കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടിരിക്കാന്‍ എത്തിയ കല്‍പ്പറ്റ സ്വദേശി ആദിവാസി യുവാവ് വിശ്വനാഥന്‍ മരിച്ച സംഭവത്തില്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പത്താം തിയതിയിലെ ദൃശ്യങ്ങളാണ് വിശദമായി പരിശോധിച്ചത്. ദൃശ്യങ്ങളിലെ മുഴുവന്‍ പേരെയും പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ വിശ്വനാഥനെ കയ്യേറ്റം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആരെയെങ്കിലും പ്രതിസ്ഥാനത്തേക്ക് നിര്‍ദേശിക്കാനും തെളിവുകളില്ലെന്നാണ് പൊലീസ് പറയുന്നത്.
പതിനൊന്നാം തിയതി രാത്രിയാണ് വിശ്വനാഥന്‍ റോഡ് മുറിച്ചുകടക്കുന്നതും മതില്‍ ചാടി കടന്ന് പോകുന്നതും ദൃശ്യത്തില്‍ കാണുന്നത്. അര്‍ധരാത്രി 12.40നും 12.48നും ഇടയില്‍ കുറച്ചുപേര്‍ വിശ്വനാഥന്റെ പക്കലുളള സഞ്ചിയിലും തുറന്നു പിടിച്ച ചോറ്റുപാത്ത്രിലും പരിശോധിക്കുന്നത് ദൃശ്യത്തിലുണ്ട്. ഇവര്‍ വിശ്വനാഥനോട് മോശമായി പെരുമാറിയതായി മൊഴി ലഭിച്ചിട്ടില്ല.
വിശ്വനാഥന്‍ മരിച്ച ദിവസം മെഡിക്കല്‍കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ മറ്റുമായി 416 പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ടാണ് വിശ്വനാഥനെതിരെ ആരോപണം ഉയര്‍ന്നിരുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ അന്നേദിവസം രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോണ്‍ നഷ്ടപ്പെട്ടതായി ഇതുവരെ ആരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.