കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തെപ്പറ്റി അന്വേഷിച്ച അഡീഷണല്‍ ഡി.എം.ഒ പിയൂഷ് നമ്പൂതിരിയുടെ റിപ്പോര്‍ട്ട് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് കൈമാറി. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ട് ഈ മാസം 9നാണ് സെല്ലില്‍ മരിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിനി തസ്മിബീബി(32)യെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
മരണം നടന്ന് ഏറെ കഴിഞ്ഞാണ് ജീവനക്കാര്‍ അറിഞ്ഞത്. ഇത് കൃത്യവിലോപമാണെന്ന് അഡീഷണല്‍ ഡി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. സംഭവം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ യുവതിയുടെ ജീവന് രക്ഷിക്കാമായിരുന്നു. അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായ സമയത്ത് ഇടപെടാനോ പിടിച്ചുമാറ്റാനോ ജീവനക്കാര്‍ എത്തിയില്ല. തസ്മി ബീബിക്ക് പരിക്കേറ്റു എന്ന നിലയില്‍ ഡോക്ടറുടെ അടുത്ത് എത്തിക്കുകയാണുണ്ടായത്. ജിയറാം ജിലോട്ടിന്റെ കാര്യം ശ്രദ്ധിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴി എ.ഡി.എം.ഒ രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് മാനസികാരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്ഥക്ക് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജീവനക്കാരുടെ എണ്ണം കൂട്ടണം. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം. അന്തേവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ പറ്റിയ സാഹചര്യം ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. മുഴുവന്‍ അന്തേവാസികളെയും മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ സംവിധാനമില്ല. ആത്മഹത്യാപ്രവണതയുള്ള അന്തേവാസികള്‍ക്ക് ശാസ്ത്രീയമായ സംരക്ഷണം നല്കാന് സാധിക്കാത്തതും പ്രശ്നമാണ്. അക്രമാസക്തിയുള്ള അന്തേവാസികളെ കൈകാര്യം ചെയ്യുന്നതും നല്ല നിലയിലല്ല. അവരെ സമീപിക്കാന്‍ ജീവനക്കാര്‍ മടിക്കുന്നത് കാരണം മരുന്നും ചികിത്സയും യഥാസമയം കിട്ടാതെ പോവുന്നതും പതിവാണ്. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷാജീവനക്കാരുടെ കുറവ് ഇവിടെ പ്രധാന പ്രശ്നമാണ്. നാലു ജീവനക്കാരാണ് ആകെയുള്ളത്. ഒരാള്‍ ഗേറ്റിലും ഒരാള്‍ ഒ.പിയിലും ഡ്യൂട്ടിക്ക് ഉണ്ടാവും. മറ്റു രണ്ടുപേരില്‍ ഒരാള്‍ അവധിയോ ലീവോ ആകുമ്പോള്‍ അന്തേവാസികളുടെ കാര്യം ശ്രദ്ധിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളു. നാല് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിന്റെ എ്ല്ലാ ഭാഗത്തും എത്തിപ്പെടാന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് സാധിക്കില്ല. ഇതുകാരണം അന്തേവാസികള്‍ ചാടിപ്പോവുന്നതും പതിവാണ്. ഏതായാലും അശ്രദ്ധ കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.