്രഹിക്കുന്ന ആള്‍ എല്ലായ്‌പ്പോഴും അയാളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.
പ്രത്യേക ആവേശത്തോടെ ബാഹ്യ സമ്മര്‍ദമില്ലതെ ചെയ്യുന്നതെന്തും കരിയര്‍ ആണ്.  കരിയര്‍ ജോലികളുമായി ബന്ധപ്പെട്ടതാണെങ്കിലും അല്ലെങ്കിലും  പല തരം ഇടപെടലുകളിലൂടെയുമുള്ള രസകരവും സഫലവുമായ ഒരു ജീവിതയാത്രയാണത്. ആ യാത്രയില്‍ നമ്മോടൊപ്പമുണ്ടാവേണ്ട സാമഗ്രികള്‍, ശീലങ്ങള്‍, സ്വഭാവങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ പറയാം: 1) നിഷ്പക്ഷത, ടീം പ്ലയെര്‍ ആവാനുള്ള സന്നദ്ധത 2) ആശയവിനിമയശേഷി, 3) ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത,4) ലാളിത്യം,5) നിരന്തര പഠനവും സൃഷ്ടിപരതയും, 6) സാങ്കേതിക അറിവുകള്‍, 7) തെറ്റു പറ്റിയാല്‍ ക്ഷമ ചോദിക്കാനുള്ള മനസ്സ്, 8) തീരുമാനമെടുക്കാനുള്ള കഴിവ്, 9)വൈകാരിക മാനേജ്‌മെന്റ്, 10) തലമുറ വിടവ് ഉള്‍ക്കൊള്ളാനുള്ള ബോധം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img