Wednesday, June 18, 2025

ദുബൈ എക്‌സ്‌പോ 2020: ലോകത്തെ കുടക്കീഴില്‍ കൊണ്ടു വരുന്ന മഹാത്ഭുതം

Must Read

പൂരങ്ങളുടെ പൂരം തൃശൂര്‍ ആണെങ്കില്‍, എക്‌സ്‌പോകളുടെ എക്‌സ്‌പോ ആയിട്ടാണ് ദുബൈ ചരിത്രം കുറിക്കാന്‍പോകുന്നത്. ലോക ജനതയെ ഒന്നടങ്കം ഒരു കുടക്കീഴില്‍ ചേര്‍ത്ത് വെച്ച്  വിസ്മയങ്ങളുടെ മണിച്ചെപ്പ് തുറക്കുകയാണ് ദുബൈ എക്‌സ്‌പോ 2020. ചുട്ട് പൊള്ളുന്ന മണലാരണ്യത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ലോകത്തിന്റെ തന്നെ വ്യാപാര വ്യവസായ ചരിത്രം മാറ്റിക്കുറിച്ച നാടാണ് ദുബൈ. എക്‌സ്‌പോ 2020 യിലൂടെ ലോക ജനതക്ക് മുമ്പില്‍ ദുബൈ തുറന്ന് വെക്കുന്നത് മറ്റൊരു വിസ്മയക്കാഴ്ചകളുടെ പറുദീസയാണ്.

  ഒക്ടോബര്‍ ഒന്നു മുതലാണ് 2022 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന മഹാ മേളയുടെ സംഗമം. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 30 ന് നടക്കും. കോവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും ഉദ്ഘാടന ചടങ്ങിലേക്കുളള ക്ഷണം. എന്നാല്‍ ലോകമെങ്ങുമുളളവര്‍ക്ക് ആസ്വദിക്കുന്നതിനു ചടങ്ങിന്റെ തല്‍സമയ പ്രക്ഷേപണം എക്‌സ്‌പോയുടെ ഔദ്യോഗിക ചാനലുകള്‍ വഴിയുണ്ടാകും.

  ലോകം കാത്തിരിക്കുന്ന എക്‌സ്‌പോ 2020 യുടെ ഉദ്ഘാടന ചടങ്ങും ഗംഭീരമാക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് അണിയറക്കാര്‍. ഒളിംപിക്‌സിന് സമാനമായ രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഡാന്‍സും പാട്ടും ലൈറ്റുമുള്‍പ്പടെ കണ്ണഞ്ചിക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. ചടങ്ങിന് മിഴിവേകാന്‍ ഓപറ ഗായകന്‍ ആന്‍ഡ്രെ ബൊസെലി, ഗോള്‍ഡന്‍ ഗ്ലോബ് നേടിയ നടിയും ഗായികയുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ്‌ പോപ്സ്റ്റാര്‍ എല്ലീ ഗൗള്‍ഡിങ്, ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ്, നാലുതവണ ഗ്രാമി അവാര്‍ഡ് നേടിയ ഗായിക ആഞ്ചലിക് കിഡ്‌ജോ എന്നിവരുമെത്തും. അല്‍ വാസല്‍ പ്ലാസയിലാണ് ഉദ്ഘാടന ചടങ്ങ്. പ്രാദേശിക കലാകാരന്മാരായ മുഹമ്മദ് അബ്ദു, ഇമറാത്തി ഗായിക അഹ്ലം അല്‍ ഷംസി, എക്‌സ്‌പോ ബ്രാന്‍ഡ് അംബാസിഡര്‍ ഹുസൈന്‍ അല്‍ ജാസിമി എന്നിവര്‍ക്കൊപ്പം സ്വദേശി ഗായിക അല്‍മാസ് , ഗ്രാമി അവാര്‍ഡിന് പരിഗണിക്കപ്പെട്ട ലബനീസ്  അമേരിക്കന്‍ ഗായിക മൈസ കാര എന്നിവരും വിവിധ പരിപാടികളുമായെത്തും. ലൈറ്റ് ആന്റ് ഡാന്‍സ് ഷോയുമായി കാണികളെ വിസ്മയിപ്പിക്കുന്നതിനെത്തുന്നത് സര്‍ക്യൂ ഡു സൊളൈല്‍ കമ്പനിയാണ്. ഒളിംപിക്‌സിലെ വിവിധ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഫൈവ് കറന്റ്‌സ് കമ്പനിയാണ്  എക്‌സ്‌പോയുടേയും അണിയറക്കാര്‍. മനുഷ്യ മനുസുകളെ ചേര്‍ത്ത് നിര്‍ത്തി ഭാവിയിലേക്ക് നടക്കാനുള്ള എക്‌സ്‌പോയുടെ ആപ്ത വാക്യത്തിലൂന്നിയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

എക്‌സ്‌പോ 2020 ലെ ഇന്ത്യന്‍ പവിലിയന്‍, കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഒക്ടോബര്‍ ഒന്നിനു തന്നെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ നേട്ടങ്ങളും ഭാവി വികസന പദ്ധതികളും പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. യു.എ.ഇ ഇന്ത്യന്‍ അംബാസഡര്‍പവന്‍ കപൂര്‍, ദുബൈ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അമന്‍പൂരി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ്‌ കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ജനറല്‍ ദിലീപ് ചെനായി തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ പങ്കാളിത്ത വിവരങ്ങള്‍ നല്‍കിയത്.

എക്‌സ്‌പോ 2020 നിയന്ത്രിക്കുന്നതിന് സ്വദേശികളും പ്രവാസികളുമടങ്ങുന്ന 30,000 സന്നദ്ധപ്രവര്‍ത്തകരെയാണ്  അധികൃതര്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്. 1,80,000 ത്തിലധികം അപേക്ഷകളില്‍ നിന്നുമാണ് ഇത്രയുംപേരെ തെരഞ്ഞെടുത്തതെന്ന് സന്നദ്ധപ്രവര്‍ത്തകരുടെ ഡയറക്ടര്‍ അബീര്‍ അല്‍ ഹൊസാനി പറഞ്ഞു. ക്രീം നിറത്തിലുള്ള യൂണിഫോമുകള്‍ ധരിച്ചാണ് ഇവരെത്തുക. എക്‌സ്‌പോക്കു വേണ്ടി പ്രത്യേകം പരിശീലനം നേടിയവരാണ് ഇവരൊക്കെയും. എക്‌സ്‌പോ 2020 യുടെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. ‘ദിസ് ഈസ് അവര്‍ടൈം’ എന്നാണ് ഗാനത്തിന്റെ പേര്. യു.എ.ഇ. യിലെ മികച്ച കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ 2020 അംബാസിഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ മൈസ കാര, 21 വയസുകാരി അല്‍മാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം തയ്യാറാക്കിയത്.

ദുബൈ എക്‌സ്‌പോയുടെ പ്രത്യേകത

ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്തര്‍ദേശീയ എക്‌സിബിഷനാണ് എക്‌സ്‌പോ 2020. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്. ലോകത്തിലെമിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന എക്‌സിബിഷനില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. 2013 ല്‍ നടന്ന വോട്ടെടുപ്പിലാണ് ദുബൈ 2020 ല്‍ എക്‌സ്‌പോ നടത്തുന്നതിനുളള അവകാശം നേടിയെടുത്തത്. കോവിഡ് സാഹചര്യത്തില്‍ 2021 ഒക്ടോബറിലേക്ക് അത് നീണ്ടു. ദുബൈയിലെസൗത്ത് ഡിസ്ട്രിക്ടില്‍ അല്‍ മക്‌സൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തായാണ് മഹാമേളയുടെ വേദി.

പ്രവേശന രീതി

191 രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്‌സ്‌പോയില്‍ ഇത്തവണയുളളത്. ആഴ്ചയില്‍ ഏഴ് ദിവസവും എക്‌സ്‌പോകാണാനായി എത്താം. രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിവരെയും വാരാന്ത്യത്തില്‍ രണ്ടു മണിവരെയുമാണ് സന്ദര്‍ശന സമയം. 25 ദശലക്ഷം സന്ദര്‍ശകര്‍ ഈ 180 ദിവസത്തിനിടെ എക്‌സ്‌പോ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു തവണ സന്ദര്‍ശിക്കാന്‍ കഴിയുന്ന ടിക്കറ്റിന് 95 ദിര്‍ഹവും, ആറുമാസം തുടര്‍ച്ചയായി സന്ദര്‍ശിക്കാന്‍ കഴിയുന്ന ടിക്കറ്റിന് 495 ദിര്‍ഹവുമാണ് നിരക്ക്. 18 വയസില്‍താഴെയുളളവര്‍ക്കും നിശ്ചയ ദാര്‍ഢ്യക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. ഒന്നിലധികം തവണ സന്ദര്‍ശനം സാധ്യമാകുന്ന ടിക്കറ്റിന് 195 ദിര്‍ഹമാണ് വില. എക്‌സ്‌പോയുടെ ടിക്കറ്റ് ഓഫീസില്‍ നിന്നും മെട്രോ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് അംഗീകൃത സ്ഥലങ്ങളില്‍ നിന്നും ലഭ്യമാക്കും.

മൂന്ന് പ്രവേശന കവാടങ്ങള്‍

സസ്‌റ്റെയിനബിലിറ്റി, ഓപ്പര്‍ച്യൂണിറ്റി, മൊബിലിറ്റി എന്നിങ്ങനെ മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ്   എക്‌സ്‌പോ വേദി തിരിച്ചിരിക്കുന്നത്. 21 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവുമുളള പ്രവേശനകവാടവും പ്രത്യേകതയാണ്. എക്‌സ്‌പോയിലേക്ക് എത്താന്‍ ഏറ്റവും എളുപ്പം മെട്രോ സഞ്ചാരമാണ്. റൂട്ട് 2020 എക്‌സ്‌പോ 2020 സ്‌റ്റേഷനിലേക്കാണ് യാത്രക്കാരെ എത്തിക്കുക. എക്‌സ്‌പോയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന അല്‍വാസല്‍ പ്ലാസയിലേക്ക് നടക്കാവുന്ന ദൂരമെ എക്‌സ്‌പോ 2020 മെട്രോ സ്‌റ്റേഷനില്‍ നിന്നുമുള്ളു. ദുബൈയുടെവിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോ റൈഡര്‍ ബസുകളില്‍ സൗജന്യമായി എത്താം.  മറ്റ് എമിറേറ്റുകളില്‍നിന്നും എത്താന്‍ ബസ് സ!ര്‍വ്വീസുകളുണ്ട്. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍ സൗജന്യ പാര്‍ക്കിംഗ്‌ സൗകര്യങ്ങളുമുണ്ട്. രാവിലെ 8.30 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 വരെയും വാരാന്ത്യങ്ങളില്‍ 2.30 വരെയും 26,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാവും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് പാര്‍ക്കിംഗ് പരിഗണന. 95 ദിര്‍ഹമാണ് നിരക്ക്.

ഒരേ ഒരു ഹോട്ടല്‍

ദി റോവ് ഹോട്ടലാണ് എക്‌സ്‌പോ 2020 വേദിയിലെ ഏക ഹോട്ടല്‍. ഒരു രാത്രിക്ക് ഏതാണ്ടു 1000 ദിര്‍ഹമാണ്‌ നിരക്ക്. എക്‌സ്‌പോ ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നത് ആകര്‍ഷണമാണ്. 312 മുറികളാണ് ഹോട്ടലിലുളളത്.

ആപ്പിലൂടെ യാത്ര പ്ലാന്‍ ചെയ്യാം

എക്‌സ്‌പോ ആപ്പിലൂടെ പ്ലാന്‍ ചെയ്ത് യാത്ര നടത്താം. ഒരുക്കിയിട്ടുളള പ്രത്യേക പരിപാടികള്‍ ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് എക്‌സ്‌പോ ആപ്പ് വളരെസഹായകരമാകും. അമല്‍ എന്ന വിര്‍ച്വല്‍ സഹായിയുടെ കൂടെയും എക്‌സ്‌പോ ആസ്വദിക്കാം. 10 ഭാഷകളില്‍അമല്‍ സഹായം നല്‍കും. എപ്പോഴാണ് എക്‌സ്‌പോ സന്ദര്‍ശന സമയമെന്നത് സ്മാര്‍ട് ക്യൂവിലൂടെ മുന്‍കൂട്ടിബുക്ക് ചെയ്യാം. തിരക്ക് കുറക്കുന്നതിനു ഇത് സഹായകരമാകും. എക്‌സ്‌പോ ആപ്പിലൂടെ സമയക്രമം തെരെഞ്ഞെടുക്കാം.

കോവിഡ് ഭീതിയില്‍ നിന്ന് മനുഷ്യരെത്തന്നെ മോചിപ്പിക്കുന്നതാണ് ഈ മഹാമേള. ലോകത്തോടൊപ്പംഅനേകായിരം മലയാളികളും ഉണരുകയാണ് അന്നം തരുന്ന നാട്ടിന്റെ മഹോത്സവത്തിലേക്ക്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img