Wednesday, June 18, 2025

ഓര്‍മയില്‍ ഉരുളുന്ന ഒരു മോട്ടോര്‍ സൈക്കിളും സി.എം. മൊയ്ദുക്കയുടെ വരം കൊടുപ്പും

Must Read

വലിയ പദവികള്‍ അലങ്കരിക്കുന്ന ആളുകളെയാണ് സമൂഹം പൊതുവെ മഹത്വവത്കരിക്കുന്നത്. എന്നാല്‍സാധാരണക്കാര്‍ക്കിടയില്‍ എത്രയോ അധികം മഹാന്മാരുണ്ടെന്നു ചില ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അത്തരമൊരു മഹാ മനുഷ്യനാണ് കഴിഞ്ഞ ദിവസം അന്തരിച്ച കരിയാട്ടെ സി. എം. മൊയ്ദുക്ക. നാട്ടില്‍ മുസ്‌ലിംലീഗിനും ഖത്തറിലെ പ്രവാസ ജീവിതത്തില്‍ കെ.എം.സി.സിക്കും കനത്ത സംഭാവനകളര്‍പ്പിച്ചു വ്യക്തി.

മൂല്യവും ധര്‍മവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അനീതിക്കെതിരെ എന്നും പ്രതികരിച്ചു. പ്രവാസിയാകുന്നതിനു മുന്‍പുള്ള ഒരു കാലത്ത്, വയനാട്ടില്‍ ഹോട്ടല്‍ ബിസിനസുകാരനായിരുന്ന മൊയ്ദുക്കയുടെ ഒരു കഥയുണ്ട്:  ഹോട്ടലിലെത്തിയ രണ്ടുപേര്‍ ഭക്ഷണം കഴിച്ച് കാശ് കൊടുത്തില്ല. പണം ചോദിച്ചപ്പോള്‍ വഴക്കായി, അടിപിടിയായി. മൊയ്തുക്ക രണ്ടു പേരെയും അടിച്ചു. അടി കിട്ടിയ ആളുകള്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരായിരുന്നുവെന്നത് മൊയ്ദുക്കക്ക് അറിയില്ലായിരുന്നു. കുറഞ്ഞ നേരം കൊണ്ട്കുറേ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി മൊയ്ദുക്കയെ മര്‍ദിച്ച് ബോധരഹിതനാക്കി; ഹോട്ടല്‍അടിച്ചുതകര്‍ത്തു. എല്ലാം കൂടി വലിയ കേസാകുമെന്നായി. ബാല്യകാല സുഹൃത്തായിരുന്നു അവിടത്തെ എസ്.ഐ. ചെറിയ മമ്മുക്കേയി സാഹിബ് ഇടപെട്ടിട്ടാണ്  പ്രശ്‌നം പരിഹരിച്ചത്.

  കുറെ കാലം ഖത്തര്‍ ഡിഫന്‍സിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. മൊയ്ദുക്കയുടെ അത്ര തന്നെ പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിളും. അധികമാര്‍ക്കും വാഹനമില്ലാതിരുന്ന 1975’80 കാലഘട്ടങ്ങളില്‍ മൊയ്ദുക്കക്ക് ബുറാഖ് എന്ന പേരില്‍ ഒരു മോട്ടോര്‍ സൈക്കിളുണ്ടായിരുന്നു. ഏറ്റവും വേഗംകൂടിയ അനുഗൃഹീത കുതിരയാണ് ബുറാഖ്. ഈ ബുറാഖ് സൈക്കിളില്‍ കയറാത്ത ആളുകള്‍ അക്കാലത്തു ഖത്തറില്‍ കുറവായിരുന്നു. നാട്ടില്‍ നിന്ന് വരുന്ന വലിയ അതിഥികളെ വരെ അദ്ദേഹം അതില്‍ കയറ്റിയിരിക്കും. കയറുന്ന ആളുകള്‍ക്ക് അദ്ദേഹം ഒരു വരവും കൊടുക്കും: ഇതില്‍ കയറുന്ന ആരും വലിയ ഉയര്‍ച്ചയിലെത്തുമെന്നതായിരിക്കും ആ വരം വാക്യം. ഇ. ടി. മുഹമ്മദ് ബഷീര്‍ പെരിങ്ങളത്ത് നിന്ന് പ്രഥമ എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ട് ഖത്തറില്‍ വന്നപ്പോള്‍ മൊയ്ദുക്കയുടെ മോട്ടോര്‍ സൈക്കിളിലായിരുന്നുമുഴുവന്‍ യാത്രയും. ഇ.ടി, പിന്നെ എത്രയോ തവണ എം.എല്‍.എയായി, മന്ത്രിയായി, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയായി.  

മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുല്ലയും മൊയ്ദുക്കയും കുറെ കാലം ഖത്തറില്‍ ഒരു മുറിയില്‍ താമസിച്ചിട്ടുണ്ട്. പാറക്കല്‍ ഈ മോട്ടോര്‍ സൈക്കിളിലെ പതിവു യാത്രക്കാരനായിരുന്നു. നീയൊരു എം.എല്‍.എ. ആകുമെന്ന്പാറക്കലിനോട് അദ്ദേഹം പറയുമായിരുന്നു.

പത്രപ്രവര്‍ത്തനം തുടങ്ങിയ ആദ്യ നാളുകളില്‍ ഒരിക്കല്‍ ഖത്തറിലെത്തിയ ടി. പി. ചെറൂപ്പ, മൊയ്തുക്കയുടെ മോട്ടോര്‍ സൈക്കിളില്‍ കുറെയധികം യാത്ര ചെയ്തിട്ടുള്ളതായി കേട്ടിട്ടുണ്ട്. അദ്ദേഹം പിന്നീട് ചന്ദ്രിക ചീഫ് എഡിറ്ററായ ശേഷവും ഇതേ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ട്. ആവോളം ബഷീര്‍ എന്ന സാധാരണലീഗ് പ്രവര്‍ത്തകനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിയുള്ള യാത്രയില്‍ ഒരിക്കല്‍ മൊയ്ദുക്ക പറഞ്ഞു: ബഷീറേ നിനക്ക് നിരാശയൊന്നും വേണ്ട. ഉയര്‍ച്ചയിലെത്തുമെന്ന്. ബഷീര്‍ പിന്നീട് പാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി.

മുന്‍ എം.എല്‍.എമാരായ കെ. എം. സൂപ്പിയും സി. മോയിന്‍ കുട്ടിയുമൊക്കെ ഖത്തറില്‍ വരുമ്പോള്‍ മൊയ്ദുക്കയുടെ ബുറാഖ് അവരെയും വഹിച്ച്, വികാസത്തിലേക്കു കുതിക്കുന്ന ഈ നഗരം ചുറ്റീട്ടുണ്ട്. നേതാക്കളെ കാണുക, പരിചരിക്കുക, സല്‍ക്കരിക്കുക, കൊണ്ടു നടക്കുക ഇതൊക്കെ ജീവിത വൃത്തമായെടുത്ത സാധാരണക്കാരനായ മഹാനായിരുന്നു ഞങ്ങള്‍ സീയെം എന്നു വിളിക്കുന്ന സി. എം. മൊയ്ദുക്ക.

പ്രായത്തില്‍ കുറഞ്ഞയാളുകളെയെല്ലാം സ്‌നേഹത്തോടെ ‘എടാ’ എന്നാണ് അദ്ദേഹം അദ്ദേഹം വിളിച്ചിരുന്നത്. ഖത്തര്‍ കൂത്തുപറമ്പ മണ്ഡലം കെ.എം.സി.സി സ്ഥാപകരിലൊരാളായിരുന്ന മൊയ്ദുക്ക, കുറച്ചു കാലമായി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. .

ഞങ്ങള്‍ ഏറെ പ്രിയപ്പെട്ടവരായാണ് കഴിഞ്ഞു കൂടിയത്. ഇഷ്ടക്കൂടുതലില്‍, നീ വമ്പനായി, വലിയകച്ചവടക്കാരനായി, നിന്നെ  കാണാനേ ഇല്ല എന്നൊക്കെ സ്‌നേഹത്തോടെ പറഞ്ഞു കൊണ്ട് കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ സ്‌നേഹിച്ചു കൊണ്ടിരുന്നു ആ വലിയ മനുഷ്യന്‍. ഏറ്റവും ഒടുവില്‍ ഞാനദ്ദേഹത്തെ വീട്ടില്‍ചെന്ന്  കണ്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞപ്പോഴും വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു. മക്കളായ ഹക്കീമും സമീറും ഉപ്പയുടെ വിവരങ്ങള്‍ അറിയിക്കാറുണ്ടായിരുന്നു.

നാട്ടില്‍ മതസൗഹാര്‍ദവും സഹിഷ്ണുതയും സ്‌നേഹ ബഹുമാനങ്ങളും പരസ്പര വിശ്വാസവും നിലനിര്‍ത്തുന്നതിലും മൊയ്ദുക്ക വഹിച്ച പങ്ക് വില മതിക്കാനാവാത്തതാണ്. ഒരിക്കലും മറക്കാനാവാത്ത അനുപമ വ്യക്തിത്വത്തിന്റെ ഉടമ. മനുഷ്യസ്‌നേഹികളുടെ മനസ്സില്‍ മൊയ്ദുക്ക ഒരു പ്രകാശ വൃക്ഷമായി നിലകൊള്ളുന്നു. ഭൂമിയില്‍ അനേകമാളുകള്‍ക്ക് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന അദ്ദേഹത്തിന് പരലോകത്ത് സ്വര്‍ഗീയവെളിച്ചവും ജീവിതവും നല്‍കട്ടെ പടച്ച തമ്പുരാന്‍.

(സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറാണ് ലേഖകന്‍ )

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img