കോഴിക്കോട്: ജില്ലയില്‍ മൂന്ന് ഹാള്‍ട്ട് സ്റ്റേഷനുകള്‍ റെയില്‍വെ അടച്ചുപൂട്ടുന്നു. വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട് എന്നീ സ്റ്റേഷനുകളാണ് നടത്തിപ്പിന് ഏജന്റുമാരെ ലഭിക്കാത്തതിനാല്‍ റെയില്‍വേ നിര്‍ത്തലാക്കുന്നത്. ഇവിടങ്ങളിലെ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ വരുമാനമുള്ള വെള്ളയില്‍ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും റെയില്‍വേ അംഗീകരിച്ചിട്ടില്ല. കൊവിഡ് കാലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലാതാവുന്നതോടെ യാത്രക്കാര്‍ക്ക് പ്രയോജനം ഇല്ലാത്ത അവസ്ഥയായി.
പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഗരത്തില്‍ എത്താതെ തന്നെ യാത്ര ചെയ്യാനുള്ള വഴിയാണ് റെയില്‍വേ അടയ്ക്കുന്നത്. വെള്ളയില്‍ സ്റ്റേഷനില്‍ നിന്നും ഒരു ലക്ഷം രൂപ പ്രതിമാസ വരുമാനം ലഭിച്ചിരുന്നു. വെള്ളയില്‍ സ്റ്റേഷനില്‍ കരാര്‍ എടുക്കാന്‍ ഏതാനും ദിവസം മുമ്പ് ആളുകള്‍ എത്തയിരുന്നുവെങ്കിലും റെയില്‍വേയുടെ കര്‍ശന വ്യവസ്ഥകള്‍ വിനയാവുകയായിരുന്നു. 14 മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേഷനില്‍ ജീവനക്കാര്‍ ഉണ്ടാവണം എന്നായിരുന്നു പ്രധാനവ്യവസ്ഥ. കമ്മീഷനാകട്ടെ വളരെ കുറവും. രണ്ടു ജീവനക്കാര്‍ എപ്പോഴും ഉണ്ടാവണം. ടിക്കറ്റ് കൊടുക്കാനും മറ്റും ഒരാള്‍ക്ക് കഴിയില്ല. അതിനാല്‍ കരാറുകാര്‍ ഉപേക്ഷിക്കുകയായിരുന്നു. കോഴിക്കോട് പരിധിയിലുളള 19 സ്റ്റേഷനുകളില്‍ ഏഴും ഹാള്‍ട്ട് സ്റ്റേഷനുകളാണ്.
നാദാപുരം, മുക്കാളി, ഇരിങ്ങല്‍, ധര്‍മടം എന്നീ സ്റ്റേഷനുകള്‍ ഇതിനകം ആരംഭിച്ചു. വെള്ളയില്‍, വെള്ളറക്കാട്, ചേമഞ്ചേരി എന്നിവ തുടങ്ങിയിരുന്നില്ല. അവ ഇനി അടഞ്ഞുകിടക്കുമെന്നാണ് അറിയുന്നത്. പാസഞ്ചറുകള്‍ ഇവിടെ നിര്‍ത്തേണ്ടതില്ല എന്നാണ് തീരുമാനം.
എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് വെള്ളയില്‍ സ്റ്റേഷനിലൂടെ ഇനി നിര്‍ത്താതെ കടന്നുപോവുക. സ്റ്റേഷന്‍ സംരക്ഷണസമിതിക്ക് സ്റ്റേഷന്‍ നടത്തിപ്പ് കൈമാറാമെന്ന് റെയില്‍വേ സമ്മതിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.