Wednesday, June 18, 2025

വിജയ മുദ്രകളുമായി മൈ ജി കമ്പോളക്കൊയ്ത്തിന്

Must Read

മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ ഭാഗമല്ല, ജീവിതം തന്നെയാണത് എന്ന് തിരിച്ചറിയുന്ന സമൂഹത്തിന് അവരുടെ അഭിരുചിക്കനുസരിച്ച് മൊബൈല്‍ സെറ്റുകളുടെ വൈവിധ്യശൃംഖല ഒരുക്കി നല്‍കുന്ന ഒരു ബ്രാന്‍ഡിനെക്കുറിച്ചു മാത്രമാണ്  കേരളത്തിലുള്ളവര്‍ക്ക് പറയാനുള്ളത്. മൈജി മൊബൈല്‍ വേള്‍ഡ് അല്ലാതെ മറ്റൊന്നുമല്ല അത്. 2006ല്‍ കോഴിക്കോടിന്റെ മണ്ണില്‍ നിന്നു തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടംപിടിച്ച 3 ജി മൊബൈല്‍ വേള്‍ഡ്, ഡിജിറ്റല്‍ യുഗത്തില്‍ ഒരു വലിയ കാല്‍വെപ്പായി മാറുകയായിരുന്നു. 3 ജി എന്ന ബ്രാന്‍ഡ് നെയിം മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് എന്ന തലത്തിലേക്ക് റീ ബ്രാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ഇഷ്ടത്തിനനുസരിച്ച മൊബൈല്‍ തെരഞ്ഞെടുക്കാന്‍ ലക്ഷകണക്കിന് വരുന്ന ഉപഭോക്തൃ സമൂഹത്തിന് അവസരം ലഭിക്കുകയായിരുന്നു. പ്രിയപ്പെട്ടവരോട് സംസാരിക്കാനും അവരുടെ സംസാരം ശ്രവിക്കാനും ആരും ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് മൈജി സംസാരപ്രിയരായ മലയാളികളെ ബോധ്യപ്പെടുത്തി.
മൊബൈല്‍ രംഗത്തെ പ്രശസ്തമായ അന്താരാഷ്ട്ര കമ്പനികളുടെ ഹാന്‍ഡ് സെറ്റുകളും ആക്‌സസറീസും മൈജിയുടെ ഷോറൂമുകളില്‍ നിന്ന് യഥേഷ്ടം തെരഞ്ഞെടുക്കാനാവുന്നു. വില്‍പനാനന്തര സേവനത്തിനായി വിപുലമായ സംവിധാനമാണ് ഓരോ മൈജി ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി യുവസംരംഭകന്‍ കെ. എ ഷാജിയാണ് മൈജിയുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനും. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന മൊബൈല്‍ ഫോണ്‍ വിതരണ ശൃംഖലയുടെ അമരക്കാരനായ ഷാജി ‘ തത്സമയം വാര്‍ത്താവാരിക’ ക്കുവേണ്ടി മനസ്സ് തുറക്കുകയാണ് ഇവിടെ. മൈജിയുടെ കോഴിക്കോട് പുതിയറയിലെ കോര്‍പറേറ്റ് ഓഫീസില്‍ തിരക്കു പിടിച്ച ജോലിക്കിടയിലും തന്റെ സേവന ദൗത്യത്തിന്റെ വഴികളും പുതിയ സംരംഭങ്ങളുടെ ഭാവി വഴികളും വിവരിക്കുന്നു അദ്ദേഹം:

   കൊവിഡ് കാലം പതുക്കെ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ എന്തെല്ലാമാണ് പുതിയ പദ്ധതികള്‍?

      മൈജിഹോംഅപ്ലയന്‍സസ് രംഗത്തേക്ക് ചുവടുറപ്പിക്കുകയാണ് പുതിയ വര്‍ഷത്തില്‍. ഗൃഹോപകരണ രംഗത്ത്  എന്തെല്ലാമാണോ വേണ്ടത് അതെല്ലാം മൈജി വിപണിയില്‍ എത്തിക്കും. ഈ മേഖലയിലും ഒരു തരംഗം തന്നെ ഉണ്ടാക്കണമെന്നാണ് ആലോചിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, മിക്‌സി എന്നീ ഇലക്ട്രോണിക്‌സ് ഐറ്റങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കും. തൃശൂരും പെരിന്തല്‍മണ്ണയിലുമാണ് ആദ്യം ഷോറൂമുകള്‍ തുടങ്ങുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതിന്റെ ഉദ്ഘാടനം നടക്കും. ഒരു വിര്‍ച്വല്‍ ഓപ്പറേഷന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലും മൈജിയുടെ ഹോം അപ്ലയന്‍സസ് ഷോറൂമുകള്‍ തുടങ്ങും. ഡിജിറ്റല്‍ സൊല്യൂഷന്‍ ഷോറൂം ആണ് തുടങ്ങുന്നത്. ഷോറൂമുകളില്‍ മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറീസിനും പ്രത്യേക വിഭാഗം ഉണ്ടാവും. മൊബൈല്‍ സര്‍വീസിന് തന്നെയാവും പ്രാമുഖ്യം. ടി.വി, ലാപ്‌ടോപ് എന്നിവയുടെ സര്‍വീസിങിനും സൗകര്യമുണ്ടാവും.
ഇപ്പോള്‍ തന്നെ മൈജിയില്‍ ഓണ്‍ലൈന്‍ വഴി പര്‍ച്ചേസ് നടക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി മൊബൈല്‍ സെറ്റുകള്‍ കാണാനും തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. കൂടാതെ മൈജി കെയര്‍ ഓണ്‍ വീല്‍സ് കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്തു. വീട്ടിലും ഓഫീസിലും മൈജിയുടെ പ്രത്യേക വാഹനം എത്തുന്ന പദ്ധതിയാണത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ റിപ്പേര്‍ ചെയ്യുന്നതിന് ഫോണ്‍ ചെയ്താല്‍ മതി. മൈജിയുടെ വാഹനത്തില്‍ ടെക്‌നീഷ്യന്മാരും എഞ്ചിനീയര്‍മാരും വീട്ടില്‍ അഥവാ സ്ഥാപനത്തില്‍ എത്തും. ചിലപ്പോള്‍ മൊബൈല്‍ വെള്ളത്തില്‍ വീണുപോകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാര്‍. ഷോപ്പില്‍ എത്തി വിവരം പറഞ്ഞ് നന്നാക്കിയെടുക്കാന്‍ സമയമില്ല. അല്ലെങ്കില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. പ്രായമായവര്‍ മാത്രമുള്ള വീടുകളില്‍ ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാവും. അത്തരം സന്ദര്‍ഭങ്ങളില്‍ മൈജിയെ വിവരം അറിയിച്ചാല്‍ മതി. യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ച വാഹനവുമായി ടീം എത്തും. ഇങ്ങനെ ഉപഭോക്താക്കളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന സേവന ശൃംഖലയാണ് മൈജി ഒരുക്കുന്നത്.  

   ബിസിനസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വിപണി തന്നെ തെരഞ്ഞെടുക്കാന്‍ കാരണം?

      കുടുംബപരമായി ഞങ്ങള്‍ ബിസിനസ്സുകാരാണ്. പിതാവും സഹോദരങ്ങളും ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്നു. പഠനത്തിനുശേഷം എന്റെ ഊഴം വന്നപ്പോള്‍, മൊബൈല്‍ ഫോണ്‍ വ്യാപാരത്തിന്റെ സാധ്യതയാണ് ആലോചനയില്‍ വന്നത്. പലതരം ബിസിനസ്സുകള്‍ നമുക്ക് ചെയ്യാം. ടൂറിസം, ഹോട്ടല്‍ ശൃംഖല…അങ്ങനെ പലതും. എന്നാല്‍ പുതിയ കാലത്തിന് പറ്റിയതും വരും കാലത്തിനു കൂടി ആവശ്യമുള്ളതുമായ ഒരു ബിസിനസ്സ് എന്ന നിലക്കാണ് മൊബൈല്‍ ഫോണ്‍ വ്യാപാരം സ്വീകാര്യമായി തോന്നിയത്. മൊബൈല്‍ ഷോറൂമില്‍ എത്തുന്ന ഒരു ഉപഭോക്താവ് എന്താണ് പ്രതീക്ഷിക്കുന്നത്; അത് നല്‍കുക എന്നതാണ് ഞങ്ങളുടെ രീതി. ഉപഭോക്താക്കളുടെ അഭിരുചി വ്യത്യസ്തമായിരിക്കുമല്ലോ.സമൂഹത്തില്‍ മൊബൈല്‍ ഫോണിന്റെ സേവന പരിധിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ചിലര്‍ക്ക് സംസാരിക്കാന്‍ മാത്രമായിരിക്കും മൊബൈല്‍. വേറെ ചിലര്‍ക്ക് വാര്‍ത്ത അറിയാനും പാട്ടു കേള്‍ക്കാനും സിനിമ കാണാനും ഫോണ്‍ വേണം. ഇത് ഉപയോഗത്തിന്റെ കാര്യം. ഇനി ഫോണിന്റെ പ്രൈസ് റേഞ്ചും നോക്കേണ്ടതുണ്ട്. പതിനായിരം രൂപയുടെ ഫോണ്‍ മതിയെന്ന് തീരുമാനിക്കുന്നവര്‍ ഉണ്ടാകും. അവരെയും നമുക്ക് നിരാശപ്പെടുത്താന്‍ പറ്റില്ല. കൂടുതല്‍ സംവിധാനങ്ങളുള്ള വില അല്‍പം കൂടിയ ഫോണ്‍ വേണമെന്ന് കരുതുന്നവരും ഉണ്ടാവും. ഇങ്ങനെ വിലയുടെയും ബ്രാന്‍ഡിന്റെയും കാര്യത്തില്‍ വിപുലമായ ശ്രേണിയാണ് മൈജി ഒരുക്കുന്നത്. 36 ല്‍പരം കമ്പനികളുടെ 400 ല്‍പരം മോഡലുകള്‍ മൈജിയില്‍ നിന്ന് തെരഞ്ഞെടുക്കാനാവുന്നു.

  3 ജിയില്‍ നിന്ന് മൈജിയിലേക്കുള്ള മാറ്റം ?

     കോഴിക്കോട് മാവൂര്‍റോഡില്‍ 3 ജി തുടങ്ങുന്നത് 2006ലാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോറൂം അന്ന് ഉണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ഓരോ നീക്കങ്ങളും നടത്തിയിയിരുന്നത്. ലോകത്ത് മൊബൈല്‍ വിപണനരംഗത്ത് 11ാം സ്ഥാനം നേടാന്‍ മൈജിക്ക് കഴിഞ്ഞു. വിവോ, ഓപ്പോ, ഷഓമി, സോണി, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികളുടെ മികച്ച ഡീലര്‍ പുരസ്‌കാരം മൈജിയെ തേടിയെത്തി. 100 ജീവനക്കാരുമായാണ് 3 ജി തുടങ്ങിയത്. ഇപ്പോള്‍ വിവിധ ജില്ലകളില്‍ ഷോറൂമുകളിലും മറ്റുമായി 1500 ജീവനക്കാരുണ്ട്. താമസിയാതെ ഇത് 2500 ആവും. കഴിയുന്നത്ര പേര്‍ക്ക് ജോലി നല്‍കുക എന്നതും സ്വപ്നമാണ്. ജീവനക്കാരെ കേവലം ജീവനക്കാരായല്ല കാണുന്നത്. അവരാണ് സ്ഥാപനത്തിന്റെ ശക്തി. പാര്‍ട് നേഴ്‌സ് എന്നാണ് ഞാനവരെ വിളിക്കുന്നത് തന്നെ. 3 ജിയെ മൈജിയായി വളര്‍ത്തിയതിന് പിന്നില്‍ അവരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം കാണാം. സ്ഥാപന നടത്തിപ്പില്‍ ആത്മവിശ്വാസത്തിന്റെ വലിയ ഘടകം അവരാണ്.
മൊബൈല്‍ ഷോറൂം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഉപഭോക്താക്കളുടെ കാര്യം നേരത്തെ പറഞ്ഞുവല്ലോ. അവരെ പരമാവധി തൃപ്തിപ്പെടുത്താന്‍ കഴിയണം. അതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം അതെല്ലാം ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. മൈജിയുടെ 82 ഷോറൂമുകള്‍ ഇപ്പോഴുണ്ട്. എല്ലായിടത്തും സര്‍വീസ് സെന്ററുകള്‍ ഉണ്ട്. 15 ലക്ഷത്തോളം ഉപഭോക്താക്കള്‍ ഇവിടെയെത്തുന്നു.
ഓരോ 15 കിലോമീറ്ററിലും ഒരു ഷോറൂം എന്നതാണ് ലക്ഷ്യം.

   കൊവിഡ് കാലം മൈജി എങ്ങനെയാണ് അതിജീവിച്ചത്?

        മൊബൈല്‍ വിപണിയെ സംബന്ധിച്ചിടത്തോളം കൊവിഡ് വലിയ പ്രതിസന്ധിയായിരുന്നില്ല. മൈജിയെ സംബന്ധിച്ച് പ്രത്യേകിച്ച്. സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസ് ആയിരുന്നല്ലോ. അതുകൊണ്ടുതന്നെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. എല്ലാ കുട്ടികള്‍ക്കും ഹാന്‍ഡ്‌സെറ്റ് വേണ്ടിവന്നു. അപ്പോള്‍ പഴയ ഫോണുകള്‍ നന്നാക്കി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. ലാപ്‌ടോപ്, ടാബ്‌ലറ്റ് എന്നിവയുടെ ഉപയോഗവും വര്‍ധിച്ചു. ആളുകള്‍ നേരിട്ട് കടയില്‍ എത്തുന്നതിന് ആദ്യകാലത്ത് കുറവ് ഉണ്ടായിരിക്കാം. എന്നാല്‍, വില്‍പനയില്‍ ഇടിവ് സംഭവിച്ചിട്ടില്ല. നൂതന ടെക്‌നോളജി എന്ന നിലയില്‍ മൊബൈല്‍ മേഖലക്ക് കൊവിഡ് കാലം ദോഷത്തേക്കാളേറെ ഗുണമാണ് ഉണ്ടാക്കിയത്.

   മൈജിയുടെ ആഭിമുഖ്യത്തില്‍ കുറെയധികം
സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ. വല്ലതും പറയാനുണ്ടോ?


        കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീം പ്രകാരം ധാരാളം സേവനങ്ങള്‍ ചെയ്യുന്നുണ്ട്. മറ്റുള്ള ബിസിനസ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് ബിസിനസ് ക്ലബ്ബ് രൂപവത് കരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നാശനഷ്ടം നേരിട്ട പുത്തുമലയിലെ കുടുംബങ്ങളെ സഹായിക്കാന്‍ പദ്ധതി തയാറാക്കി. ഇവിടെ നാല് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതില്‍ രണ്ടെണ്ണത്തിന്റെ പണി പൂര്‍ത്തിയായി. റോഡ് ഗതാഗതരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്  ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സഹായം ചെയ്യുന്നുണ്ട്. ബിസിനസും ജീവകാരുണ്യപ്രവര്‍ത്തനവും ബന്ധപ്പെടുത്തി കൂടുതല്‍ സംസാരിക്കുന്നത് ഉചിതമല്ലെന്നു തോന്നുന്നു.

   കുടുംബത്തില്‍ നിന്നുള്ള സഹകരണം എങ്ങനെ?

        നമ്മള്‍ എപ്പോഴും ബിസിനസ് ലോകത്തായിരിക്കും. ഈ സമയത്ത് കുടുംബത്തിന്റെ സഹകരണം വലിയ താങ്ങാണ്. എല്ലാം കണ്ടറിഞ്ഞ് ആവശ്യമായ സഹകരണം തരുന്നത് കുടുംബമാണ്. ഭാര്യ ഹാജറ, മകന്‍ ഹാനി, പെണ്‍മക്കള്‍ ഹീന, ഹനീന ഇതാണ് എന്റെ ചെറിയ കുടുംബം. ഇവരില്ലാതെ മറ്റൊരു സംരംഭവുമില്ല.

കോര്‍പറേറ്റ് ഓഫീസിലെ മാനേജിങ് ഡയറക്ടറുടെ മുറിയില്‍ നിറയെ ഫോട്ടോകള്‍ കാണാം. മികച്ച എന്റര്‍പ്രണര്‍ എന്ന നിലയില്‍ മുഖ്യ മന്ത്രി പിണറായി വിജയനില്‍ നിന്നടക്കം ലഭിച്ച അംഗീകാര മുദ്രകള്‍. ഷാജി എന്ന ചെറുപ്പക്കാരന്‍ ചുരുങ്ങിയ കാലത്തിനകം വാങ്ങിക്കൂട്ടിയ പത്രികകള്‍. വാണിജ്യരംഗത്തെ ദീര്‍ഘദര്‍ശനം, കഠിനാദ്ധ്വാനം, അര്‍പ്പണബോധം, കൂടെയുള്ളവരിലുള്ള വിശ്വാസം ഇതാണ് ഈ വിജയ സാക്ഷ്യങ്ങളുടെ അടിസ്ഥാന ശില.  

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img