കോഴിക്കോട്: കോര്പറേഷന് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോര്‍ത്തി കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം മന്ദഗതിയില്‍. 15 പേര് അനധികൃതമായി നമ്പര്‍ നേടിയതായി വ്യക്തമായിട്ടും ഇതുവരെ ഒരാളെ മാത്രമാണ് പിടികൂടിയത്. മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിന് പൊലീസ് തയാറായിട്ടില്ല. അതേസമയം, കേസ് വിജിലന്‍സിന് കൈമാറാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുണ്ട്. സതീശന്, ശ്രീലജ എന്നിങ്ങനെ രണ്ടുപേരുടെ അപേക്ഷകള്‍ തിരുത്തിയാണ് കെ. അബൂബക്കര്‍ സിദ്ദീഖ് എന്നയാള്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ സംഘടിപ്പിച്ചത്. പുതിയ ഓജിന്റകത്ത് ഹാഷിം എന്നയാള്‍ ആറ് നമ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൊയ്തു കുനിയുള്ള പറമ്പത്ത് എന്നയാളും നമ്പറുകള്‍ നേടിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്, ബാലചന്ദ്രന് എന്നിവരുടെ അപേക്ഷകളില്‍ കൃത്രിമം നടത്തിയാണ് മൊയ്തുവിന് നമ്പര്‍ നല്‍കിയത്. വി. അബ്ദുല്‍ അസീസിന്റെ പേരിലുള്ള കെട്ടിട നമ്പര്‍ തിരുത്തി പി.കെ സൗജീബിനും വളപ്പില്‍ കെ. രാജന് സുരേഷിന്റെ നമ്പര്‍ തിരുത്തി മുകേഷ് ജെ. മേത്ത, വര്‍ഷ വി. മേത്ത എന്നിവര്‍ക്കും നമ്പര്‍ നല്‍കിയിട്ടുണ്ട്്. യഥാര്‍ത്ഥ അപേക്ഷകര്‍ പോലും അറിയാതെയാണ് വിവരങ്ങള്‍ തിരുത്തിയത്. നാല് ക്ലാര്‍ക്കുമാര്‍ ഇതുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്.
വിദഗ്ധസംഘം അന്വേഷണം നടത്തണമെന്നാണ് പൊലീസ് നിര്‍ദേശിച്ചിട്ടുള്ളത്. സൈബര്‍വിദഗ്ധരുടെ അന്വേഷണവും അനിവാര്യമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം, കെട്ടിടനമ്പര്‍ വിവാദം കോര്പറേഷന് ഓഡിറ്റ് വിഭാഗത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തട്ടിപ്പിന് പിന്നില്‍ മുന്‍ ഉദ്യോഗസ്ഥരും നിലവിലുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഭരണപക്ഷത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും ഭരണപരിചയം ഇല്ലാത്തതും സെക്രട്ടറിയുടെ ശ്രദ്ധക്കുറവും തട്ടിപ്പിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.