Thursday, June 19, 2025

രാജ്യം വിലക്കയറ്റത്തിന്റെ പിടിയില്‍- പൊറുതിമുട്ടി ജനം

Must Read

പ്രത്യേക ലേഖകന്‍

വിലക്കയറ്റത്തിന്റെ കരാളഹസ്തത്തിന്റെ പിടിയിലാണ് രാജ്യത്തെ ജനങ്ങള്‍. ഇന്ധനവിലക്കയറ്റത്തിന് പുറമെ നിത്യോപയോഗ സാധനങ്ങളുടെ വിലയും അനുദിനം വര്‍ധിക്കുകയാണ്. പാചകവാതകത്തിന്റെ വില സിലിണ്ടറിന് ആയിരം കടന്നിരിക്കുകയാണ്. എന്നാല്‍, ഇതുകൊണ്ടൊന്നും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിന് ഒരു കുലുക്കവും ഇല്ല. പാര്‍ലമെന്റില്‍ നിലവിലുള്ള ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പിനും ലഭിക്കും എന്ന വിശ്വാസത്തില്‍ എന്തു ചെയ്തു കൂട്ടാമെന്നാണ് മോദിയും കൂട്ടരും കരുതുന്നത്. പണപ്പെരുപ്പം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഡീസലിനും പെട്രോളിനും ചില്ലറ തുക കുറക്കാന്‍ തയാറായി എന്നത് ശരി തന്നെ. എന്നാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞതുകൊണ്ടുള്ള പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല.

2014ല്‍ ആദ്യമായി അധികാരത്തിലെത്തുമ്പോള്‍ മോദി പറഞ്ഞ ഒരു കാര്യമുണ്ട്. ലോകത്തിന് മുഴുവന്‍ മാതൃകയാവുന്ന സമ്പദ് വ്യവസ്ഥ ഇവിടെ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ വാഗ്ദാനം നിറവേറ്റാന്‍ മോദിക്ക് സാധിച്ചില്ല. എട്ടു വര്‍ഷത്തിനുശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പറ്റെ മോശമായിരിക്കുന്നു. മറ്റു രാജ്യങ്ങള്‍ക്ക് അങ്ങോട്ട് കൊടുക്കുകയല്ല, അവരുടെ മുന്നില്‍ കൈ നീട്ടുകയാണ് ഇന്ത്യ.
ഇന്ധനവിലക്കയറ്റം കാരണം നടുവൊടിയുന്ന ജനങ്ങളോട് മോദിക്ക് ഒന്നും പറയാനില്ല. ഇക്കാര്യത്തില്‍ ബി.ജെ.പിക്കാരും മൗനം ഭജിക്കുകയാണ്. രാജ്യത്തെ പാവങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത് എന്ന ന്യായമാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടമ്മമാരുടെ ശകാരം ഏറ്റുവാങ്ങുന്ന വിധത്തില്‍ പാചകവാതകവില കൂട്ടിയതോടെ എല്ലാ തകിടം മറിഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സബ്‌സിഡി ബാങ്കില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ മാസം ഈ അഭ്യാസം നടന്നു. പിന്നെ സബ്്‌സിഡി തന്നെ ഇല്ലാതായി. പാചകവാതകത്തിന് ഗണ്യമായി വില കൂട്ടുകയും ചെയ്തു. ഇപ്പോള്‍ 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ച് കണ്ണില്‍ പൊടിയിടാന്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ധനവില കൂട്ടാന്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് അനുവാദം നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ഇതോടെ ദിനംപ്രതി വില കൂടാന്‍ തുടങ്ങി. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന് കമ്പനികളുടെ മേല്‍ അധികാരം ഇല്ലെന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ ഇന്ധനവിലയില്‍ തൊട്ടില്ല. ഇതെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ ഗിമ്മിക്കുകള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. ഇത്രമേല്‍ ജനദ്രോഹഭരണം ഉണ്ടായിട്ടില്ലെന്ന് ജനം ഒന്നടക്കം പറയയയുന്നു.
ഇന്ത്യന്‍ രൂപയുടെ സ്ഥിതി അങ്ങേയറ്റം പരുങ്ങലായപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ എട്ടുവര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഗോതമ്പിന് വില കൂടി. രാജ്യത്ത് ഗോതമ്പ് ഉല്‍പാദനം കുറഞ്ഞിരുന്നു. എന്നാല്‍ അത് കണക്കിലെടുക്കാതെ ഗോതമ്പ് കയറ്റുമതി ചെയ്തതാണ് പ്രതിസന്ധിയായത്. കയറ്റുമതി ഇപ്പോള്‍ നിര്‍ത്തലാക്കി. എന്നാല്‍ ആഭ്യന്തരവിപണിയില്‍ ഗോതമ്പിന്റെ വില കുറഞ്ഞതുമില്ല.

ഇന്ധനവില കുറച്ചതിനെ ചൊല്ലി പല അവകാശവാദങ്ങളും നിലനില്‍ക്കുകയാണ്. തങ്ങള്‍ വലിയ ത്യാഗം ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണുണ്ടായത്. എക്സൈസ് നികുതി കേന്ദ്രം കുറച്ചതോടെ കേരളത്തില്‍ പെട്രോള്‍ വില 10.41 രൂപ കുറയേണ്ടതായിരുന്നു. എന്നാല്‍ കുറഞ്ഞത് 9.48 രൂപ. ബാക്കി 93 പൈസ എവിടെപ്പോയി എന്ന ചോദ്യത്തിന് മറുപടിയില്ല. കേന്ദ്രം കുറച്ചതിന് ആനുപാതികമായി 2.41 രൂപ പെട്രോളിന് കുറച്ചു എന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ അതേ തോതില്‍ വില കുറയ്ക്കാന്‍ തയാറായപ്പോള്‍ കേരളം അങ്ങനെ ചെയ്തില്ല. നവംബര്‍ നാലിന് കേന്ദ്രം ഡീസലിന് നികുതി 10 രൂപയും പെട്രോളിന് അഞ്ചു രൂപയും കുറച്ചപ്പോള്‍ കേരളം ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയും കുറച്ചു. ഇതില്‍ ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയായിരുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. അതുകൊണ്ട് കേന്ദ്രത്തിന്റെ ആനുപാതികം എന്ന് എപ്പോഴും പറയുന്നതില്‍ കാര്യമില്ലെന്നും ധനമന്ത്രി പറയുന്നു. അതേസമയം, എക്സൈസ് നികുതി കുറച്ചതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ധനനഷ്ടം ഉണ്ടാവില്ലെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്.

ഇപ്രകാരം കേന്ദ്രവും സംസ്ഥാനവും പലതരം യുക്തികള്‍ നിരത്തുമ്പോഴും ജനം ദുരിതത്തിലാണ് എന്ന സത്യം അവശേഷിക്കുകയാണ്.
കേരളത്തില്‍ പച്ചക്കറിക്കും അരി ഉള്‍പ്പെടെയുള്ളവയ്്ക്കും വില കൂടുകയാണ്. ആന്ധ്രയില്‍ നിന്ന് അരി വരവ് കുറഞ്ഞതാണ് പ്രശ്നം. 35 മുതല്‍ 40 രൂപ വരെയാണ് അരിവില. ബീന്‍സ്, മുരിങ്ങ, പയര്‍ എന്നിവക്കും വില കൂടി. ബീന്‍സിന് 140 രൂപയും മുരിങ്ങക്ക് 120 രൂപയും വിലയായി. തക്കാളിക്ക് കിലോവിന് 100 രൂപയില്‍ വീണ്ടും എത്തിയിരിക്കുകയാണ്.

സിവില്‍ സപ്ലൈസ് വകുപ്പിന് വിപണിയില്‍ കാര്യമായി ഇടപെടാന്‍ സാധിക്കുന്നില്ല. സപ്ലൈകോ വഴി 25 രൂപക്ക്് അഞ്ചുകിലോ അരി നല്‍കുന്നുണ്ട്. എന്നാല്‍ വിലക്കയറ്റം കണക്കിലെടുത്ത് കൂടുതല്‍ നല്‍കാന്‍ സപ്ലൈകോ സന്നദ്ധമാവുന്നുമില്ല. മാവേലി സ്റ്റോറുകളിലും മറ്റും സബ്സിഡി ഇനങ്ങള്‍ പലതും കാണുന്നില്ല.

ചുരുക്കത്തില്‍ വിലക്കയറ്റം കാരണം സാധാരണക്കാര്‍ പൊറുതിമുട്ടുകയാണ്. കൊവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിന് ഇടെയാണ് തൊഴിലില്ലായ്മയും വരുമാനനഷ്ടവും ഉണ്ടാവുന്നത്. അതിന്റെ കൂടെ വിലക്കയറ്റം കൂടിയായതോടെ ജനങ്ങളുടെ ദുരിതം പൂര്‍ണമായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. ആ അവസ്ഥ ഒഴിവാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img