ഹബീബ് റഹ്മാന്‍ കരുവന്‍ പൊയില്‍
മുമ്പെന്നത്തെക്കാളേറെ കുഴഞ്ഞുവീണ് മരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. പത്രങ്ങളിലെ ചരമ പേജുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഒരു ദിവസം തന്നെ ഒട്ടനവധി കുഴഞ്ഞുവീണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളും കുട്ടികളുമടക്കം ഇങ്ങിനെ മരിക്കുന്നവരില്‍ കാണാം. വീട്ടിലും ഓഫീസിലും കളിസ്ഥലത്തും വിവാഹവീട്ടിലും പ്രസംഗ പീഠത്തിലും വഴിയരികിലും വാഹനങ്ങള്‍ക്കുള്ളിലുമെല്ലാം കുഴഞ്ഞുവീഴുന്നവര്‍ മരണത്തിന്റെ ലോകത്തേക്ക് പോകുന്നു. ചിലരാകട്ടെ ഉറങ്ങി രാവിലെ എഴുന്നേല്‍ക്കുന്നേയില്ല! ഇത്തരം മരണങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതോടൊപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു തരത്തിലുമുള്ള അസുഖത്തിന്റെ ലക്ഷണവുമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചുപോകുന്നത്..? ഇതിന് പരിഹാരമുണ്ടോ…? ഇത്തരം മരണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോ..? തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.

ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പലതരം ശാരീരിക പ്രശ്നങ്ങള്‍ ഇത്തരം മരണത്തിന് കാരണമാകാറുണ്ടെങ്കിലും കുഴഞ്ഞുവീണ് മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. 95 ശതമാനം ഇത്തരം മരണങ്ങള്‍ക്കും പിന്നില്‍ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദ്രോഗങ്ങള്‍ പലതരത്തിലുണ്ട്. ഏകദേശം 10 ശതമാനം പേരില്‍ ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് കണ്ടുവരുന്നത്. കോവിഡും കോവിഡാനന്തര രോഗങ്ങളും ഇത്തരം മരണങ്ങള്‍ക്ക് ഹേതുവായേക്കാമെന്ന് ആരോഗ്യ ശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. ശാസ്ത്രവും ആരോഗ്യ ശാസ്ത്രവും സമ്മതിക്കുന്നില്ലെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ശേഷം ഇത്തരം പെട്ടെന്നുള്ള മരണങ്ങളും ഗുരുതര രോഗങ്ങളും അധികരിച്ചതായാണനുഭവം.
കോവിഡിനു ശേഷം ചെറുപ്പക്കാരിലടക്കം നിശ്ശബ്ദ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദയപ്രശ്നങ്ങള്‍ പുതിയ ഭീഷണിയാകുന്നുണ്ട്. നിശ്ശബ്ദ ഹൃദയാഘാതം വര്‍ധിക്കുന്നു എന്നു പറയാന്‍ കൃത്യമായ കണക്കുകള്‍ ഇല്ല എന്ന് ഡോക്ടര്‍മാര്‍ വാദിക്കുന്നുണ്ടെങ്കിലും ഹൃദയസംബന്ധിയായ കാരണങ്ങളാലുള്ള അപ്രതീക്ഷിത മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. മാത്രമല്ല, ഉറക്കത്തില്‍ മരിച്ചു, പെട്ടെന്നു കുഴഞ്ഞു വീണു മരിച്ചു എന്നിങ്ങനെയുള്ള ലക്ഷണങ്ങളില്ലാത്ത, അപ്രതീക്ഷിത മരണങ്ങളുടെ കാര്യത്തില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഒരു കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്നുണ്ട്. ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ 50-80 ശതമാനം നിശ്ശബ്ദ ഹൃദയാഘാതങ്ങളാണ് എന്നാണ് കണക്കുകള്‍. 45 നും 84 നും ഇടയില്‍ പ്രായമുള്ള നിലവില്‍ ഹൃദയധമനീ പ്രശ്നങ്ങളൊന്നും ഇല്ലാത്ത 2000 ആളുകളില്‍ 10 വര്‍ഷമായി നടത്തിയ പഠനത്തില്‍ ഇവരില്‍ എട്ടു ശതമാനത്തിനും ഹൃദയാഘാതം സംഭവിച്ചതിന്റെ തെളിവായ മയോകാര്‍ഡിയല്‍ വടുക്കള്‍ ഉള്ളതായി കാണുകയുണ്ടായി. ഇതില്‍ 80 ശതമാനം പേരും തങ്ങള്‍ക്കു ഹൃദയാഘാതം സംഭവിച്ചു എന്നതിനെക്കുറിച്ച് അജ്ഞരായിരുന്നു. ചുരുക്കത്തില്‍ ലക്ഷണമില്ല എന്നതോ തീവ്രമായ ലക്ഷണങ്ങളായിരുന്നില്ല എന്നതോ ഹൃദയത്തിനു തകരാര്‍ സംഭവിച്ചിട്ടില്ല എന്നു കരുതുന്നത് അബദ്ധമാണ് എന്നര്‍ത്ഥം.ഇത് കൂടുതല്‍ തീവ്രമായ രണ്ടാം ആഘാതത്തിലേക്കും മൂന്നാം ആഘാതത്തിലേക്കുമൊക്കെ നയിച്ചേക്കാം.

മുമ്പ് മധ്യവയസിന് മുകളില്‍ മാത്രം കണ്ടിരുന്ന ഹൃദ്രോഗങ്ങള്‍ ഇന്ന് യുവാക്കളില്‍ മാത്രമല്ല കൂട്ടികളില്‍ പോലും കണ്ടുവരുന്നുണ്ട്. രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്ട്രോളിന്റെ ക്രമാതീതമായ ആധിക്യമാണ് ഹൃദയധമനികള്‍ അടഞ്ഞ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുന്നത്. ഹൃദയധമനികള്‍ അടഞ്ഞ് പോകുന്നത് മൂലം മാത്രമല്ല, വൈകാരികവും മാനസികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെവരികയും തന്മൂലം മസ്തിഷ്‌കം, വൃക്കകള്‍, കരള്‍ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കൊന്നും രക്തം ലഭിക്കാതെ വരികയും ചെയ്യുന്നു. തുടര്‍ന്ന് രോഗി കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനം എന്ന നിലയില്‍ കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിക്ക് ബോധമുണ്ടോ എന്നറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇല്ലെങ്കില്‍ രോഗിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യാതെ കഴിയുന്നതും ഒരു ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. രോഗിയുടെ ശ്വാസനനാളി പൂര്‍ണമായി തുറന്നുകിടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം കൃത്രിമ ശ്വാസോച്ഛാസം നല്‍കണം. ഇതോടൊപ്പം തന്നെ രോഗിയുടെ നാഡിമിടിപ്പും പരിശോധിക്കണം. നാഡിമിടിപ്പില്ലെങ്കില്‍ CPR അഥവാ cardio pulmonary resuscitation നല്‍കേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് എത്രയും പെട്ടെന്ന് അടിയന്തിര വൈദ്യസംവിധാനമുള്ള ആശുപത്രികളിലെത്തിക്കണം. ഇത്തരം ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളാണ് നല്ലത്. ഇതിനായി പഠന ക്ളാസുകളും പരിശീലനങ്ങളും നല്‍കേണ്ടതും പഠിക്കേണ്ടതും അത്യാവശ്യമാണ്.

‘ലക്ഷം പേരില്‍ എണ്‍പതു പേര്‍ക്കു വരെ കുഴഞ്ഞുവീണു മരണം സംഭവിക്കാം. മൂന്നു മിനിറ്റിനുള്ളില്‍ ഹൃദയസ്പന്ദനം തിരിച്ചുവന്നാലേ രോഗി രക്ഷപ്പെടാന്‍ സാധ്യതയുള്ളു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) പരിശീലനം നേടിയവരോ ഡോക്ടര്‍മാരോ അടുത്തുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മരണത്തോടടുക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളു’ കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം മുന്‍ മേധാവി ഡോ. എസ്. അബ്ദുല്‍ ഖാദര്‍ ഓര്‍മ്മിപ്പിക്കുന്നു. രക്താതിമര്‍ദം കൂടുതലായവര്‍, ഹൃദയരക്തധമനി, ഹൃദയവാല്‍വ് എന്നിവയ്ക്കു ഗുരുതരമായ രോഗം ബാധിച്ചവര്‍, ജന്മനാതന്നെ സങ്കീര്‍ണ ഹൃദ്രോഗം ഉള്ളവര്‍ എന്നിവരാണു കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നവര്‍. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബിഎല്‍എസ് പരിശീലനം നേടിയാല്‍ ആപല്‍ഘട്ടത്തില്‍ രോഗിക്കു തുണയാകും.