ഇ.പി രാജഗോപാലന്‍
കുറച്ചു കൊല്ലമായി കോഴിക്കോട്ടെ സാംസ്കാരിക പരിപാടികളില്‍ ഒഴിയാതെ കാണുന്ന ഒരാളെയും അവരുടെ ക്യാമറയെയും കുറിച്ചാണ് ഈ കുറിപ്പ്.
മെലിഞ്ഞു നീണ്ട ഉടല്.ചൂരിദാര്‍ നല്കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന ചലനങ്ങള്‍. ക്യാമറ ഒപ്പമില്ലെങ്കില്‍ ഒരു വേള, ഈ ആളെ ശ്രദ്ധിക്കുമായിരുന്നില്ല. കോര്പറേഷന് റ്റൗണ്‍ ഹാളിലെ, പിന്നിലെ ലളിതകലാ അക്കാദമി ഗാലറിയിലെ ചടങ്ങുകളില്‍ ഈ ഛായാഗ്രാഹകയെ കണ്ടിട്ടുണ്ട്. ബീച്ചിലെ കേരള സാഹിത്യോത്സവത്തിന്റെ തിരകളില്‍ ഇവര്‍ സ്വച്ഛസഞ്ചാരം നടത്തുന്നതും ഓര്‍മ്മയില്‍ പതിഞ്ഞിട്ടുണ്ട്.
ഛായാഗ്രഹണവേളയില് അസാധാരണമായ ശ്രദ്ധ കാണാം. എന്നാല്‍ അത് തെല്ലും പ്രകടനപരമല്ല. ഉത്സാഹം കൈവിടാറില്ല. സൗഹൃദഭാവവും. രാഷ്ട്രീയ മാനം കൂടിയുള്ള യാഥാര്‍ത്ഥ്യബോധം ഇവരുടെ നീക്കങ്ങളില്‍ കണ്ടറിയാനായി.
പ്രകടനങ്ങള്‍, നാടകപരിശീലനങ്ങള്‍, നാടകാവതരണങ്ങള്‍, സംഘടനാ യോഗങ്ങള്‍, ട്രേഡ് യൂണിയന് മുന്‍കൈകള്‍, ചിത്രപ്രദര്‍ശനങ്ങള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, മെഹ്ഫിലുകള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, പുരോഗമന രാഷ്ട്രീയ സമ്മേളന വേദികള്‍, സാഹിത്യ ശിബിരങ്ങള്‍, സ്ത്രീ കൂട്ടായ്മകള്‍….. ഇവരുടെ ക്യാമറ ഉണരുന്നത് ഏറെയും ഈ വക സന്ദര്‍ഭങ്ങളിലാണ്. പൈങ്കിളിത്തം സഹിക്കാത്ത യന്ത്രമാണ് ഇവരുടെ കയ്യില്‍ അത്.
സ്ത്രീ ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തിലെ പൊതുവേദികളില്‍ അത്രകണ്ട് സാധാരണമായ കാഴ്ചയല്ല. ഇവരെ കോഴിക്കോട്ടെ സാംസ്ക്കാരിക സംഗമങ്ങളുടെ ഒരു പ്രായോഗിക പ്രതീകമായി മനസ്സ് സ്ഥാനപ്പെടുത്തിയിരിക്കുന്നു.
നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു. സമകാലികതയെ ചരിത്രമാക്കാനുള്ള തിടുക്കം ദിനചര്യയായതിനാല് ആള് മുഖം തരാറില്ല. കഴിഞ്ഞ ദിവസമാണ് മിണ്ടാട്ടത്തിന് അവസരം വന്നത്. ആനക്കുളത്തെ സാംസ്കാരിക നിലയത്തില്‍ വെച്ച്
എ. ശാന്തകുമാറിന്റെ ഓര്‍മ്മയില്‍ പുരോഗമന കലാസാഹിത്യ സംഘം നടത്തിയ നാടകമെഴുത്ത് സംവാദത്തിലേക്ക് ഈ ക്യാമറാവുമണ്‍ വന്നത് കുറേ കഴിഞ്ഞ് ഉച്ചയോടെയാണ്. ക്യാമ്പിന്റെ സജീവത പിടിച്ചെടുക്കുന്ന മട്ടില്‍ ക്യാമറ കൊണ്ട് പെരുമാറുന്നതായി തുടര്‍ന്നു കണ്ടു.
ആവര്‍ത്തിക്കട്ടെ — കോഴിക്കോട്ടെ ‘സാംസ്കാരിക സമകാലികത’യുടെ സവിശേഷചരിത്രകാരിയാണ് ഈ ആള്. പേര് സതി ആര്.വി.
നഷ്ടപ്പെടാന്‍ പാടില്ലാത്ത പൊതുമണ്ഡലം എന്ന രാഷ്ടീയജ്ഞാനം തന്നെയാവണം സതിയെ തുടരെ ഉത്സാഹിപ്പിക്കുന്നത്. ഇവര്‍ സ്വന്തം നിലയിലാണ് ,തൊഴില്‍ എന്ന നിലയിലല്ല ക്യാമറയുമൊത്ത് പ്രവര്‍ത്തിക്കുന്നത് എന്നും അറിയുന്നു. അടുത്ത കാലം വരെ തപാല്‍ വകുപ്പിലായിരുന്നു. കോഴിക്കോട്ടെ പോസ്റ്റോഫീസില്‍ നിന്നാണ് പിരിഞ്ഞത്.
ആള്‍ക്കൂട്ടങ്ങളുടെയും ആള്‍ക്കൂട്ടങ്ങള്‍ക്ക് മുന്നിലുള്ള ആളുകളുടെയും ചരിത്രകാരിയായതിനാല് ഏകാന്തത സതിയുടെ വിഷയമല്ല.
തന്റെ നഗരത്തില്‍ 1964 കാലം തൊട്ടുള്ള , ചന്തമുള്ള ടാഗോര്‍ പ്രതിമയെ സതിക്ക്യാമറ ഗൗനിച്ചത് ഒരു നീലപ്പൊന്മാന് അതിന്മേല് വന്നിരുന്നപ്പോള്‍ മാത്രമാണ്.