Saturday, June 21, 2025

മരക്കാറ്റിയാക്കയുടെ ബുദ്ധിഭ്രമം

Must Read

ടി.സി മുഹമ്മദ്കുട്ടി

എന്റെ ചെറുപ്പത്തില്‍ ചാലിയത്തെ അങ്ങാടിയില്‍ ഒരു മരക്കാറ്റിയാക്ക താമസിച്ചിരുന്നു. വെയിലും ചൂടും കൂസാതെ മഞ്ഞും മഴയും ഗൗനിക്കാതെ അദ്ദേഹം ചാലിയം അങ്ങാടിയില്‍ അഹോരാത്രം അധിവസിച്ചു. മരക്കാറ്റി യാക്ക അങ്ങാടിയുടെ അദ്രുപ്പം കാണാന്‍ വേണ്ടി താമസം അങ്ങാടിയിലേക്ക് മാറ്റിയതല്ല.മരക്കാറ്റിയാക്കക്ക് ഭ്രാന്ത് തുടങ്ങിയപ്പോള്‍ മക്കളും ഭാര്യയും കൂടെ പായയും തലയണയും ചുരുട്ടി ഒരു ചട്ടിയും കൊടുത്തു അങ്ങാടിയില്‍ കൊണ്ടുപോയി വിട്ടതാണ്. തന്റെ വാസത്തിനു പറ്റിയ ഒരു പീടിക കോലായി മരക്കാറ്റിയാക്ക തന്നെ സ്വയം തെരെഞ്ഞെടുത്തു.
മരക്കാറ്റിയാക്ക ചില്ലറക്കാരനായിരുന്നില്ല. ചാലിയത്തെ എണ്ണം പറഞ്ഞ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മധുക്കര സിമന്റ് ഫാക്ടറിയില്‍ പെര്‍മനെന്റ് ആയിരുന്നു അദ്ദേഹം. എല്ലു മുറിയെ പണിയെടുത്തു കുടുംബത്തെ പോറ്റി. മരക്കാറ്റിയാക്കക്കു സ്വര്‍ണപ്പല്ലുകളുണ്ടായിരുന്നു. റ്റെര്‍ലിന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിറയെ നോട്ടുകള്‍ വെച്ചായിരുന്നു മരക്കാറ്റിയാക്ക പുറത്തിറങ്ങാറുണ്ടായിരുന്നത്. നാട്ടില്‍ വരുമ്പോഴൊക്കെ ജമാഅത്ത് പള്ളിയില്‍ വരാറുണ്ടായിരുന്നു നിസ്‌കരിക്കാന്‍. സ്വര്‍ണപ്പല്ലു കാട്ടി ഒരു ചിരി കിട്ടാന്‍ മരക്കാറ്റിയാക്കന്റെ മുന്നില്‍ തിക്കിത്തിരക്കി ആളുകള്‍. പക്ഷെ എന്ത് ചെയ്യാന്‍. മരക്കാറ്റിയാക്കക്ക് അകാലത്തില്‍ ബുദ്ധി ഭ്രമം സംഭവിച്ചു പോയി.

ബുദ്ധി ഭ്രംശം സംഭവിച്ചതിന്റെ കാരണങ്ങള്‍ മാലോകര്‍ പലതും പറയുന്നുണ്ടെങ്കിലും വിശ്വാസയോഗ്യമായ വൃത്തങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് മധുക്കരയില്‍ ഒരു ചിന്ന വീട് ഉണ്ടായിരുന്നെന്നും ആ ചിന്നവീട്ടില്‍ മൂപ്പരുടെ അഭാവത്തില്‍ മറ്റാരോ താമസമാക്കിയെന്നുമാണ്.ചിന്നവീട് ഉണ്ട് എന്ന കാര്യം കേട്ടപ്പോള്‍ തന്നെ മരക്കാറ്റിയാക്കന്റെ ഒറിജിനല്‍ ഭാര്യയും മക്കളും മധുക്കരയിലേക്കു വണ്ടി കയറി നിജ സ്ഥിതി മനസ്സിലാക്കി വന്നതാണ്.മരക്കാട്ടിയാക്ക ഇവര്‍ ചെല്ലുമ്പോള്‍ ചിന്ന വീട്ടിലായിരുന്നെന്നും ചിന്ന വീട്ടുകാരി ചൂലെടുത്തു ഇവരെ ഓടിച്ചെന്നുമാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും അതോടുകൂടി ചിന്ന വീട് മരക്കാട്ടിയാക്കാക്കു നഷ്ടമായി. മധുക്കരയിലെ തെരുവീഥികളില്‍ മരക്കാറ്റിയാക്ക പാറിപ്പറന്ന മുടിയുമായി പാടി നടന്നു. ‘ മാനസ മൈനേ വരൂ
മധുരം നുള്ളി തരൂ …’. പക്ഷെ മാനസ മൈന വന്നില്ല. മധുരം കിള്ളി തന്നില്ല.

മരക്കാറ്റിയാക്ക സിമന്റ് ഫാക്ടറിയുടെ കില്ലന്റെ മുകളില്‍ കയറി താഴോട്ട് ചാടാനുള്ള ശ്രമം നടത്തി. കൂട്ടുകാര്‍ പിടിച്ചു കമ്പനിയുടെ ആപ്പീസിലെത്തിച്ച മരക്കാറ്റിയാക്കയെ മാനേജര്‍ അത് വരെയുള്ള കാശ് കണക്ക് കുട്ടി നാട്ടിലേക്കയച്ചു.
കടലുണ്ടിയില്‍ വണ്ടിയിറങ്ങിയ മരക്കാറ്റിയാക്ക ട്രങ്ക് പെട്ടിയും തലയിലേറ്റി വീണ്ടും പാടി ‘ ഇനിയെന്ന് കാണും നമ്മള്‍ ‘ മരക്കാറ്റിയാക്കന്റെ ഗദ്ഗദം ചക്രവാളത്തില്‍ പ്രധിധ്വനിച്ചതല്ലാതെ തമിഴത്തിപ്പെണ്ണ് തിരിച്ചു വന്നില്ല. ട്രങ്ക് പെട്ടിയും തലയിലേറ്റി ശോകഗാനവും പാടി ടിപ്പു സുല്‍ത്താന്‍ റോഡിലൂടെ ചാലിയത്തേക്കു ഗമിച്ച മരക്കാറ്റിയാക്കയെ തെരുവ് പിള്ളേര്‍ അനുപല്ലവി പാടി അനുഗമിച്ചു.
കൂടെ പോയ പിള്ളേര്‍ ഒരു കോള് കിട്ടി എന്ന ആശ്വാസത്തിലായിരുന്നു. മരക്കാറ്റിയാക്ക വീട്ടിലേക്ക് കയറിയതും മക്കളും ഭാര്യയും ട്രങ്ക് പെട്ടി വാങ്ങി അകത്തേക്ക് വെച്ചു ഓലപ്പായയില്‍ തലയണ ചുരുട്ടി കൂടെ ഒരു ചട്ടിയും കൊടുത്തു അങ്ങാടിയില്‍ കൊണ്ടുപോയി വിട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img