കോഴിക്കോട്: ആവിക്കല്‍തോട് ഭാഗത്ത് നിര്‍മിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ജനങ്ങള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സമരത്തിലാണ്. ഇന്നലെ ദേശീയപാത ഉപരോധിച്ച സമരക്കാര്‍ അറസ്റ്റ് വരിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നീക്കുന്നതിനിടയില്‍ മൂന്ന്് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. പുതിയകടവ് ജസീല മന്‍സിലില്‍ സുഹറാബി(52), ഹമീദ്(65), ഹലീമ(50), സുഹറാബി(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലീസും സമരക്കാരും പല ഘട്ടങ്ങളിലും ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. പൊലീസ് സംയമനം പാലിക്കുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. യു.ഡി.എഫ് സമരത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. എം.കെ രാഘവന് എം.പി, അഡ്വ. പി.എം നിയാസ്, കൗണ്‍സിലര്‍ കെ.സി ശോഭിത, മുസ്്ലിംലീഗ് നേതാവും കൗണ്‍സിലറുമായ കെ. മൊയ്തീന്‍കോയ തുടങ്ങിയവര്‍ രംഗത്തുണ്ട്. കോര്‍പറേഷനിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ വിവാദ നടപടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആവിക്കല്‍തോടില്‍ തിരക്കിട്ട് സര്‍വേ നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു.
ജനുവരി 30നാണ് ഇവിടെ മണ്ണ് പരിശോധനക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. ജനങ്ങളുടെ എതിര്‍പ്പ് കാരണം നടന്നില്ല. തുടര്‍ന്ന് കുറേകാലം നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോള്‍ വീണ്ടും സര്‍വേ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. അതേസമയം, എന്തുവില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന നിലപാടിലാണ് കോര്പറേഷന്. അമൃത് പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് നിര്‍മിക്കുന്നത്. 2003 മാര്‍ച്ചിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണം. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് അതിന് സാധ്യതയില്ലെങ്കിലും പ്രവൃത്തി തുടങ്ങുകയെങ്കിലും വേണം. കോര്പറേഷന് തിടുക്കത്തില്‍ നീങ്ങുന്നത് അതുകൊണ്ടാണ്. ബി.ജെ.പി പദ്ധതിയെ അനുകൂലിക്കുകയാണ്. കോതിയിലും പ്ലാന്റ് നിര്‍മിക്കുന്നുണ്ട്. അവിടെയും പ്രാഥമിക പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. നാട്ടുകാരുടെ എതിര്‍പ്പ് തന്നെയാണ് പ്രശ്നം.