തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്നതിനാല്‍ ഇരട്ടി ഫോഴ്‌സ് ആണ് സുരക്ഷയുടെ കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യത്തിലാണിത്. പല പരിപാടികള്‍ക്കും റോഡ് വഴിയുള്ള യാത്ര ഒഴിവാക്കി ഹെലികോപ്ടര്‍ ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും കരിങ്കൊടി പ്രകടനത്തിന് ശമനമില്ല എന്നതാണ് പൊലീസിനെ കുഴക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കരിങ്കൊടി പ്രകടനക്കാരെ നേരിടുകയാണ് ലക്ഷ്യമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
തീവ്രവാദി-മാവോയിസ്റ്റ് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നിയുക്തരായ അവഞ്ചേഴ്‌സ് ആണ് മുഖ്യമന്ത്രിയുടെ സുരക്ഷ നിലവില്‍ ഏറ്റെടുത്തിട്ടുള്ളത്. രണ്ട് പൈലറ്റ് വാഹനങ്ങള്‍ മുന്നില്‍ യാത്ര ചെയ്യുകയും അതിന് പിന്നാലെ മുഖ്യമന്ത്രിയുടെ കാര്‍ നീങ്ങുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. പിന്നില്‍ രണ്ട് എസ്‌കോര്‍ട്ട് വാഹനങ്ങളും കമന്‍ഡോകളുടെ സ്‌ട്രൈക്കര്‍ ഫോഴ്‌സും ഉണ്ടാവും. ആകെ 7 വാഹനങ്ങളിലായി 40 പൊലീസുകാര്‍. എസ്.പിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാക്രമീകരണം. മുഖ്യമന്ത്രി പോവുന്നിടത്ത് എല്ലാം പൊലീസ് പിക്കറ്റ് ഉണ്ടാവും. ഇടറോഡുകള്‍ മുഴുവന്‍ അടക്കും. മുഖ്യമന്ത്രി ബന്ധപ്പെട്ട ചടങ്ങില്‍ നിന്ന് മടങ്ങിയാല്‍ മാത്രമെ റോഡുകളില്‍ ഗതാഗതം അനുവദിക്കുന്നുള്ളു.
മരുന്ന് വാങ്ങുന്നവര്‍ക്ക് പോലും യാത്ര ചെയ്യാന്‍ അനുവാദമില്ലാതെ റോഡ് അടക്കുന്നതിനെതിരെ പല കോണുകളില്‍നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പൊലീസ് അതൊന്നും കണക്കിലെടുക്കുന്നതേയില്ല. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയുമാണ് പ്രധാനമായും കരുതല്‍ തടങ്കല്‍ നിയമപ്രകാരം കസ്റ്റഡിയില്‍ എടുക്കുന്നത്.