ഓഫീസില്‍ മാത്രം ഇരുന്നാല്‍ പോരെന്ന് കോടിയേരി
ആഭ്യന്തര വകുപ്പിനെതിരെ പരാതി
പുന:സംഘടന ചര്‍ച്ചയിലില്ല
സി.വി ശ്രീജിത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ സി.പി.എം നേതൃയോഗത്തില്‍ കടുത്ത വിമര്‍ശനം. പരിചയക്കുറവ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ഇത് സര്‍ക്കാരിന്റെ പ്രതിഛായ്ക്ക് ദോഷം വരുത്തുമെന്നും നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പരിശോധിക്കണം. ഓഫീസുകളില്‍ ഇരുന്നുകൊണ്ടുള്ള ഭരണമാണ് പലരും നടത്തുന്നത്. ചിലര്‍ കൂടിയാലോചനയില്ലാതെയാണ് കാര്യങ്ങള്‍ തീരുമാനിക്കുത്. നയപരമായ വിഷയങ്ങളില്‍ മന്ത്രിമാര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ശരിവെയ്ക്കുന്ന തരത്തിലാണ്, നേതൃയോഗ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണമെന്ന് കോടിയേരി പറഞ്ഞു. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാനുള്ള നിര്‍ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി കാര്യങ്ങള്‍ നടത്തുന്ന രീതിയില്‍ മാറ്റം വരണം. നാട്ടിലിറങ്ങി സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കണം. ഇതിനായി മന്ത്രിമാര്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
ആഭ്യന്തര വകുപ്പിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം പാര്‍ട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നതായി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യവും കോടിയേരി സ്ഥിരീകരിച്ചു. ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ? എല്ലാകാലത്തും പൊലീസിനെതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനം കേരളത്തിലാണെന്നും കോടിയേരി പറഞ്ഞു. അതേസമയം, മന്ത്രിസഭാ പുന:സംഘടന പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നേരത്തെയും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാരെ ഇരുത്തിക്കൊണ്ടുതന്നെ നേതാക്കള്‍ വിമര്‍ശിക്കുന്നത് ഇതാദ്യമാണ്.