കോഴിക്കോട്: എഴുത്തും എഴുത്തുകാരനും തമ്മിലുള്ള അകല്ച്ചയില്ലാതെയാക്കുന്നതില് വിജയിച്ച അപൂര്‍വ്വം സാഹിത്യകാരന്മാരുടെ ശ്രേണിയിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്ഥാനമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ബേപ്പൂര്‍ വൈലാലില്‍ വീട്ടുമുറ്റത്തു നടന്ന ബഷീര്‍ ദിനം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു സമദാനി.
സാധാരണക്കാരുടെ ദുഃഖങ്ങള്‍ പകര്‍ത്തുക മാത്രമല്ല ബഷീര്‍ ചെയ്തത്. അവരുടെ സങ്കടങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കിടയില്‍ ജീവിക്കുകയായിരുന്നു അദ്ദേഹം .
കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായിരുന്നില്ല ബഷീര്‍. അദ്ദേഹത്തിന്റെ കാഥാപാത്രങ്ങളെല്ലാം ചുറ്റുവട്ടത്തുള്ള നിത്യജീവിതത്തില്‍ നിന്നും സാമൂഹികയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ചിട്ടയൊപ്പിച്ച ലോകക്രമം അവതരിപ്പിച്ച തത്ത്വചിന്തകനായിരുന്നില്ല വൈക്കം മുഹമ്മദ് ബഷീര്‍. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ഒരു ലോകക്രമമുണ്ട്. ക്രമം തെറ്റിയ ഇന്നത്തെ ലോകത്തിന് മനുഷ്വത്വവും നീതിബോധവും ഓര്‍മ്മപ്പെടുത്തുന്ന ദര്‍ശനമാണ് ബഷീര്‍ അവതരിപ്പിക്കുകയുണ്ടായത്. ലളിതമായ ഭാഷയിലൂടെയും ഉന്നതമായ സാഹിത്യത്തിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്കരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ദാര്‍ശനികനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍.
ബഷീറിന്റെ എല്ലാ രചനകളും പ്രസക്തമാണെങ്കിലും ചില രചനകള്‍ കൂടുതല്‍ പ്രസക്തമാണെന്ന് സമദാനി പറഞ്ഞു. പാത്തുമ്മയുടെ ആട്, ന്റെ ഉപ്പൂപ്പാക്ക് ഒരു ആനണ്ടാര്‍ന്നു, അനര്‍ഘനിമിഷം, ഭൂമിയുടെ അവകാശികള്‍ എന്നീ പുസ്തകങ്ങള്‍ ഇന്ന് പുതിയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ നവീനമായ പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്. കൂട്ടത്തില്‍ ഓര്‍മ്മയുടെ അറകള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കാലികപ്രസക്തി വളരെ കൂടുതലാണ്.
ബഷീറിന് ആരും അന്യരായിരുന്നില്ല. മനുഷ്യരെ മാത്രമല്ല ഞാഞ്ഞൂലിനെ പോലും ഉള്‍കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹം പുലര്‍ത്തിയത്. എന്റെ പൂന്തോട്ടത്തില്‍ തേന്‍ കുടിക്കാന്‍ വരുന്ന പൂമ്പാറ്റകളെക്കൂടി ഉള്‍കൊള്ളുന്നതാകണം ഇനിയുള്ള ലോകക്രമമെന്ന് ആല്‍ബര്‍ട്ട് ഷൊയ്റ്റ്സര് പറഞ്ഞു. ഞാഞ്ഞൂലിനെയും പൂക്കളെയും പുഴുക്കളെയുമെല്ലാം ഉള്‍കൊള്ളുന്ന വിശ്വ വിശാലമായ കാഴ്ചപ്പാടാണ് ബഷീറിനുണ്ടായിരുന്നത്. അപരത്വനിര്‍മ്മിതിയുടെ ഈ കാലത്ത് വിശാലമായ ഭൂമിയുടെ അവകാശികള്‍ പോലുള്ള രചനകളിലൂടെ അദ്ദേഹം പകര്‍ന്നു നല്കിയ പരിസ്ഥിതിബോധവും അമൂല്യമാണ്. മുന്‍ ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാര്‍, എ. സജീവന്, ആലങ്കോട് ലീലാകൃഷ്ണന്, മേയര്‍ ഡോ. ബീനഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.