സ്വന്തം ലേഖകന്‍
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി സംസ്ഥാന കണ്‍വീനറുമായ ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ വെട്ടിലാക്കുന്നു. ആയുര്‍വേദ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇ.പി ജയരാജന്‍ നേതൃത്വവുമായി അകല്‍ച്ചയിലാണ്. തന്റെ വാക്കുകള്‍ പാര്‍ട്ടി മുഖവിലക്ക് എടുക്കുന്നില്ല എന്നതാണ് ഇ.പിയുടെ പരാതിക്ക് കാരണം.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി പൊട്ടിത്തെറിച്ചെങ്കിലും പാര്‍ട്ടി കരുണ കാട്ടിയില്ല. റിസോര്‍ട്ട് വിവാദം അന്വേഷിക്കാന്‍ തന്നെയാണ് തീരുമാനം. ഇതോടെ പാര്‍ട്ടി പരിപാടികളില്‍ ഇ.പി സജീവമല്ല. ബജറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള ഒരു വാക്ക് പോലും ഇ.പിയില്‍ നിന്ന് പുറത്തുവന്നില്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിനോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്. നികുതി വര്‍ധനവ് ജനങ്ങളെ ബാധിക്കുമെന്ന് പറയാനും ഇ.പി മടിച്ചില്ല.
നികുതി വര്‍ധനവിന്റെ പേരില്‍ ഏറെ പ്രതിരോധത്തിലായ പാര്‍ട്ടിക്ക് പറഞ്ഞുനില്‍ക്കാന്‍ വേണ്ടിയാണ് എം.വി ഗോവിന്ദന്‍ ജാഥ നയിക്കുന്നത്. എന്നാല്‍ പ്രമുഖ നേതാക്കളില്‍ ഒരാളായ ഇ.പി ജയരാജന്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായില്ല. കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥ കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയപ്പോഴും ഇ.പിയുടെ സാന്നിധ്യം ഉണ്ടായില്ല. അതേസമയം, ഇ.പിക്കെതിരെ പാര്‍ട്ടിക്കകത്ത് പരാതി ഉന്നയിച്ച പി. ജയരാജന്‍ സജീവമാവുകയും ചെയ്തു.
ഇ.പി ഉള്‍പ്പെട്ട റിസോര്‍ട്ട് വിവാദം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടിയായിട്ടില്ല. ഇതിലെല്ലാം ഇ.പിക്ക് നിരാശയുണ്ട്. ഒരു കുറ്റവാളിയെപോലെ പാര്‍ട്ടിക്കകത്ത് കഴിയേണ്ടിവരുന്നതിലെ പ്രയാസം ഇ.പി പാര്‍ട്ടിയിലെ അടുപ്പക്കാരോട് പ്രകടിപ്പിച്ചു എന്നാണറിയുന്നത്. തന്നേക്കാള്‍ ജൂണിയര്‍ ആയ എം.വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കുകയും പോളിറ്റ് ബ്യൂറോ അംഗമാക്കുകയും ചെയ്തതില്‍ ഇ.പിക്ക് നീരസമുണ്ട്. അന്നു മുതല്‍ തന്നെ ഇ.പി മൗനത്തിലാണ്. പാര്‍ട്ടി പല വിഷയങ്ങളില്‍ പ്രതിരോധത്തിലാകുമ്പോള്‍ രക്ഷിക്കാന്‍ ഇ.പിയുടെ വകയായി ഒന്നും കിട്ടുന്നില്ല. ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള പരാതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് തള്ളിയിട്ടും സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത് ശരിയായില്ലെന്നാണ് ഇ.പിയുടെ നിലപാട്. സംസ്ഥാനസമിതിയില്‍ വിഷയം ചര്‍ച്ചക്ക് വന്നതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് ഇ.പിയുടെ ആരോപണം. ഇത് സംബന്ധിച്ചും അന്വേഷിക്കണമെന്നാണ് ആവശ്യം. ഇത് നേതൃത്വം പരിഗണിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഇല്ലാത്തതാണ് ഇ.പിയെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉള്ള ഇ.പിയുടെ മൗനവും നിസ്സഹകരണവും സി.പി.എമ്മിനെ പ്രയാസത്തിലാക്കുകയാണ്. ലൈഫ് അഴിമതിക്കേസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിനില്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് എല്ലാ നേതാക്കളുടെയും പിന്തുണ വേണം. മുന്നണിയിലെ ഘടകകക്ഷികളുടെ സഹകരണവും യോജിപ്പും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനെല്ലാം മുന്‍കൈയെടുക്കേണ്ട ഇടതുമുന്നണി കണ്‍വീനര്‍ പാര്‍ട്ടിയോട് പിണങ്ങി മൗനം പാലിക്കുന്നത് ചര്‍ച്ചയാവുകയാണ്.