കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റ് ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷന്‍ അധികൃതര്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് സി.പി.എം വിട്ടുനിന്നതില്‍ ദുരൂഹത. സമരമുഖത്ത് സി.പി.എം പ്രവര്‍ത്തകരും സജീവമായിരുന്നു. കക്ഷിഭേദമില്ലാതെയാണ് നാട്ടുകാര്‍ സമരത്തിന് അണിനിരന്നത്. ജനുവരി ഏഴിന് മേയര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി.പി.എം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്നാല്‍, യോഗം അലസിപിരിയുകയായിരുന്നു. ഇന്ന് തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നിന്ന് സി.പി.എം ഏറ്റവുമൊടുവ്ിലാണ് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇത് യോഗതീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു.
മലിനീകരണ സംസ്‌കരണ പ്ലാന്റ് സ്വാഗതാര്‍ഹമാണെങ്കിലും ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച ആശങ്കയാണ് പരിസരവാസികള്‍ പങ്കുവെക്കുന്നത്. പ്ലാന്റ് സ്ഥാപിച്ചാലും ഇതിന്റെ ദൈനംദിന ജോലികള്‍ എപ്രകാരം മുന്നോട്ടു പോകും എന്ന ചോദ്യം നിലനില്‍ക്കുകയാണ്. വിജയകരമായി നടക്കുന്ന ഇത്തരം ഒരു പദ്ധതി പോലും കോര്‍പറേഷന്‍ അധികാരികള്‍ക്ക് ചൂണ്ടികാണിക്കാനില്ല എന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. അതേസമയം, മലിനജലം സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാവുന്ന പദ്ധതി തീര്‍ത്തും പ്രയോജനകരമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ജനങ്ങളുടെ വിശ്വാസം തേടുന്നതിനാണ് ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. അതിനിടെ എന്തെങ്കിലും നടക്കുമോ എന്ന് പറയാനാവില്ല. ജനങ്ങള്‍ തികച്ചും പദ്ധതി വേണ്ട എന്ന അഭിപ്രായക്കാരാണ്. ദിവസം കഴിയുമ്പോള്‍ എതിര്‍പ്പ് കുറയും എന്ന കണക്കുകൂട്ടലിലാണ് അധികാരികള്‍. കുറേ പേരുടേയെങ്കിലും മനസ്സ് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി മണ്ണ് പരിശോധന നടത്താന്‍ 30ന് ഉദ്യോഗസ്ഥരും തൊഴിലാളികളും വാഹനവുമായി എത്തിയതോടെയാണ് വെള്ളയില്‍ ഭാഗത്ത് സംഘര്‍ഷം തുടങ്ങുന്നത്. അതിരാവിലെ എത്തിയ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. പൊലീസ് എത്തി ബലം പ്രയോഗിച്ച് നാട്ടുകാരെ മാറ്റാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. 31ന് ജില്ലാ കലക്ടറും മറ്റുമായി ചര്‍ച്ച നടന്നെങ്കിലും സമവായത്തിലെത്തിയില്ല. മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രശ്‌നത്തില്‍ ഇടപെട്ട് മൂന്നാം തിയതി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയാണുണ്ടായത്. ജനുവരി ഏഴിന് വെള്ളയില്‍ നാട്ടുകാരുടെ യോഗം വിളിച്ചെങ്കിലും അലസിപ്പിരിയുകയായിരുന്നു. അതിനെതുടര്‍ന്നാണ് രഹസ്യമായി മണ്ണ് പരിശോധനക്ക് ശ്രമം നടന്നത്. 139.5 കോടി ചെലവിലാണ് കോതിയിലും ആവിക്കല്‍തോടിലും മലിനജല സംസ്‌കരണ പ്ലാന്റ് വരുന്നത്. നഗരത്തില്‍ മറ്റിടങ്ങളിലും പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.