ബെയ്ജിങ് : ചൈനയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 132 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും വിമാനാപകടം ബോധപൂര്‍വം ഉണ്ടാക്കിയതാകാമെന്നുമാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങള്‍ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിന്റെ കോക്പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂര്‍വം വിമാനം തകര്‍ത്തുവെന്നാണ് സൂചനകള്‍. പൈലറ്റുമാരുടെ പങ്കും സംശയനിഴലിലാണ്. ചൈനയിലെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കമ്പനിയുടെ ബോയിങ് 737-800 വിമാനമാണു തകര്‍ന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 123 യാത്രക്കാരും 9 ജീവനക്കാരും അടക്കം 132 പേരും കൊല്ലപ്പെട്ടിരുന്നു.
ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുന്‍മിങ്ങില്‍നിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 2022 മാര്‍ച്ച് 21 ഉച്ചയ്ക്ക് 1.11ന് കുന്‍മിങ്ങില്‍നിന്നു പുറപ്പെട്ട വിമാനം 3.05 ന് ഗ്വാങ്ചൗവില്‍ ഇറണ്ടേണ്ടതായിരുന്നു. വുഷു എന്ന നഗരത്തിനു മുകളില്‍ പറക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധമറ്റത്. 29,100 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം രണ്ടര മിനിറ്റിനുള്ളില്‍ 3225 അടിയിലേക്കു താഴ്ന്നതായി വിമാനങ്ങളുടെ യാത്രാഗതി നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാര്‍24 രേഖപ്പെടുത്തിയിരുന്നു. വുഷുവിലെ കാലാവസ്ഥ സാധാരണമായിരുന്നു. ആറു വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്നത്. പറന്നിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് ചരിഞ്ഞ് മൂക്കുകുത്തി താഴേക്കു പതിക്കുകയായിരുന്നു.
അപകടത്തിനു തൊട്ടുമുന്‍പ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമുകളില്‍നിന്നും ആവര്‍ത്തിച്ചുള്ള കോളുകളോട് പൈലറ്റുമാര്‍ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂര്‍വമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയാണ് ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യോമയാന സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണു ചൈന. 1994ല്‍ 160 പേര് കൊല്ലപ്പെട്ടതാണ് ചൈനയിലെ ഏറ്റവും വലിയ വിമാനാപകടം. 2010 ല്‍ 44 പേര് കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ വലിയ അപകടം. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളോട് ഈസ്റ്റേണ്‍ എയര്‍ലൈന്‍സോ ചൈനീസ് എംബസിയോ പ്രതികരിക്കാന്‍ തയാറായില്ല.