കോഴിക്കോട്: കോര്‍പറേഷനില്‍ ജീവനക്കാരുടെ പാസ് വേഡും യൂസര്‍ ഐഡിയും മറ്റും ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ സംഭവത്തിന് പിന്നില്‍ ഓഫീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ച ഉണ്ടായെന്ന് തദ്ദേശവകുപ്പ് റീജ്യണല്‍ ജോയന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉയര്‍ന്നുവന്ന പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ വീഴ്ച ചൂണ്ടികാണിക്കുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പോലും സഞ്ചയ സോഫ്റ്റ് വെയറിന്റെ യൂസര്‍ ഐഡിയും പാസ്വേഡും നല്‍കിയത് തട്ടിപ്പിന് വഴി തുറക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ യൂസര്‍ ഐഡിയും പാസ് വേഡും പുറത്തെത്താന്‍ ഇടയായി. ഡാറ്റ എന്‍ട്രി ചെയ്യുന്ന സെക്്ഷന്‍ ക്ലാര്‍ക്ക് തന്നെ മേലധികാരിയുടെ അനുമതിയോടെ വെരിഫിക്കേഷനും അപ്രൂവലും ഡിജിറ്റല്‍ സിഗ്നേച്ചറും നല്കുന്ന ഏര്‍പ്പാട് കോര്‍പറേഷനില്‍ ഉണ്ട്. ഇത് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് സഹായകമായി മാറിയിട്ടുണ്ടാവാം എന്നാണ് ജോയന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സഞ്ചയ സോഫ്റ്റ് വെയറിലെ അപാകതയാണ് തട്ടിപ്പുകാര്‍ക്ക് തുണയായി മാറിയത്. തട്ടിപ്പ് അറിഞ്ഞിട്ടും കാര്യക്ഷമമായി ഇത് കണ്ടെത്താനുള്ള ശ്രമം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് വ്യക്തമാകുന്നത്. യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നാണ് തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാര്‍ സെക്്ഷന്‍ മാറുമ്പോഴോ, സ്ഥലംമാറി പോകുമ്പോഴോ മേലധികാരികളെ ശ്രദ്ധയില്പെടുത്തുന്നതില് ജാഗ്രത ഉണ്ടായിട്ടില്ല. നികുതിവിഭാഗം ജീവനക്കാരെയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ജീവനക്കാരെയും മാറ്റണമെന്ന നിര്‍ദേശവും ജോയന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയല്‍ റദ്ദാക്കി മുഖം രക്ഷിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സമാന്തര ഫയല്‍ ഉണ്ടാക്കിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇക്കാര്യം സെക്രട്ടറി അറിയുന്നത് പിന്നീടാണ്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെങ്കിലും അവര്‍ കൈപ്പറ്റിയില്ല. സമാന്തരഫയല് ഉണ്ടാക്കിയ സമയത്ത് തന്നെ കൈക്കൂലിയായി കെട്ടിടഉടമയില് നിന്ന് വാങ്ങിയ 4ലക്ഷം രൂപ തിരികെ നല്‍കിയതായും സൂചനയുണ്ട്. അനധികൃത കെട്ടിടനമ്പറുമായി ബന്ധപ്പെട്ട് 15 കേസുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒന്നില്‍ മാത്രമാണ് നടപടി തുടങ്ങിയത്.
അതേസമയം, സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇന്നലെ ഫയലുകള്‍ ഏറ്റുവാങ്ങി.