സൂപ്പി വാണിമേൽ

ചതുർമുഖ പള്ളിയിലെ ഐതിഹ്യപ്പെരുമയുടെ ചന്ദനക്കുടവും ഉണ്ണിയാർച്ചയുടെ ഉറഞ്ഞാട്ട വീരകഥകളും നിറയുന്നതാണ് ചരിത്രത്തിൽ നാദാപുരത്തിന്റെ കീർത്തി. എന്നാൽ ഈ ദേശത്തിന്റെ പുരോഗതിയിൽ ഹരിത രാഷ്ട്രീയ സ്വാധീനം വസ്തുതാന്വേഷണത്തിൽ കാണാനാവും. നാദാപുരം മേഖലയുടെ ഈ വർത്തമാന വായനയിൽ ജ്വലിക്കുന്ന താരകമാണ് ബുധനാഴ്ച രാത്രി വിടപറഞ്ഞ പി.ശാദുലി. മുസ് ലിം ലീഗിന്റെ വിദ്യാർത്ഥി ഘടകമായ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായ കാലം മുതൽ കേരളം ശ്രദ്ധിച്ച പ്രതിഭയായിരുന്നു ശാദുലി. പൊലീസ് സംരക്ഷണത്തോടെ പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥി നേതാവ് അന്ന് ഒന്നാം നിരയിൽ ഉണ്ടായിരുന്ന കുങ്കുമം വാരികയുടെ കവർ സ്റ്റോറി കവർന്നതിലൂടെ കാന്പസുകളിൽ ചർച്ചയായത് മുസ്ലിം വിദ്യാർത്ഥി ഫെഡറേഷനായിരുന്നു. ഇടപെടുന്ന മേഖലകളിലെല്ലാം ഒരു ശാദുലിസ് പർശം സൂക്ഷിക്കാൻ അദ്ദേഹം കാണിച്ച കണിശത രാഷ്ട്രീയ മുന്നേറ്റത്തിൽ പലരുടെയും അകത്തിറച്ചികളിൽ മുള്ളുകൊള്ളിച്ചിരിക്കാമെങ്കിലും ആ നിലപാടുകൾക്ക് ഇസ് ലാമിക ചട്ടക്കൂടുണ്ടായിരുന്നു. ആദർശ വിശുദ്ധിയിൽ സ്ഫുടം ചെയ്തതായിരുന്നു പി. ശാദുലിയുടെ പൊതുജീവിതം.പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതൻ എ. സി കലന്തൻ മുസ്ലിയാരുടെ മകനായി 1950 ജൂൺ നാലിനായിരുന്നു ജനനം. നാദാപുരം ഗവ. യു. പി സ്കൂൾ, പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിതാവ് തന്റെ നാദാപുരം ദർസിൽ മകനേയും പഠിപ്പിച്ചതിന്റെ പ്രകാശം ശാദുലിക്ക് ജീവിതത്തിൽ തെളിച്ചമായി.നാദാപുരം മേഖലയിലെ മുസ്ലിം നവോത്ഥാന വഴിയിൽ ഹരിത രാഷ്ട്രീയബലത്തിൽ ശാദുലി നടത്തിയ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് നാദാപുരം ടി.ഐ.എം ഹൈസ്കൂൾ, എം.വൈ.എം യതീംഖാന, എം.ഇ.ടി കോളജ്, കുമ്മങ്കോട് എൻ.ഐ.മദ്രസ, ഈസ്റ്റ് കുമ്മങ്കോട് എസ്.എസ്.മദ്രസ, കക്കംവെള്ളി ഇസ് ലാമിക് സ്റ്റഡി സെന്റർ തുടങ്ങിയവ. മുസ് ലിം ലീഗ് കോഴിക്കോട് ജില്ല ഉപാധ്യക്ഷനായിരിക്കെയാണ് അദ്ദേഹം വിടചൊല്ലിയത്. കക്കം വെള്ളി സെന്റർ ചെയർമാൻ, പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം, സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.സ്ഫുടവും ആകർഷകവുമായ ശൈലിയിലുള്ള ശാദുലിയുടെ പ്രസംഗത്തിൽ നർമ്മവും പരിഹാസവും മേമ്പൊടിയായി ചേർന്നിരിക്കും. പരിഹാസം ദൈവത്തിന്റെ അനുഗ്രഹങ്ങൾ മറന്നാവരുത് മോനേ എന്ന് അദ്ദേഹം ചേർത്തു പിടിച്ച് തന്റെ അനുഭവ നോവോടെ ഉപദേശിച്ച സന്ദർഭം ഓർത്തുപോവുകയാണ്.ഇടവേളക്ക് ശേഷം അന്നൊരിക്കൽ നാദാപുരത്ത് കണ്ടുമുട്ടിയപ്പോൾ മുന്പില്ലാത്ത നേരിയ മുടന്തിനെപ്പറ്റി ചോദിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത്; അഖിലേന്ത്യ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായിരുന്ന കണ്ണൂർ സ്വദേശി അഡ്വ: അഹ്മദ് മാണിയൂരിന്റെ കൃത്രിമ കൈയെ കളിയാക്കി പ്രസംഗിച്ച് വീട്ടിൽ എത്തിയ ദിവസം കാൽകഴുകാനുള്ള കല്ലിൽ നിന്ന് തെന്നി വീണതായിരുന്നു എന്ന്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ശാദുലിയെ ശ്രവിക്കാൻ കാമ്പസുകളും മുസ്ലിം ലീഗ് അണികളും കാത്തു നിന്ന ഒരു കാലമുണ്ടായിരുന്നു. അദ്ദേഹം എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായ 1976-78കാലം. 1979മുതൽ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗവും 1989ൽ പ്രസിഡണ്ടുമായി.1980ൽ കേരള ഗ്രന്ഥശാല സംഘം ഡയറക്ടറായിരുന്ന ശാദുലി ഗ്രന്ഥരചനകളും നടത്തി. ആത്മാവിന്റെ ഉള്ളറകളിലൂടെ ഒരു ആത്മീയ സഞ്ചാരം,അണയാത്ത ദീപങ്ങൾ, ഇരുലോകവിജയം ഉള്ളറിവുകളിലൂടെ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്.
