ജഗദീഷ് ബാബു
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാളുകളില്‍ ജനകീയ സാംസ്‌കാരിക വേദി കേരളത്തില്‍ സജീവമായിരുന്നു. നോവലിസ്റ്റ് കൂടിയായ കെ.ജെ ബേബിയുടെ നേതൃത്വത്തില്‍ ആദിവാസി തെരുവ് നാടകമായ ‘നാടുഗദ്ദിക’ കേരളത്തിലുടനീളം അരങ്ങേറിയ കാലം. സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പടയണിയും സ്പാര്‍ട്ടക്കസും അമ്മയും ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ അരങ്ങേറിയ സമയം.
ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ അടിയന്തരാവസ്ഥ കാലത്ത് ചുട്ടുകൊലപ്പെട്ട കവി സുബ്ബറാവു പാണിഗ്രാഹിയുടെ പേരില്‍ ഒരു ബുക്ക്സ്റ്റാള്‍ തുറന്നു. സമതാളത്തിന്റെ പത്രാധിപരായിരുന്ന പരേതനായ ജ്യേഷ്ഠ സഹോദരന്‍ എസ്.ജയകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന യുവാക്കളുടെ ഒരു സാംസ്‌കാരിക സംഘവും രൂപീകരിച്ചു. ‘സൂര്യ രേഖ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ നാടുഗദ്ദികയും പടയണിയും സ്പാര്‍ട്ടക്കസും അമ്മയും ഉള്‍പ്പെടെ നാടകങ്ങളെല്ലാം ആറ്റിങ്ങലും പരിസരങ്ങളിലും അരങ്ങേറി. ഇതോടെ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ആത്മകഥ പോലെ ഞങ്ങളെ പാര്‍ട്ടിക്കാര്‍ നക്സലൈറ്റുകളാക്കി മുദ്ര കുത്തി.
എന്റെ അധ്യാപകനായിരുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ബി.രാജീവന്‍ മാഷുമായുള്ള അടുപ്പം സഖാക്കള്‍ക്ക് പ്രശ്നമായിരുന്നു. സമതാളത്തിലും ആമുഖത്തിലും ബി.രാജീവനും സച്ചിദാനന്ദനും കടമ്മനിട്ടയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ആര്‍.നരേന്ദ്ര പ്രസാദും വി.പി ശിവകുമാറും ഡോ.അയ്യപ്പ പണിക്കരും അടക്കമുള്ള എഴുത്തുകാര്‍ സഹകരിച്ചിരുന്നു.
ആമുഖത്തിന്റെ പ്രസിദ്ധീകരണമാണ് ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിട പറയാനും പത്രപ്രവര്‍ത്തന രംഗത്തേക്ക് എത്താനുമുള്ള വഴി തുറന്നത്. ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി കോളേജില്‍ മാഗസിന്‍ എഡിറ്ററായിരുന്ന കാലത്താണ് മാഗസിനോടൊപ്പം ക്യാംപസ് ജേര്‍ണല്‍ എന്ന ആശയം രൂപപ്പെട്ടത്. ആദ്യ ലക്കം പുറത്തിറക്കാന്‍ തീരുമാനിച്ചതോടെ അന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും അതില്‍ ഇടപെട്ടു. ആമുഖത്തിന്റെ ഉള്ളടക്കം അന്ന് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.തോമസ് ഐസക്കിനെ കാണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ആമുഖത്തിന്റെ ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരുന്നു. ബംഗാള്‍ ഫൈനാന്‍സ് മിനിസ്റ്റര്‍ അശോക് മിത്ര കവി അയ്യപ്പ പണിക്കര്‍ക്ക് ആദ്യ പ്രതി കൈമാറുന്ന ചടങ്ങ് നിശ്ചയിക്കുകയും ചെയ്തു. പരിപാടിക്ക് രണ്ടുദിവസം മുന്‍പ് ആമുഖം പരിശോധിച്ച തോമസ് ഐസക്ക് കോളേജിലെത്തി. പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കമാകെ നക്സല്‍ സാഹിത്യമാണെന്ന് അദ്ദേഹം വിധിയെഴുതി. അടിയന്തരാവസ്ഥ കാലത്ത് കൊല്ലപ്പെട്ട പി.രാജനോടൊപ്പം തടവില്‍ കഴിഞ്ഞ ബി.രാജീവനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും പരിപാടി മാറ്റിവെയ്ക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
ആമുഖത്തിന്റെ കവര്‍ വരച്ചിരുന്നത് പ്രശസ്ത ചിത്രകാരനായ ഫൈന്‍ ആര്‍ട്സ് കോളേജിലെ മധുവായിരുന്നു. ഒന്നാം പേജില്‍ എഡിറ്റോറിയലിനു പകരം ഉള്‍പ്പെടുത്തിയിരുന്നത് നെരൂദയുടെയും ബെര്‍ടോള്‍ഡ് ബ്രെഹ്തിന്റെയും കവിതകളായിരുന്നു. ഇത് വായിച്ചതോടെയാണ് പ്രസിദ്ധീകരണം നക്സല്‍ സാഹിത്യമാണെന്ന് എസ്എഫ്ഐ വിധിയെഴുതിയത്.’ഒരു ഗ്രാമത്തില്‍ ഒരു അനീതിയുണ്ടായാല്‍ അവിടെ ഒരു കലാപമുണ്ടാവണം. ഇല്ലെങ്കിലോ, സന്ധ്യ മയങ്ങും മുന്‍പേ ആ ഗ്രാമം കത്തിച്ചാമ്പലാവുന്നതാണ് നല്ലത്’ എന്ന് അവസാനിക്കുന്ന വരികളായിരുന്നു ബ്രെഹ്തിന്റെ കവിതയില്‍ നിന്ന് എടുത്തിരുന്നത്.’എന്തുകൊണ്ടാണ് നിന്റെ കവിതകള്‍ കിനാക്കളെക്കുറിച്ചും പൂക്കളെക്കുറിച്ചും പാടാത്തത്? വരൂ ഈ തെരുവുകളിലെ രക്തം കാണൂ’ എന്ന നെരൂദയുടെ വരികളും നേതാക്കള്‍ക്ക് ദഹിച്ചില്ല. ആമുഖം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് സംഘടന കല്‍പ്പിച്ചു. എന്നാല്‍ ആ വിലക്ക് ലംഘിച്ചുകൊണ്ട് യൂണിവേഴ്സിറ്റി കോളേജിന്റെ മുറ്റത്ത് പുല്‍ത്തകിടിയില്‍ തുറന്ന സദസ്സില്‍ ഉദ്ഘാടന പരിപാടി ഗംഭീരമായി നടന്നു. ബംഗാള്‍ ഫൈനാന്‍സ് മിനിസ്റ്ററായിരുന്ന അശോക് മിത്രയോട് പരിപാടിക്ക് എത്തരുതെന്ന് വിലക്കാനുള്ള ധൈര്യം അന്നത്തെ എസ്എഫ്ഐ നേതാക്കള്‍ക്കുണ്ടായില്ല. ഡോ.അയ്യപ്പ പണിക്കരുടെ സുഹൃത്ത് കൂടിയായിരുന്നു ഡോ.അശോക് മിത്ര. ഉള്ളടക്കത്തെക്കുറിച്ചും ഉണ്ടായ സംഭവങ്ങളും കവി അയ്യപ്പ പണിക്കര്‍ അശോക് മിത്രയോട് പറയുകയും ചെയ്തു.
ആമുഖത്തിന്റെ പ്രകാശന വേദിയിലിരുന്ന് കവി അയ്യപ്പ പണിക്കര്‍ എഴുതിയ വരികള്‍ ചൊല്ലിക്കൊണ്ടാണ് ആദ്യ കോപ്പി അശോക് മിത്രയില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയത്. വിലക്ക് ലംഘിച്ച് പരിപാടി നടത്തിയതോടെ എസ്എഫ്ഐ നേതൃത്വം ഞങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അടുത്ത വര്‍ഷത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഞാനാകാതിരിക്കാനുള്ള ചരടുവലികള്‍ അവര്‍ നടത്തി. എന്നാല്‍ രണ്ടാം വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്നെ തന്നെ മത്സരിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. തോല്‍പ്പിക്കുക എന്നതായിരുന്നു പിന്നീടുള്ള കരുനീക്കം. എന്നാല്‍ ഫലം വന്നപ്പോള്‍ 1300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെയര്‍മാനായി ഞാനും ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയായി സമതാളത്തിലെ തന്നെ എസ്.സുധീറും എം.എം സുബൈറും അടക്കമുള്ള 11 പേര്‍ യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അവിടെ നിന്ന് ആരംഭിച്ച രഹസ്യ നീക്കങ്ങളുടെ അനന്തര ഫലമായിരുന്നു എസ്എഫ്ഐ യൂണിറ്റും കോളേജ് യൂണിയനും അറിയാതെ മലയാളം ഡിപ്പാര്‍ട്ട്മെന്റ് തീവെയ്ക്കാന്‍ നടന്ന ശ്രമം. കോളേജിലെ നേതൃത്വം അറിയാതെ ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയാണ് തീവെപ്പ് എന്ന് തിരിച്ചറിയാതെ രാത്രിയില്‍ അത് കണ്ടെത്തി ഫയര്‍ഫോഴ്സിനെ വരുത്തി തീയണച്ച ശിവന്‍കുട്ടി നായര്‍ എന്ന പോലീസുകാരനെ അഭിനന്ദിക്കാന്‍ യൂണിയനും എസ്എഫ്ഐ യൂണിറ്റും തീരുമാനിച്ചു.
കോണ്‍സ്റ്റബിള്‍ ശിവന്‍കുട്ടി നായര്‍ അന്ന് ഓടിയെത്തിയിരുന്നില്ലെങ്കില്‍ മലയാളം, സംസ്‌കൃതം ലൈബ്രറികള്‍ പൂര്‍ണ്ണമായി കത്തിപ്പോകുമായിരുന്നു. ഈ സംഭവത്തെ വികാരപരമായി കണ്ട ഞങ്ങള്‍ അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ.എന്‍.ഐ ജോസഫുമായി സംസാരിച്ച് ശിവന്‍കുട്ടി നായര്‍ക്ക് യൂണിയന്റെ വകയായി പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. അന്ന് പോലീസുകാരുടെ യൂണിഫോം കാക്കി നിക്കറും ഷര്‍ട്ടുമാണ്. ഒരു അയണ്‍ ബോക്സ് വാങ്ങി നല്‍കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ആമുഖം ചടങ്ങ് പോലെ ഈ പരിപാടിയും പാടില്ലെന്ന് നേതാക്കള്‍ വിലക്കി. സിറ്റി പോലീസ് കമ്മീഷണറുടെ അനുമതിയോടെയാണ് പാരിതോഷികം വാങ്ങാന്‍ ശിവന്‍കുട്ടി നായര്‍ എന്ന കോണ്‍സ്റ്റബിള്‍ എത്തിയത്.