മലപ്പുറം ജില്ല അര നൂറ്റാണ്ട് പിന്നിടുന്നു. കേരളത്തിലെ പത്താമത് ജില്ലയായി 1969 ജൂണ്‍ 16 നാണ് ജില്ല നിലവില്‍ വന്നത്. 1956 നവംബര്‍ ഒന്നിന് കേരളം ഒരു സംസ്ഥാനമായി നിലവില്‍ വരുമ്പോള്‍ അഞ്ചു ജില്ലകളാണ് ഉണ്ടായിരുന്നത്. 1949 ജൂലൈ ഒന്നിനാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ എന്നീ നാലു ജില്ലകളും പിന്നെ മലബാര്‍ ജില്ലയും രൂപപ്പെട്ടത്. 1957 ജനുവരി ഒന്നിന് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളായി മലബാര്‍ വിഭജിക്കപ്പെട്ടു. ആകെ ഏഴു ജില്ലകള്‍.
തുടര്‍ന്ന് വിവിധഘട്ടങ്ങളിലായി ആലപ്പുഴ (1957 ആഗസ്റ്റ് 17), എറണാകുളം (1958 ഏപ്രില്‍ 1), മലപ്പുറം (1969 ജൂണ്‍ 16), ഇടുക്കി (1972 ജനുവരി 26), വയനാട് (1980 നവംബര്‍ 1), പത്തനംതിട്ട (1982 നവംബര്‍ 1), കാസര്‍കോഡ് (1984 മെയ് 24) എന്നീ ഏഴു ജില്ലകളും നിലവില്‍ വന്നു. എന്നാല്‍ ഇവയില്‍ മലപ്പുറം ജില്ല മാത്രം വ്യത്യസ്തമാകുന്നു. ഒരു ജനപഥത്തിന്റെ മുഴുവന്‍ ആവശ്യവും ഒരു പ്രദേശത്തിന്റെ വികസനത്തിന് അനിവാര്യവും ആയിരുന്നിട്ടും മലപ്പുറം ജില്ലയുടെ രൂപവത്കരണം ചോദ്യം ചെയ്യപ്പെട്ടു. ശക്തമായ പ്രക്ഷോഭങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നു. ജില്ലയ്‌ക്കെതിരെ മിനി പാകിസ്ഥാന്‍, മാപ്പിളസ്ഥാന്‍ തുടങ്ങിയ അപഖ്യാതികള്‍ പ്രചരിക്കപ്പെട്ടു. കേരളം നിലവില്‍ വന്ന് ഒരു വ്യാഴവട്ടം കഴിഞ്ഞാണ് മലപ്പുറം ജില്ല രൂപം കൊണ്ടത്. എന്നിട്ടും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒട്ടും മാര്‍ദ്ദവമുണ്ടായിരുന്നില്ല.
പുതിയ സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വില്ലേജുകള്‍ക്കും വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോഴാണ് തികച്ചും നിഷേധാത്മകമായി കേരളത്തില്‍ മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ പ്രക്ഷോഭമുയര്‍ന്നത്. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലയും ജില്ലയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും ചരിത്രമായിമാറി. മലപ്പുറം ജില്ലക്ക് 50 പൂര്‍ത്തിയാകുന്‌പോള്‍, ആ പ്രക്ഷോഭങ്ങളും അന്ന് ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളും എത്രമാത്രം നിരര്‍ത്ഥകമായിരുന്നുവെന്ന്, ആ ചരിത്രസന്ധികള്‍ അവലോകനം ചെയ്യുമ്പോള്‍ ആര്‍ക്കും ബേധ്യപ്പെടും.
പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നുവെങ്കിലും പാലക്കാട് കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലായിരുന്ന പാങ്ങ് എന്ന ഗ്രാമം ഗതാഗതസൗകര്യമോ, വൈദ്യുതിയോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. തന്റെ ജന്മദേശത്തിന്റെ ഈ ദുരവസ്ഥ മാറ്റാന്‍ വി.കെ ബാപ്പുട്ടി എന്ന മുസ്‌ലിംലീഗ് നേതാവ് നിരന്തരം ശ്രമിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ഒരു ജില്ല നിലവില്‍ വന്നാല്‍ മാത്രമേ തീര്‍ത്തും അവികസിതമായ പ്രദേശങ്ങള്‍ക്ക് പുരോഗതി നേടാനാവൂ എന്ന് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെയാണ് പാലക്കാട് ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയില്‍ മലപ്പുറം ജില്ലയ്ക്കുവേണ്ടിയുള്ള പ്രമേയം ബാപ്പുട്ടി സാഹിബ് അവതരിപ്പിക്കുന്നത്.
തുടര്‍ന്ന് മങ്കട നിയോജകമണ്ഡലം എം.എല്‍.എ. അഡ്വ.ആലംകോട് അബ്ദുല്‍ മജീദ് സാഹിബുമായി ബാപ്പുട്ടി സാഹിബ് ഇക്കാര്യം സംസാരിച്ചു. പുതിയ ജില്ലയുടെ ആവശ്യം താന്‍ നിയമസഭയില്‍ ഉന്നയിക്കാമെന്ന് എം.എല്‍.എ. കൂടിയായ മജീദ് സാഹിബ് ഉറപ്പുനല്‍കി.
1960ല്‍ കേരള നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ അഡ്വ. പി. അബ്ദുല്‍ മജീദ് പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണമെന്നും വികസനമെത്താതെ ഒറ്റപ്പെട്ടു കിടക്കുന്ന അനേകം ഭൂപ്രദേശങ്ങളുടെ വികസനത്തിന് അത് അനിവാര്യമാണെന്നും ആവശ്യപ്പെട്ടു. ‘പാകിസ്ഥാന്‍വാദം വീണ്ടും,’ ‘മാപ്പിളസ്ഥാന്‍ വാദം’ വീണ്ടും തുടങ്ങിയ തലവാചകങ്ങളോടെ പത്രങ്ങള്‍ ഈ ആവശ്യത്തെ വിവാദമാക്കി. അതോടെ ജില്ലാവാദം താല്‍ക്കാലികമായി കെട്ടടങ്ങി. മുസ്‌ലിംലീഗിന് പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ 1963 ല്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റായ പി.കെ ബാപ്പുട്ടി സാഹിബ് തന്റെ ആശയം സാക്ഷാല്‍കരിക്കാനുള്ള പ്രവര്‍ത്തനം തുടര്‍ന്നു.
1967 മാര്‍ച്ച് ആറിന് മുസ്‌ലീംലീഗിന് പങ്കാളിത്തമുള്ള സപ്തകക്ഷി മുന്നണി മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതോടെ മലപ്പുറം ജില്ലയ്ക്കു വേണ്ടിയുള്ള ആവശ്യം വീണ്ടും സജീവമായി. തെരഞ്ഞെടുപ്പില്‍ ജയിച്ച ബാപ്പുക്കുരിക്കള്‍ക്ക് മഞ്ചേരി സഭാഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ അഡ്വ. അബ്ദുല്‍ മജീദ് സാഹിബ് ബാപ്പുക്കുരിക്കള്‍ക്ക് ഒരു ഫയല്‍ കൈമാറി. ജില്ലയുടെ രൂപവത്കരണത്തെ സാധൂകരിക്കുന്ന വസ്തുതകളും അനുബന്ധമായ സ്ഥിതി വിവരക്കണക്കുകളും അടങ്ങിയ പ്രസ്തുത ഫയല്‍, അന്ന് പി.എസ്.സി. മെമ്പറായിരുന്ന കുഞ്ഞിപ്പക്കി സാഹിബിന്റെ സഹായത്തോടെ തയാറാക്കിയതായിരുന്നു. ഫയല്‍ ബാപ്പുക്കുരിക്കളെ ഏല്‍പ്പിക്കുമ്പോള്‍ മജീദ് സാഹിബ് പറഞ്ഞു: ജില്ലയും കൊണ്ടേ മടങ്ങിവരാവൂ’.
സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ പഞ്ചായത്ത് മന്ത്രിയായതോടെ ബാപ്പുക്കുരിക്കള്‍ മലപ്പുറം ജില്ല രൂപവത്കരിക്കാനുള്ള ദൗത്യത്തില്‍ മുഴുകി. വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദുകോയാസാഹിബിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.
1968 ഫെബ്രുവരിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട്ടു നടന്നു. ചേരമാന്‍ പെരുമാള്‍ നഗറായ മാനാഞ്ചിറ മൈതാനം നഗരഗ്രാമാന്തരങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനസഹസ്രങ്ങളാല്‍ നിബിഡമായി. മുസ്‌ലിം ലീഗിന് അധികാരപങ്കാളിത്തം ലഭിച്ച ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണ്. ഖാഇദെ മില്ലത്തും ബാഫഖിതങ്ങളും പൂക്കോയ തങ്ങളും വേദിയിലുണ്ട്. കൂടെ മന്ത്രിമാരായ സി.എച്ചും ബാപ്പുക്കുരിക്കളും. ജില്ലകള്‍ പുനര്‍വിഭജനം ചെയ്തുകൊണ്ട് ഒരു പുതിയ ജില്ല രൂപവത്കരിക്കണമെന്ന് കേരള ഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ മുസ്‌ലിംലീഗ് തീരുമാനിച്ചിരുന്നു. അത് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നിയോഗം സി.എച്ചിനായിരുന്നു.
വികാര നിര്‍ഭരവും ആവേശദായകവുമായ പ്രസംഗത്തിനൊടുവില്‍ സി.എച്ച്. പ്രഖ്യാപിച്ചു: മലപ്പുറം ജില്ല മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നു. ഇടിമുഴക്കത്തിന്റെ പ്രകമ്പനം സൃഷ്ടിച്ച ആഘോഷത്തോടെയാണ് ജന ലക്ഷങ്ങള്‍ സി.എച്ചിന്റെ പ്രഖ്യാപനം ഏറ്റുവാങ്ങിയത്. ഈ പ്രമേയത്തെ വിശദീകരിച്ചുകൊണ്ട് തന്റെ സ്‌നേഹിതന്‍ ബാപ്പുക്കുരിക്കള്‍ പ്രസംഗിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് സി.എച്ച്. പ്രസംഗം അവസാനിപ്പിച്ചത്.
അടുത്തതായി നിങ്ങളോട് സംസാരിക്കുന്നത് കേരളത്തിന്റെ പ്രഗല്ഭനായ പഞ്ചായത്ത് സാമൂഹ്യക്ഷേമ വികസന ഫിഷറീസ് വകുപ്പ് മന്ത്രി എം.പി.എം. അഹമ്മദ് കുരിക്കളാണ്. അധ്യക്ഷസ്ഥാനത്തിരുന്ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഇത് പറഞ്ഞപ്പോഴേക്കും വീണ്ടും നിലയ്ക്കാത്ത കരഘോഷമുയര്‍ന്നു. സി.എച്ചിന്റെ ജില്ലാ പ്രഖ്യാപനം സൃഷ്ടിച്ച ആരവം അപ്പോഴും അടങ്ങിയിരുന്നില്ല.
പച്ചക്കുപ്പായവും പച്ചത്തൊപ്പിയുമണിഞ്ഞ് മുസ്‌ലിംലീഗ് വളണ്ടിയറുടെ വേഷത്തിലായിരുന്നു മന്ത്രിയായിരുന്ന ബാപ്പുക്കുരിക്കള്‍. ഔപചാരികമായി ഒരു ജില്ല ആവശ്യപ്പെടുകയായിരുന്നില്ല പുതിയൊരു ജില്ലയുടെ സാധ്യതയും അനിവാര്യതയും വസ്തുതാപരമായി ബോധ്യപ്പെടുത്താന്‍ കഴിയുന്ന പഠനവും വിവരശേഖരണവും നടത്തിയ ശേഷമാണ് ജില്ലയ്ക്കുവേണ്ടി മുസ്‌ലിംലീഗ് വാദിക്കുന്നതെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ബാപ്പുക്കുരിക്കളുടെ പ്രസംഗം.
മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ ബാപ്പുക്കുരിക്കള്‍ക്ക് ഭാഗ്യമുണ്ടായില്ല. രോഗ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുന്ന ബാപ്പുക്കുരിക്കളെ കാണാനെത്തിയ റവന്യുമന്ത്രി കെ.ആര്‍. ഗൗരിയമ്മ രോഗവിവരം ആരാഞ്ഞപ്പോള്‍ ‘എന്റെ ജില്ല എന്തായി’ എന്നാണ് ഗൗരിയമ്മയോട് അദ്ദേഹം ചോദിച്ചത്. ഒരു കാരണവശാലും മലപ്പുറം ജില്ല രൂപവത്കരണത്തില്‍ നിന്ന് പിന്നോട്ട്് പോകരുതെന്നായിരുന്നു തന്നെ സന്ദര്‍ശിക്കാനെത്തിയ ഗതാഗത മന്ത്രി ഇ. കെ. ഇമ്പിച്ചി ബാവയോടും രോഗശയ്യയില്‍ വെച്ച് ബാപ്പുക്കുരിക്കള്‍ ആവശ്യപ്പെട്ടത്. ജില്ല യാഥാര്‍ത്ഥ്യമാവുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് 48ാമത്തെ വയസ്സില്‍ മലപ്പുറം ജില്ലയുടെ ശില്പി വിടവാങ്ങി.
ബാപ്പുക്കുരിക്കളുടെ വിയോഗത്തോടെ ജില്ല എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കാനുള്ള നിയോഗം സി.എച്ചിലും, ബാപ്പുക്കുരിക്കളുടെ പിന്‍ഗാമിയായി മന്ത്രിസഭയിലെത്തിയ അവുക്കാദര്‍കുട്ടി നഹാസാഹിബിലും അര്‍പ്പിതമായി. മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമാക്കാനുള ദൗത്യം അവര്‍ ഏറ്റെടുത്തു. ജില്ല യാഥാര്‍ത്ഥ്യമാകുന്നതുവരെ അവര്‍ നിതാന്ത ജാഗ്രതയും നിശ്ചയദാര്‍ഡ്യവും പുലര്‍ത്തി.
വര്‍ഗീയ ഭാവനകളുടെ കൊടുങ്കാറ്റ് മുസ്‌ലിം ലീഗ്് ഔദ്യോഗികമായി മലപ്പുറം ജില്ല ആവശ്യപ്പെട്ടതോടെ എതിര്‍പ്പുകളുടെ തീമഴ പെയ്തു. രാജ്യരക്ഷയും വര്‍ഗീയതയും മേമ്പൊടി ചേര്‍ത്ത് ജനസംഘം ജില്ലാ വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തി. ജില്ലയ്‌ക്കെതിരെ ഉയര്‍ത്തിയ വാദങ്ങള്‍ വര്‍ഗീയതയിലധിഷ്ഠിതമായ ജല്പനങ്ങളാണെങ്കിലും കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു.
മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭണത്തിന്റെ നായകന്‍ കേളപ്പന്‍ നടത്തിയ ചില പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ ഇത് ബോധ്യപ്പെടും: ‘മലപ്പുറം പ്രദേശത്ത് അമുസ് ലിംകളുടെ ഇടയില്‍ വലിയ ഭീതിയും ആശങ്കയുമുണ്ട്. മുസ്‌ലിം ലീഗിനെ നിയന്ത്രിക്കുന്ന വലിയ ജന്മിമാര്‍ ഹരിജനങ്ങളുടെ ഭൂമി കയ്യേറുന്നതായി റിപ്പോര്‍ട്ടുണ്ട് . പൊലീസ് അധികാരങ്ങള്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് കൊടുക്കുന്ന ബില്‍ നിയമമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകും. മുസ്‌ലിം ലീഗിന് ഭൂരിപക്ഷമുള്ള ജില്ലാ കൗണ്‍സിലിന് പൊലീസ് അധികാരം കിട്ടിയാലുള്ള സ്ഥിതി ഊഹിക്കാം. ഇത് രാഷ്ട്രത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍പെടേണ്ട കാര്യമാണ്.’ (മാതൃഭൂമി, ജൂണ്‍ 2,1969).
‘നിര്‍ദിഷ്ടമായ മലപ്പുറം ജില്ല രൂപവല്‍കരിക്കപ്പെട്ടാല്‍ അത് ഒരു കൊച്ചു പാകിസ്ഥാനായിരിക്കും. മലപ്പുറത്തെ അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയിലുണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ല രൂപീകരണത്തോടെ അവിടെ തീരപ്രദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ’ (മാതൃഭൂമി, ജൂണ്‍ 2, 1969).
മലപ്പുറം ജില്ലാ വിരുദ്ധസമിതി ചെയര്‍മാനും കെ.കേളപ്പനും ജനസംഘം ജനറല്‍ സെക്രട്ടറി പി. പരമേശ്വരനും നടത്തിയ ഒരുപ്രസ്താവന:
മലപ്പുറം ജില്ല രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് മലപ്പുറം ജില്ലാ വിരുദ്ധസമിതി ചെയര്‍മാന്‍ കെ. കേളപ്പനും ജനസംഘം ജനറല്‍ സെക്രട്ടറി പി.പരമേശ്വരനും പ്രസ്താവിച്ചു. അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉളവാക്കുന്ന മലപ്പുറം ജില്ലാ വിരുദ്ധസമരം മലപ്പുറത്തോ കോഴിക്കോട്ടോ മാത്രമായി ഒതുങ്ങി നില്‍ക്കുകയില്ല. കിഴക്കന്‍ പാകിസ്ഥാനും പടിഞ്ഞാറന്‍ പാകിസ്ഥാനും പോലെ ഒരു തെക്കന്‍ പാകിസ്ഥാനും ഉണ്ടാകാനിടയുണ്ടെന്നാണ് ഞങ്ങള്‍ക്ക് ഭയം’ (മാതൃഭൂമി, ജൂണ്‍ 6, 1969).
അവികസിത പ്രദേശങ്ങളുടെ അടിസ്ഥാന വികസനം സാധ്യമാക്കുന്നതിനുവേണ്ടി ഒരു ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തെ എത്ര കടുത്ത ഭാഷയിലാണ് ജില്ലാ വിരോധികള്‍ ആക്ഷേപിച്ചത് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്. 1968 ഒക്ടോബര്‍ 16 ന് കോഴിക്കോട്ട് ചേര്‍ന്ന ജനസംഘം ദേശീയ സമ്മേളനം മലപ്പുറം ജില്ലാ വിരുദ്ധസമരം പ്രധാന അജണ്ടയായി ഏറ്റെടുക്കുകയും ദേശീയ തലത്തില്‍ പ്രചാരണപരിപാടിക്ക് രൂപം നല്‍കുകയും ചെയ്തു. ദേശീയതലത്തില്‍ മാപ്പിളസ്ഥാന്‍ വിരുദ്ധദിനം ആചരിച്ചു. അതിന്റെ ഭാഗമായി 1969 മാര്‍ച്ച് 6 ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാ വിരുദ്ധ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡന്റ് എ. ബി. വാജ്‌പേയി ആയിരുന്നു: മലപ്പുറം ജില്ലാ രൂപവല്‍കരണം ഇന്ത്യയുടെ ദേശീയ ഭദ്രതയ്ക്ക് ആപത്തും കുതന്ത്രവും കുടിലതയും നിറഞ്ഞതാണെന്ന് വാജ്‌പേയി താക്കീത് നല്‍കി. ദുരുപദിഷ്ടമായ മാപ്പിളസ്ഥാന്‍ വാദമാകുന്ന വെല്ലുവിളിയെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറായിക്കാണുന്നതില്‍ സന്തോഷമുണ്ടെന്നും വേണ്ടി വന്നാല്‍ അഖിലേന്ത്യാ തലത്തിലുള്ള പ്രക്ഷോഭം തന്നെ പുതിയ ജില്ലയ്‌ക്കെതിരെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു (മലയാള മനോരമ, മാര്‍ച്ച് 9, 1969).
ജില്ലയ്‌ക്കെതിരെ ഉന്നയിച്ച നുണപ്രചാരണങ്ങള്‍ക്ക് മതിയായ പിന്‍ബലം ലഭിക്കാതെ വന്നപ്പോള്‍ കോടതിയെ ഉപയോഗിച്ച് ജില്ലാ രൂപവത്കരണം തടയാനുള്ള ശ്രമവും നടന്നു. ഏറനാട് താലൂക്കിലെ ജനസംഘം പ്രവര്‍ത്തകരായ കെ. ബാലകൃഷ്ണന്‍, ബാലന്‍ എന്നിവരായിരുന്നു ഹരജിക്കാര്‍. പ്രസ്തുത വാര്‍ത്ത ‘മാതൃഭൂമി’ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു:
ജില്ലാ രൂപവല്‍കരണം ഇന്ത്യന്‍ ഭരണഘടനയ്ക്കും സംസ്ഥാന പുനഃസംഘടനാ നിയമത്തിനും വിരുദ്ധമാണെന്ന് തലശ്ശേരി അഡ്വ. ടി. നാരായണന്‍ നമ്പ്യാര്‍ മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാണിച്ചു. ഇങ്ങനെയൊരു ജില്ല സ്ഥാപിക്കുന്നത് കേരളത്തിലും ഇന്ത്യയിലും കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിതെളിക്കുമെന്നും ഭരണ കക്ഷിയില്‍പ്പെട്ട മുസ്‌ലിം ലീഗ് സംസ്ഥാന മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതു കൊണ്ടും അവരുടെ സഹായം മുഖ്യമന്ത്രിക്കും മാര്‍കിസ്റ്റുപാര്‍ട്ടിക്കും ആവശ്യമായതു കൊണ്ടുമാണ് ഇതു നടക്കാന്‍ പോകുന്നതെന്നും ഹരജിയിലുണ്ട്’ (മാതൃഭൂമ, ജനുവരി 29, 1969).
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.കെ. മാത്യു പ്രസ്തുത റിട്ട് ഹരജി തള്ളി. ജില്ലയ്‌ക്കെതിരായ കോടതി വിധി ആഗ്രഹിച്ചവര്‍ നിരാശരായി. കോടതി വിധിയെ ആയുധമാക്കി ജില്ലാ രൂപവത്കരണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിച്ചവരേയും കോടതി വിധി നിരാശപ്പെടുത്തി.