മംഗളൂരു:ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥികളെ കോളജ് കവാടത്തിൽ തടയുന്ന കൂട്ടർക്ക് നിയമസഭയിൽ തനിക്കെതിരെ അങ്ങിനെയൊരു ഉപരോധത്തിന് ചങ്കൂറ്റമുണ്ടോ എന്ന വെല്ലുവിളി ഉയർത്തിയ കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമ
സഭയിലും മുഖ്യമന്ത്രിക്ക് മുന്നിലും അതേ വേഷത്തിൽ എത്തി.നിയമസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ സംയുക്ത സമ്മേളനം തുടങ്ങിയ തിങ്കളാഴ്ചയും ഇന്നും ഹിജാബിൽ ഹാജരായ അവർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട കോൺഗ്രസ് എം.എൽ.എമാർക്കൊപ്പവും ചേർന്നു.
ഉടുപ്പി ഗവ.പി.യു വനിത കോളജിൽ ശിരോവസ്ത്രം ധരിച്ച എട്ട് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പ്രവേശം നിഷേധിച്ച വേളയിലായിരുന്നു എം.എൽ.എയുടെ വെല്ലുവിളി.ഓരോ മതവിഭാഗത്തിന്റേയും ഇഷ്ടവേഷം ആരുടേയും ഔദാര്യമല്ല, രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്.
ഹിജാബ് വിഷയത്തിലുള്ള സർക്കാർ സമീപനത്തിൽ കോൺഗ്രസിനുള്ള അതൃപ്തി എം.എൽ.എമാർ മുഖ്യമന്ത്രിയെ അറിയിച്ചു.അടുത്ത സംസ്ഥാന ബജറ്റിൽ മുസ്ലിം വിഭാഗത്തിന് നീക്കിവെക്കുന്ന ഗ്രാന്റ് വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എം.എൽ.എ യു.ടി.ഖാദർ, സലീം അഹമ്മദ്,തൻവീർ സേട്ട്,സമീർ അഹ്മദ് ഖാൻ,നസീർ അഹ്മദ്, റഹിം ഖാൻ,എൻ.എ.ഹാരിസ്, റിസ്വാൻ അർഷദ്,ഖനീസ് ഫാത്തിമ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്.