കോഴിക്കോട്: ശാസ്ത്രം ജനനന്മക്ക് എന്ന സന്ദേശവുമായി പദയാത്ര സംഘടിപ്പിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വീണ്ടും സജീവമാകാന്‍ ശ്രമിക്കുമ്പോള്‍ സി.പി.എമ്മിലെ സൈബര്‍ പോരാളികള്‍ വിമര്‍ശനവുമയി രംഗത്ത്. ഒരു കാലത്ത് സി.പി.എമ്മിന്റെ പോഷകസംഘടനയായി പ്രവര്‍ത്തിച്ച പരിഷത്ത് ഇടക്കാലത്ത് സജീവമായിരുന്നില്ല. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ നിലപാടെടുത്താണ് പരിഷത്ത് വീണ്ടും സജീവമായത്. പരിസ്ഥിതി പ്രശ്‌നങ്ങളും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ജനപക്ഷത്ത് ശക്തമായി തുടരാനാണ് പരിഷത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് പദയാത്ര.
സി.പി.എം നേതാക്കളും പ്രതിപക്ഷത്ത് നിന്നുള്ളവരും സി.പി.എം വിമര്‍ശകരും പദയാത്രയില്‍ ഉദ്ഘാടകരായും പ്രഭാഷകരായും ഉണ്ട്. ഇത് ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. അവരാണ് സൈബര്‍ ഇടത്തില്‍ ആക്രമണം അഴിച്ചുവിടുന്നത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പരിഷത്ത് പരസ്യമായ നിലപാട് സ്വീകരിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പദയാത്രയും അതുപോലെ പ്രയാസം സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക.
സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഡോ. ആര്‍.വി.ജി മേനോനെ പോലുള്ളവര്‍ പാര്‍ട്ടിയുടെ നിലപാടിന് എതിരായി രംഗത്ത് വന്നിരുന്നു. അദ്ദേഹം പദയാത്രക്കൊപ്പമുണ്ട്. പല വിഷയങ്ങളിലും സി.പി.എമ്മിനെ എതിര്‍ക്കുന്ന ജെ. ദേവികയെപോലുള്ളവരും പദയാത്രയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കോണ്‍ഗ്രസ് നേതാവ് എം. ലിജു തുടങ്ങിയവരും പദയാത്രയെ നയിക്കാന്‍ എത്തുന്നവരുടെ പട്ടികയില്‍ സ്ഥാനം നേടിയത് സി.പി.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ പരിഷത്തിനെതിരെ നീങ്ങുന്ന അണികളെ നിയന്ത്രിക്കാന്‍ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക്ക് തുടങ്ങിയവര്‍ പദയാത്രയില്‍ പങ്കാളികളാവുമ്പോള്‍ തന്നെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സൈബര്‍ ഇടങ്ങളില്‍ പരിഷത്തിനെ വിചാരണ ചെയ്യുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റെ മേഖലകള്‍ തേടുകയാണ് ലക്ഷ്യമെന്ന് പരിഷത്ത് നേതൃത്വം പറയുന്നു.