ജോണ്‍ ബ്രിട്ടാസ്
വിമാനത്തിനുള്ളില്‍ അതും പറന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം അരങ്ങേറുക എന്നത് ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമാണ്.
പ്രതിഷേധം ആണെന്നാണ് കോണ്‍ഗ്രസ് സമര്‍ത്ഥിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന മുഖ്യമന്ത്രിയുടെ നേര്‍ക്ക് ആക്രോശിച്ചുകൊണ്ട് നീങ്ങുന്നതിനെ പ്രതിഷേധമായി ആര്‍ക്കും കാണാന്‍ കഴിയില്ല. ആകാശ സുരക്ഷ സംബന്ധിച്ച് നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിത്.
വിമാന യാത്രയിലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഭേദിക്കുക എന്നതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ട്. കേവലം രണ്ട് പേര്‍ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകാറ്. ഇത്തരമൊരു സാഹചര്യത്തില്‍ വിമാനം പ്രതിഷേധത്തിനും ആക്രമണത്തിനുമുള്ള വേദി ആകുമ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാകുമെന്ന് വ്യക്തം.എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. പത്തും ഇരുപതും യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തിനുള്ളില്‍ കയറിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.
ബോയിങ്-എയര്‍ബസ് വിമാനം അല്ല കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. താഴ്ന്നു പറക്കുന്നഎ.ടി.ആര്‍ എന്ന ചെറുവിമാനം ആണ്. ഇത്തരം വിമാനത്തില്‍ പ്രതിഷേധവും ആക്രമണവും ഉണ്ടായാല്‍ അപകടം പോലും സംഭവിക്കാം. മറ്റു യാത്രക്കാരുടെ സുരക്ഷ പോലും പന്താടി കൊണ്ടുള്ള പരിപാടിയാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്. വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തില്‍ കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യണമെങ്കില്‍ മുകളില്‍നിന്ന് നിര്‍ദേശമുണ്ടായിട്ടുണ്ടാകും. അത്യന്തം അപലപനീയമാണ് ഈ നടപടി.
1978 ഡിസംബര്‍ 20ന് ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. കല്‍ക്കട്ടയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ 130 യാത്രക്കാരെയും വിമാന ജീവനക്കാരെയും അന്ന് ബന്ദികളാക്കി യിരുന്നു. ആ പ്രേതബാധയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെ ബാധിച്ചിരിക്കുന്നത്.