സൂപ്പി വാണിമേല്‍
കാസര്‍കോട്: സംസ്ഥാനത്ത് ബി.ജെ.പിയുടെ ശക്തികേന്ദ്രമായ കാസര്‍കോട്ട് പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം.ബി.ജെ.പി ജില്ല കാര്യാലയം ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാഴാഴ്ച ഉപരോധിച്ചു.തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും എന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്.നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ പി.രമേശിന് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പൊലീസ് മര്‍ദ്ദനമേല്‍ക്കുകയും കര്‍ണാടക ഫിഷറീസ് മന്ത്രി എസ്.അങ്കാറ അദ്ദേഹത്തെ കാസര്‍കോട് എത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ഇതോടെ വിമതനീക്കം ബലപ്പെട്ടതിന്റെ തുടര്‍ച്ചയാണ് ഉപരോധം.
നേരത്തെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി പ്രവര്‍ത്തകനെ കൊന്ന കേസില്‍ പ്രതിയായ സി.പി.എം അംഗം കൊഗ്ഗുവിന് നല്‍കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയില്‍ വിവാദമായിരുന്നു.ബി.ജെ.പി,സി.പി.എം അംഗങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വം രാജിവെച്ചെങ്കിലും അവിശുദ്ധ കൂട്ടുകെട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ക്കെതിരെ നടപടിയുണ്ടായില്ല.ഈ പ്രശ്‌നമാണ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തത്.
എന്നാല്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും തീരുമാനം ഉണ്ടായില്ല.
ഈ പ്രശ്‌നം ഉന്നയിച്ച് പി.രമേശ് ജില്ല വൈസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞിരുന്നു.സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹത്തെ കെ.സുരേന്ദ്രന്‍ പ്രസിഡണ്ടായതിനെത്തുടര്‍ന്നാണ് നീക്കിയത്.
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് മഫ്ടി പൊലീസ് രമേശിനെ മര്‍ദ്ദിച്ചത്.രമേശിനെ കാസര്‍കോട് എത്തി മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെ പൊലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ നടപടിയും സ്വീകരിച്ചു.
നാല് മാസം മുമ്പും താളിപ്പടുപ്പിലെ ബി.ജെ.പി ജില്ലാ കാര്യാലയമായ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരം പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ഓഫീസിന് താഴിടുകയും ചെയ്തിരുന്നു.