Thursday, June 19, 2025

കശ്മീരില്‍ ‘കുടുങ്ങി’ ജലീല്‍

Must Read

കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധത്തില്‍
ജലീലിനെ തള്ളി മന്ത്രി എം. വി ഗോവിന്ദന്‍
കേസെടുക്കണമെന്ന് സുധാകരന്‍

സുധീര്‍ കെ.ചന്ദനത്തോപ്പ്

തിരുവനന്തപുരം: കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിവാദത്തിലായി മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ ടി ജലീല്‍. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇതേ കുറിപ്പില്‍ ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യന്‍ അധീന കശ്മീരെന്നും’ പരാമര്‍ശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനെതിരേ ബി.ജെ.പിയും കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ജലീലിന്റെ പരാമര്‍ശത്തെ സി.പി.എമ്മും തള്ളിപറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ വിശദീകരണവുമായി കെ.ടി.ജലീല്‍ രംഗത്തെത്തി. ആസാദ് കശ്മീര്‍ എന്ന് ഇന്‍വര്‍ട്ടഡ് കോമയിലാണ് എഴുതിയിട്ടുള്ളത് . അതിന്റെ അര്‍ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ജലീല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന വിവാദ പരാമര്‍ശത്തില്‍ ജലീല്‍ വിശദീകരണം നല്‍കിയിട്ടില്ല.

എന്നാല്‍ കെ..ടി ജലീലിന്റെ പ്രസ്താവനയെ തള്ളി മന്ത്രി എംവി ഗോവിന്ദന്‍ രംഗത്തെത്തി. കശ്മീര്‍ പ്രശ്‌നത്തില്‍ സിപിഎമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഏത് സാഹചര്യത്തിലാണ് ജലീല്‍ ഇത്തരം പരാമര്‍ശം നടത്തിയത് എന്ന് വിശദീകരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ജലീലിന്റെ പരാമര്‍ശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

അതേസമയം, വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബിജെപിയും. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കൊപ്പം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം. ജലീലിന്റെ മുന്‍ സിമി ബന്ധമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ ആക്രമിക്കുന്നത്. കെ ടി ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കാത്ത, രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എല്‍.ഡി.എഫ് എന്നും അദ്ദേഹം ആരോപിച്ചു. ജലീല്‍ നടത്തിയ പരാമര്‍ശത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്തി മാപ്പ് പറയാന്‍ നിര്‍ദ്ദേശിക്കാനുമുള്ള ആര്‍ജ്ജവം കൈമോശം വന്നവരാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തലപ്പത്ത് ഇരിക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാര്‍ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി കെ. സുധാകരന്‍ പറഞ്ഞു. കെ ടി ജലീലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസെടുത്തില്ലെങ്കില്‍ ബിജെപിനിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വാതന്ത്യദിന ആഘോഷത്തിനിടെ ബോധപൂര്‍വം നടത്തിയ പ്രസ്താവനയാണിത്. കശ്മീരിന്റെ കാര്യത്തില്‍ ജലീലിന്റെ നിലപാടാണോ മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കെ.ടി.ജലീല്‍ എംഎല്‍എയുടെ വിശദീകരണം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തള്ളി.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരാണ്. രാജ്യദ്രോഹവുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണം. സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img