Thursday, June 19, 2025

‘കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്’

Must Read

ജോസ്്. ടി തോമസ്

കടമ്മനിട്ടയുടെ കീശയില്‍നിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് ജൂണ്‍ എട്ടിന് 42 വര്‍ഷം തികയുന്നു. സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തില്‍നിന്നു തുടങ്ങിയ സര്‍ഗാത്മക പ്രക്ഷോഭം 1980 ജൂണ്‍ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ കാവ്യമഴയായ് പെയ്യുകയും നാടന്‍ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു.

ഫെബ്രുവരിയില്‍ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. പകല്‍ ശാസ്ത്രസമ്മേളനം, വൈകുന്നേരം പൊതുസമ്മേളനം, രാത്രി കവിയരങ്ങ് (പിന്നീടുണ്ടായ പരിഹാസവാക്കു വച്ചാണെങ്കില്‍, മരക്കവിയരങ്ങ്).
അയ്യപ്പപ്പണിക്കരുടെ ‘കാടെവിടെ മക്കളേ’ ഉയര്‍ത്തിയ നിലയ്ക്കാത്ത കൈയടിക്കിടയില്‍ അടുത്ത പേരു വിളിക്കപ്പെട്ടു: കടമ്മനിട്ട രാമകൃഷ്ണന്‍.
ശാന്തയാണോ കുറത്തിയാണോ കാട്ടാളനാണോ കിരാതവൃത്തമാണോ വരികയെന്നറിയാന്‍ സദസ്സ് കാതുകൂര്‍പ്പിക്കെ കവി കീശയില്‍ കിടന്ന താളെടുത്ത് രണ്ടു നിവര്‍ത്തി, വാക്കുകള്‍ നിര്‍ത്തിനിര്‍ത്തി പറഞ്ഞു:

കുഞ്ഞേ/മുലപ്പാല്‍/ കുടിക്കരുത്.
പൊട്ടു വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത. പെട്ടെന്നു ഗദ്യം തുടിതാളത്തില്‍ പകര്‍ന്നാടി.
കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്.
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത്
കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്
പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാതന്ത്രം പുരണ്ടതാണെങ്ങും…..
അങ്ങനെ ‘അറിവിന്റെ അണുബോംബു പൊട്ടിച്ചു നമ്മുടെ കുലമാകമാനമുലച്ച’ അന്നത്തെ ലോകത്തിന്റെ ബലതന്ത്രം മുഴുവന്‍ 63 കൊച്ചുവരികളില്‍ നിവര്‍ത്തിയിട്ട്, ആ പനമ്പായയില്‍ കയറിനിന്ന് അവസാന 11 വരികളില്‍ ഭാവിലോകത്തിനു കടമ്മനിട്ട തുടികൊട്ടിപ്പാടി:
അങ്ങനെ ‘കടിഞ്ഞൂല്‍പ്പൊട്ടന്‍’ വിശ്വപൗരനായി.
അടുത്ത കവിയുടെ പേരു പലവട്ടം വിളിച്ചിട്ടും ആ വിളിയെ മുക്കിത്താഴ്ത്തിയ കരഘോഷത്തിനിടയില്‍ കടമ്മനിട്ട പിന്‍കര്‍ട്ടനു പിന്നിലേക്ക്.
പുതിയ ലോകബോധത്തിന്റെ മുലപ്പാല്‍ കവിതയില്‍ചുരന്നുതുടങ്ങിയപ്പോഴേ ഞാന്‍ സദസ്സില്‍ നിന്നെഴുന്നേറ്റ് കര്‍ട്ടനുപിന്നില്‍ ചെന്നു നിന്നിരുന്നു. ആ കവിത രസനയിലൂടെ ആദ്യമൊഴുകണം എന്നുതന്നെ ഉറപ്പിച്ച്.
”കൊച്ചേട്ടാ, ആ കവിത ഞങ്ങള്‍ക്കുതന്നെ’.
”അതിനു ഞാന്‍ ‘മകനോട്’ തന്നിട്ട് മാസമെത്രയായി, പ്രസിദ്ധീകരിച്ചില്ലല്ലോ. ഞാനതു വേറെ കൊടുത്തു.”
”ഞാന്‍ പറഞ്ഞിരുന്നല്ലോ, ഞങ്ങളുടെ സ്വന്തം അച്ചുകൂടം ഫിറ്റ് ചെയ്തുവരികായിരുന്നെന്ന്. നാലുമാസം മുടങ്ങിയിട്ട് ഈ മാസം പുതിയ ലക്കം. ഇതും ‘മകനോടും’ ചേര്‍ത്ത്, സ്വന്തം പ്രസ്സില്‍ നിന്നുള്ള ആദ്യലക്കം കടമ്മനിട്ടക്കവിതാ സ്‌പെഷ്യല്‍’. ഞാന്‍ ഒറ്റ ശ്വാസത്തില്‍.
ആ കീശയില്‍നിന്നു മുലപ്പാല്‍ എന്റെ കൈയിലേക്ക്.
ഒ.എന്‍.വി.യുടെയും കക്കാടിന്റെയും സുഗതകുമാരിയുടെയും വിനയചന്ദ്രന്റെയുമെല്ലാം കവിത കഴിഞ്ഞ് പാതിരാവോടടുത്ത് തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു കോഴിക്കോടിനുള്ള വണ്ടിയില്‍ ഞാന്‍. (കവിതയല്ലാതെ കൈയിലുള്ളത് വണ്ടിക്കൂലിക്കു തികയില്ല.ബാക്കി തികച്ചത് ശ്രീനീലപത്മം കുഞ്ചുപിള്ളയില്‍നിന്ന്. രസനയ്ക്കായി മനോഹരമായ പല ബ്ലോക്കുകളും തന്ന കുഞ്ചുപിള്ള).

പുലര്‍ച്ചെ തൃശൂരിലിറങ്ങി. അയ്യന്തോളില്‍ കെ.വി. തോമസ് (ഇപ്പോള്‍ റിട്ട. പ്രഫ. ഡോ.) പുതിയ പ്രസ്സിന്റെ അക്ഷരപ്പെട്ടിക്കു മുകളില്‍ കൈ കുത്തി, തമ്പി വാഴപ്പിള്ളി വരച്ച ഡമ്മിയില്‍ പേജ് ലേ ഔട്ട് ഭേദഗതി ചെയ്തു നില്‍ക്കുന്നു. അകലെനിന്നേ ഞാന്‍ വിളിച്ചു പറഞ്ഞു:
സ്റ്റോപ്പ് പ്രസ്് ചൂടു കടമ്മന്‍”
വന്നു കയറുംമുമ്പേ ചൂടുകട്ടനോ എന്നു തോമസ്. അല്ല, കടമ്മന്‍ ഇന്നലെ രാത്രി തന്ന പുതിയ കവിത. ലേ ഔട്ട് ഇനിയും മാറ്റണം. പുതിയ പ്രസില്‍ നിന്നുള്ള പുതിയ ലക്കം കടമ്മനിട്ട സ്‌പെഷ്യല്‍ എന്നു ഞാന്‍ പറഞ്ഞുപോയി.
എങ്കിലിതാ, ലിറ്റില്‍ മാഗസിനുകളില്‍ ആദ്യമായി നമ്മളൊരു കവിയുടെ പടം ബ്ലോക്കെടുത്തു പ്രസിദ്ധീകരിക്കുന്നു എന്നു തോമസ് (അതിന്റെ വലിയ ചെലവ് ഓര്‍ത്തുതന്നെ).

അങ്ങനെയാണ്, രണ്ടുവര്‍ഷം മുമ്പു ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് എസ്.ബി. കോളേജ് കാവുകാട്ട് ഹാളില്‍ സാഹസികമായി നടത്തിയ കടമ്മനിട്ടയുടെ ചൊല്‍ക്കാഴ്ചയുടെ ഫോട്ടോയില്‍ ബ്ലേഡ് കൊണ്ട് തോമസ് ഫൊട്ടോഷോപ്പ് നടത്തി, മാസം തെറ്റാറുള്ള മാസികയില്‍ പ്രസിദ്ധീകരിച്ചത് (കലാലയ കാമ്പസുകളിലെ ആദ്യ മുഴുനീള കടമ്മനിട്ടക്കവിയരങ്ങ് ആയിരുന്നൂ അത്).
വി.ജെ.ടി. ഹാളില്‍ പ്രകൃതിസരംക്ഷണസമിതിയുടെ പരിപാടിക്ക് കുഞ്ഞേമുലപ്പാല്‍ ശ്രദ്ധാകേന്ദ്രമായെങ്കില്‍, രസനയുടെ അപ്രഖ്യാപിത കടമ്മനിട്ട സ്‌പെഷലില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ”കടമ്മനിട്ടക്കവിത: ഒരു അനുഭവക്കുറിപ്പും” ശ്രദ്ധേയമായി.

മകനോടും കുഞ്ഞേമുലപ്പാലും, സൈലന്റ് വാലിയില്‍നിന്നും ഭാരതീയ ഇതിഹാസപുരാണങ്ങളില്‍നിന്നും വാള്‍സ്ട്രീറ്റിലേക്കും പെന്റഗണിലേക്കും തിരിച്ചും സഞ്ചരിച്ച് ഏകലോകജീവിതാനശ്വരഗാനത്തിന്റെ പുതുകാലസ്ഥലികള്‍ പണിതു. ആ ‘ഗാന’മാണു രസനയുടെ അടുത്ത ലക്കത്തില്‍ ”രാജ്യാന്തര രസന” എന്ന പംക്തി ആരംഭിക്കാന്‍ എന്നെ പ്രചോദിപ്പിച്ചതും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img