കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള അതിര്‍ത്തി കല്ലിടല്‍ പ്രതിഷേധത്താല്‍ സങ്കീര്ണമായതു പോലെ സാമൂഹികാഘാത പഠനവും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ജനങ്ങളുടെ എതിര്‍പ്പ് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.പി.എമ്മിനും അനുഭാവികള്‍ക്കും ഏറെ സ്വാധീനമുള്ള മേഖലയിലാണ് ആദ്യം പഠനം നടത്തിയത്. 11 ഏജന്‍സികളാണ് ഇതിനായി സംസ്ഥാനതലത്തില്‍ നിയോഗിക്കപ്പെട്ടത്.
കോഴിക്കോട് ജില്ലയില്‍ കരുവന്തിരുത്തി, ഫറോക്ക്, ചെറുവണ്ണൂര്‍ ഭാഗങ്ങളിലാണ് ആദ്യം സര്‍വേ നടന്നത്. അവിടെ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പന്നിയങ്കര വില്ലേജില്‍ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച സംഘങ്ങള്‍ക്ക് ജനങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും നേരിടേണ്ടിവന്നു. ഇതിനെതുടര്‍ന്ന് കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു. പദ്ധതി വരുന്നതുകൊണ്ടുള്ള സാമൂഹികമായ നേട്ടങ്ങളും കോട്ടങ്ങളുമാണ് ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്. പന്നിയങ്കര വില്ലേജില്‍ തുലാംമറ്റം പറമ്പില്‍ നാലു വീടുകളില്‍ മാത്രമാണ് സര്‍വേ നടന്നത്. വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ജയശീല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബേപ്പൂര്‍, ചെറുവണ്ണൂര്‍, കരുവന്തിരുത്തി വില്ലേജുകളിലായി 123 കുടുംബങ്ങളെ പൂര്‍ണമായും 22 കുടുംബങ്ങളെ ഭാഗികമായും പദ്ധതി ബാധിക്കും. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പുറമെ തണ്ണീര്‍തടങ്ങളും ചേരിപ്രദേശങ്ങളും നഷ്ടമാകുമെന്ന് സര്‍വേയില്‍ പറയുന്നു. പന്നിയങ്കര, കസബ, നഗരം വില്ലേജുകളിലാണ് ഇനി സര്‍വേ നടത്തേണ്ടത്. പന്നിയങ്കരയില്‍ കല്ലിടുന്ന സമയം വലിയതോതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. കല്ലുകള്‍ മിക്കതും പിഴുതെടുത്ത് കളഞ്ഞു. പകരം കല്ലുകള്‍ സ്ഥാപിക്കാനുള്ള നീക്കവും തടഞ്ഞു. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സര്‍വേ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കുണ്ടുങ്ങല്‍, കല്ലായിപരിസരം എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായിരുന്നു. അതേസമയം, തിങ്കളാഴ്ച സര്‍വ സന്നാഹങ്ങളോടെ സര്‍വേ നടത്താനാണ് തീരുമാനം. കല്ലായിപ്പുഴയില്‍ ഭൂഗര്‍ഭപാതയിലൂടെയാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പോവുക. പുഴ സംരക്ഷണസമിതി ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. നിലവിലുള്ള സര്‍വേ നടപടികള്‍ തുടരാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് ഇനിയും അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സര്‍ക്കാറില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത് ഭൂഷണമല്ല എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ സാമൂഹ്യാഘാത പഠനം വലിയ ഒച്ചപ്പാടില്ലാതെ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, നാടെങ്ങും പ്രതിഷേധം വീണ്ടും തുടങ്ങുമെന്നാണ് സൂചന.