താര കണ്ണോത്ത്
ചങ്ക് പിടഞ്ഞിട്ട് വയ്യ….
നക്ഷത്രക്കണ്ണുകളും കുസൃതിനിറഞ്ഞ ചിരിയും നുണക്കുഴിക്കവിളും നീണ്ടുചുരുണ്ട് ഇടതൂര്‍ന്ന മുടിയുമൂള്ള വിസ്മയ എന്ന സുന്ദരിക്കൂട്ടിയുടെ ഏങ്ങലടി ഓരോരുത്തരുടെയും കാതില്‍,മനസില്‍ ,ആത്മാവില്‍ തുളഞ്ഞിറങ്ങുന്നു…തന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കു നേരെ അവള്‍ അവശേഷിപ്പിച്ച തെളിവ് … നിഷ്‌കളങ്കവും നിസ്സഹായവുമായ ആ കരച്ചില്‍ ഒരേസമയം ഒരു കേസിന്റെ തെളിവും സമൂഹമനസ്സാക്ഷിയുടെ നേര്‍ക്കുള്ള ചോദ്യവൂമായി മാറുകയാണ് .നൂറുപവനും ഒന്നേകാല്‍ ഏക്കര്‍ പറമ്പും പന്ത്രണ്ട് ലക്ഷത്തിന്റെ കാറും സ്ത്രീധനമായിക്കൊടുത്ത് എല്ലാ അര്‍ത്ഥത്തിലും മരണം ഉറപ്പിക്കപ്പെട്ടവള്‍..ആയുര്‍വേദമെഡിസിന് പഠിച്ചിരുന്ന അവള്‍ കോളജില്‍ പോകാന്‍ ആയിരം രൂപയ്ക്ക് വേണ്ടി അമ്മയോട് കരഞ്ഞ് പറഞ്ഞുവെന്ന് കേള്‍ക്കുമ്പോള്‍ അപമാനംകൊണ്ട് തലതാണുപോകുന്നു..എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റില്ല അച്ഛാ,അച്ഛന്‍ നോക്കിക്കോ ഞാനെന്തെങ്കിലും ചെയ്യും എന്ന അവളുടെ കരച്ചിലിന് ആഴമേറേയായിരുന്നു…നീ ഇങ്ങുവന്നോളൂ എന്ന് പറയുന്ന അച്ഛന്‍ തന്നെ പറയുന്നൂ–ഇങ്ങനെയൊക്കെ തന്നെയാണ് മക്കളേ ജീവിതമെന്ന് ….
ഇതുതന്നെയാണ് കാലങ്ങളോളമായി നമ്മള്‍ നമ്മുടെ പെണ്‍മക്കളെ പഠിപ്പിക്കുന്ന പാഠം..ആര്‍ക്കുവേണ്ടി,എന്തിന് വേണ്ടിയെന്ന ചോദ്യം ഉത്തരമൊന്നൂമേകാതെ, താലോലിച്ച് , ലക്ഷങ്ങളും കോടികളും ചെലവഴിച്ച് അന്യന്റെ വീട്ടില്‍ പറഞ്ഞയക്കാനുള്ളതെന്ന ബോധം ഊട്ടിയുറപ്പിച്ച് പറഞ്ഞയക്കുന്ന അനേകം പെണ്‍കുട്ടികളുടെ ആത്മഹത്യയെന്നോ കൊലപാതകമെന്നോ പേരിട്ട് വിളിക്കുന്ന മരണത്തിലൂടെ കൊഞ്ഞനംകുത്തിത്തന്നെ അവശേഷിക്കുന്നു.
പതിറ്റാണ്ടുകളായി വാര്‍ത്താചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ചാകരയായി മാറുന്ന സ്ത്രീപീഡന-കൊലപാതകവാര്‍ത്തകളിലെ ലഹരി നുണയുന്ന ഒരു സമൂഹമായി നാം മാറുന്നു. പാഠങ്ങളേതും ഉള്‍ക്കൊള്ളാതെ, അടുത്ത പീഡന-കൊലപാതകവാര്‍ത്തകളിലേയ്ക്ക് നമ്മളുടെ പെണ്‍കുഞ്ഞുങ്ങളുടെ ഊഴംവരുമെന്നതറിയാതെ കണ്ണുംനട്ട് കാത്തിരിയ്ക്കുന്നു…
ഓമനയായി വളരുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് സ്വന്തംവീട്ടില്‍ മാത്രമല്ല അച്ഛനമ്മമാരുടെ നെഞ്ചിനുള്ളിലും ഒരു മുറി എന്നും തുറന്നുവെച്ചിട്ടുണ്ട് എന്ന ധൈര്യം കൊടുക്കാന്‍ ആരെയാണ് നമ്മള്‍ ഭയക്കുന്നത് ?വിഷലിപ്തമായ ഒരു ബന്ധത്തില്‍ നിന്ന് തിരിച്ചിറങ്ങി ഈ ലോകത്തിലെ വിശാലമായ മുറികള്‍ തനിക്കായി തുറന്നുവെച്ചിട്ടുണ്ടെന്ന ആഹ്ലാദത്തിലേയ്ക്കിറങ്ങുന്നതിനുപകരം ഇടുങ്ങിയ മുറികളില്‍ ജീവനൊടുക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല…തീരെ പറ്റില്ലെങ്കില്‍ നീയിങ്ങ് പോര് എന്ന് പറഞ്ഞ അതേ നാവുകൊണ്ടുതന്നെ ഇങ്ങനെയൊക്കെയാണ് ജീവിതമെന്ന് അവളെ നിസ്സഹായയാക്കുന്ന രക്ഷിതാക്കള്‍ കൂടിയാണ് ..
കോടികള്‍ സ്ത്രീധനവും വിലമതിക്കാനാവാത്ത സ്വന്തം പൊന്നൂമോളേയും അങ്ങോട്ട് കൊടുത്ത് ഭര്‍തൃവീട്ടില്‍ നിന്നേല്ക്കുന്ന ശാരീരിക-മാനസിക പീഡനങ്ങളെ ജീവിതത്തിന്റെ അനിവാര്യതയായി കാണാനവളെ പ്രേരിപ്പിക്കുന്നതിനുപകരം
നീയും ഞാനുമടങ്ങുന്ന സമൂഹത്തില്‍ എനിക്കുമൊരു ജീവിതമുണ്ട് എന്ന് തലയുയര്‍ത്തിപ്പിടിച്ച് ഇറങ്ങിനടക്കാനവളെ പ്രാപ്തയാക്കാം..ലിംഗസമത്വം കുടുംബത്തിനകത്ത് തൂടങ്ങേണ്ട വെറുമൊരു കിനാവള്ളിയല്ലെന്ന് അവളേയും അവനേയും പഠിപ്പിച്ച് നമ്മളും ഉള്‍ക്കൊള്ളേണ്ട കാലം അതിക്രമിച്ചുവെന്ന് ഓരോ സ്ത്രീപീഡനക്കൊലപാതകവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു..
വാല്‍ക്കഷണം: ലക്ഷങ്ങള്‍ പൊടിച്ചുള്ള ഒരു വിവാഹ വീഡിയോ കണ്ട് രസിക്കുമ്പോള്‍ പതിനൊന്ന് വയസ്സുള്ള മോള്‍ അവളുടെ അമ്മയോട് ചോദിച്ചു ….ഇത്രയും ആര്‍ഭാടമായി ഒരു കല്യാണം കഴിച്ചിട്ട് അതൊരു ദുരന്തത്തില്‍ അവസാനിക്കുകയാണെങ്കില്‍ ആര്‍ക്കാണമ്മാ അതിലെ നഷ്ടം ?ആ ചേട്ടനോ ചേച്ചിയ്ക്കോ അവരുടെ അച്ഛനമ്മമാര്‍ക്കോ…?
വിസ്മയക്കേസില്‍ വിധി എന്തുമായിക്കൊള്ളട്ടെ..ആര്‍ക്കാണ്,ആര്‍ക്കൊക്കെയാണ് നഷ്ടമെന്നും പ്രതിവിധിയെന്തെന്നും നമ്മള്‍ ചിന്തിക്കേണ്ട കാലം അതിക്രമിക്കുന്നു…സ്ത്രീ സുരക്ഷയും ലിംഗനീതിയും ലിംഗസമത്വവും അഴിമതിരഹിതമായ കിനാശ്ശേരിയിലെ പാഴ് വാക്കുകള്‍ മാത്രമല്ലെന്ന് സമൂഹവും നീതിപീഠവും ഇനിയെങ്കിലും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ വീട്ടകങ്ങളിലെ നിഷ്‌കളങ്കവും നിസ്സഹായവുമായ ഏങ്ങലടികള്‍ ബധിരകര്‍ണ്ണങ്ങളിലല്ല പതിക്കുന്നതെന്നും.. നിയമവും നീതിയും മാത്രം ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവില്ല. സമൂഹം ഒറ്റക്കെട്ടായി തീരുമാനം എടുക്കേണ്ടതുണ്ട്. സ്്ത്രീധനത്തിനെതിരെ ശക്തമായ നീക്കം വേണം. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കും ധീരമായ തീരുമാനമെടുക്കാന്‍ സാധിക്കണം. വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹികാചാരങ്ങള്‍ക്ക് പിന്നിലുള്ള ആര്‍ഭാടവും ധൂര്‍ത്തും ഇല്ലാതാക്കേണ്ടതുണ്ട്. എങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതം തന്നെയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. വിസ്മയയെ പോലെ ഇനിയാരും ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടാവരുത്. അതിനുള്ള പ്രയത്നമാണ് നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടത്.