നരിക്കുനി ( കോഴിക്കോട് ): ഉപേക്ഷിക്കപ്പെടുന്ന അച്ഛന- മ്മമാരുടെയും മനോനില നഷ്ട്ടപ്പെട്ട നിസ്സഹായരുടെയും എണ്ണം, ഞെട്ടിപ്പിക്കും വിധം വർധിച്ചു വരികയാണെന്നും ഇവർക്ക് മനുഷ്യത്വത്തിന്റെ തണൽ നൽകി അഭയം നൽകൽ സമൂഹത്തിന്റെ ചുമതലയാണെന്നും എഴുത്തുകാരനും പ്രവാസി സാംസ്‌കാരിക പ്രവർത്തകനുമായ ബഷീർ തിക്കോടി അഭിപ്രായപ്പെട്ടു. ആസ്വാദ്യകരമായി ജീവിതം നയിക്കുന്നവർക്ക് ചിന്തിക്കാനും അവരെ പരീക്ഷിക്കുന്നതിനും ദൈവം മുന്പിലേക്കിട്ടു തന്ന മനുഷ്യരാണിവർ. ഈ പരീക്ഷണത്തിലെ വിജയത്തെയാണ് നമുക്ക് ആത്മ നിർവൃതിയോടെ പങ്കു വെക്കാവുന്ന വിജയമെന്നും ബഷീർ തിക്കോടി പറഞ്ഞു. നരിക്കുനി പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന” അത്താണി” സ്നേഹ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്താണി പ്രസിഡന്റ് എഞ്ചിനീയർ കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ‘ തത്സമയം’ ചീഫ് എഡിറ്റർ ടി. ചെറൂപ്പ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബസ് സ്റ്റോപ്പുകളിലും തെരുവോരങ്ങളിലും നിരങ്ങി നീങ്ങേണ്ട ജീവിതങ്ങൾ കണ്ടെടുത്ത്, അവരെ കുളിപ്പിച്ച്, ഉടുപ്പിച്ച്, മനസ്സിനും ശരീരത്തിനും കരുത്തും ശാന്തിയും പകർന്ന് പരിചരിക്കുന്ന സ്ഥാപനമാണ് അത്താണി എന്നും, ഉദാര മനസ്സുകളുടെ കൈയയഞ്ഞ സഹായം അതിനുണ്ടാകണമെന്നും ബഷീർ തിക്കോടി ഓർമിപ്പിച്ചു. ഡോ: അബ്ദുസ്സലാം, എ. പി കുഞ്ഞാമു, നവാസ് പൂനൂർ, കാനേഷ് പൂനൂർ, ഫൈസൽ എളേറ്റിൽ, ഫോക്കസ് മാൾ അബ്ദുസ്സലാം, റഷീദ് പുന്നശ്ശേരി, ഖാലിദ് തിക്കോടി, ഹസ്സൻ നെടിയനാട്, വി. പി അബ്ദുൽ ഖാദർ പ്രസംഗിച്ചു. ഡോ: എം മുല്ലക്കോയ, അഡ്വ: മുഹമ്മദ് ഇഖ്‌ബാൽ തലക്കോട്ട്, കെ. പി. എം അബ്ദുൽ റസാഖ്, കെ. ഐ ഫാത്വിമാബി, എഞ്ചി: ഇബ്രാഹിം കുട്ടി, മുനീർ മാസ്റ്റർ കാരക്കുന്നത്ത്, പി. പി നഫ്‌സൽ, ഇ.വി. പി മുഹമ്മദ്, സി. കെ സുബൈദ, പി. പി അബൂബക്കർ മാസ്റ്റർ, കെ. കോയ, ഒ. സുലൈമാൻ, ടി. മുഹമ്മദലി, പി ആർ ഒ ടി. ഷമീന എന്നിവർ സന്നിഹിതരായിരുന്നു.