ലോക കാല്‍പന്ത് മത്സരത്തെ വരവേല്‍ക്കാനായി ഖത്തര്‍ ഒരുങ്ങികൊണ്ടിരിക്കുന്നു. പല ആകൃതിയിലുമുള്ള വമ്പന്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചു. ഇതില്‍ കണ്ടയിനര്‍ കൊണ്ടുണ്ടാക്കിയ സ്റ്റേഡിയവുമുണ്ട്. കളി കഴിഞ്ഞാല്‍ അവ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഖത്തറിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്ര ദിവസം ഖത്തറില്‍ നില്‍ക്കുന്നുവോ അത്രയും ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ വേണം.
അടുത്ത നവംബര്‍ 21ന് തുടങ്ങുന്ന ഫിഫ വേള്‍ഡ് കപ്പില്‍ 32 ടീമുകളാണ് കളിക്കുക. ലോക കപ്പിന്റെ 92 വര്‍ഷത്തിനിടെ ആദ്യമായാണ് ടീമുകളെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ബ്രസീല്‍ ആണ് ഒന്നാമത്. ബെല്‍ജിയം രണ്ടാമതും ഫ്രാന്‍സ് മൂന്നാമതും അര്‍ജന്റീന നാലാമതുമാണ്. ഡിസംബര്‍ 18 ന് ഫൈനല്‍ മത്സരം നടക്കും.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നേതൃത്വം നല്‍കുന്ന വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ മത്സര ക്രമ പട്ടിക ഫിഫ ഔദ്യോഗികമായി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി അല്‍ബയ്ത് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതാണ്.
ഖത്തറിലെ ഒട്ടുമിക്ക ഫുട്ബോള്‍ പ്രേമികളും കളി കാണാനുള്ള ടിക്കറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്. വിശ്വ മേളയുടെ ഗാലറി ഇരിപ്പിടങ്ങളിലേക്കാണ് ഫുട്ബാള്‍ ആരാധകര്‍ ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഖത്തറില്‍ താമസക്കാരായവര്‍ക്ക് ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് സംഘാടകര്‍ ടിക്കറ്റ് വില്‍പ്പന നടത്തിയത്. ഖത്തറിലുള്ളവര്‍ക്ക് വിസ കാര്‍ഡ് വഴി മാത്രമാണ് ടിക്കറ്റ് നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാവും. സ്റ്റേഡിയങ്ങള്‍ തമ്മില്‍ വലിയ അകലമില്ലെന്ന് കണക്കിലെടുത്താണ് ഒരു ദിവസം നാല് മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയ്യാറായത്.ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ആയിരിക്കും. തുടങ്ങുക. നാലാമത്തെ മത്സരം ഇന്ത്യന്‍ സമയം രാത്രി 12.30ന് ആയിരിക്കും ആരംഭിക്കുക.
60000പേര്‍ക്ക് ഇരിക്കാവുന്ന അല്‍കോറിലെ അല്‍ബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലുസൈല്‍ സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. രണ്ടാം തവണയാണ് ലോക കപ്പ് ഒരു ഏഷ്യന്‍ രാജ്യത്ത് വന്നെത്തുന്നത്. ഖത്തറിലെ ഏത് വഴിയിലൂടെ സഞ്ചരിച്ചാലും ഫിഫ ലോക കപ്പിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളാണ് കാണാന്‍ കഴിയുന്നത്.
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ വേദികള്‍ ഒരുക്കാനും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്നുമായി 200ബില്യണ്‍ റിയാല്‍ (നാലു ലക്ഷം കോടിയിലേറെ രൂപ )ചെലവഴിച്ചിട്ടുണ്ടെന്നാണ് മത്സര നടത്തിപ്പിന് വേണ്ടി രൂപീകരിച്ച ഏകോപന സമിതിയായ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഡെലിവറി ആന്റ് ലെഗസി നല്‍കുന്ന കണക്ക്.
ലോക കപ്പ് വേദി പ്രഖ്യാപിക്കുമ്പോഴത്തെ ഖത്തറല്ല ഇന്നത്തേത്.
ലോക കപ്പിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ഒരൊറ്റ സ്റ്റേഡിയമേ രാജ്യത്തുണ്ടായിരുന്നുള്ളൂ.1978ല്‍ രാജ്യത്തിനു സമര്‍പ്പിച്ച ഖലീഫ ഇന്റര്‍ നാഷണല്‍ മള്‍ട്ടി പര്‍പസ് സ്റ്റേഡിയമായിരുന്നു അത്.40000കാണികളെ ഉള്‍കൊള്ളാനുള്ള സൗകര്യവും ഉഷ്ണകാലത്ത് ശീതീകരണ സംവിധാനത്തിലൂടെ മത്സരങ്ങള്‍ നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്.
പടുകൂറ്റന്‍ തമ്പിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന അല്‍ബയ്ത് സ്റ്റേഡിയം പൗരാണിക കാലത്തെ അറേബ്യന്‍ നാടോടികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റേഡിയത്തിന്ന് പുറത്ത് സജ്ജീകരിച്ച അതി മനോഹരമായ ഉദ്യാനം ഏറെ ആകര്‍ഷണീയമാണ്. ഈ സ്റ്റേഡിയത്തില്‍ 60000പേര്‍ക്ക് ഇരിക്കാം. ഷിപ്പിംഗ് കണ്ടയിനറുകള്‍ ഉപയോഗിച്ച് തുറമുഖത്തെ കടല്‍ തീരത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയം അറേബ്യന്‍ ഗള്‍ഫിലെ തുറമുഖ പട്ടണമായ ദോഹയുടെ ചരിത്രപരമായ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു. ലോക കപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പുതിയ നഗരമായ ലുസൈലിലാണ് ലോക കപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം നില കൊള്ളുന്നത്. അറേബ്യന്‍ കരകൗശല നിപുണതയുടെ സുവര്‍ണ കാലത്തെ അടയാളപ്പെടുത്തുന്ന ഈ സ്റ്റേഡിയത്തില്‍ 80000ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സ്യ ബന്ധന മേഖലയായ അല്‍വക്രയില്‍ നിര്‍മിച്ച അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മത്സരങ്ങള്‍ നടത്തുന്നതിനുള്ള കൂളിംഗ് സംവിധാനം ഒരുക്കിയിട്ടിട്ടുണ്ട്. അടക്കാനും തുറക്കാനും കഴിയുന്ന മേല്‍ക്കൂരയുള്ളതിനാല്‍ ഏത് കാലാവസ്ഥയിലും ഇവിടെ മത്സരങ്ങള്‍ സംഘടിപ്പിക്കാം. അറേബ്യന്‍ പത്തെമാരിയുടെ ആകൃതിയില്‍ നിര്‍മിച്ചമനോഹര സ്റ്റേഡിയത്തില്‍ 40000പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.
രത്നത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ നിറം സൂര്യന്റെ ചലനതിനനുസരിച് മാറിക്കൊണ്ടിരിക്കും. ഈ രത്ന കൂടാരത്തില്‍ 40000ഇരിപ്പിടങ്ങളുണ്ട്. റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം അതി മനോഹരമായ നിര്‍മിതിയാണ.അറബികളുടെ പരമ്പരാഗത തൊപ്പിയുടെ രൂപത്തില്‍ ഖത്തരി ആര്‍ക്കിടെക്ട് ഇബ്രാഹിം എം ജയ്ദയാണ് അല്‍ത്തുമാമ സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്.40000പേര്‍ക്ക് ഇരുന്ന് കാല്‍പന്ത് മത്സരം കാണാം.
-ഖത്തറില്‍ നിന്നും എ ആര്‍ കൊടിയത്തൂര്‍