മംഗളൂറു: ഗുഡ്ഡഹള്ളിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 11 വയസ്സുകാരന് ദാരുണ അന്ത്യം. മല്ലപ്പ-സരസ്വതി ദമ്പതികളുടെ മകൻ മഹേഷ് ആണ് മരിച്ചത്. ജോലി ആവശ്യാർത്ഥം ഗുഡ്ഡഹള്ളിയിൽ താമസിക്കുന്ന ഷെയഡഗിരി സ്വദേശികളായ ദമ്പതികളുടെ ഏക മകനാണ് ചേലനായകന ഹള്ളി ഗവ. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി മഹേഷ്. പാചകവാതകം റീഫിൽ ചെയ്യുന്ന ഷെഡ് ഇവരുടെ വീടിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഷെഡിൽ കളിക്കുകയായിരുന്ന കുട്ടിക്കരികിലേക്ക് ഉരുണ്ട് ചെന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഷെഡിന് കേടുപാടുകൾ സംഭവിച്ചില്ല. സംഭവം നടന്നയുടൻ ഉടമകളായ ലിയാഖത്തും രമേശും ഓടി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃതമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
പ്രവർത്തനം നിറുത്തിവെക്കാൻ പൊലീസ് അധികൃതരോട് ശുപാർശ ചെയ്തു. ഉടമകൾക്കെതിരെ കേസെടുത്തു.