കാസർകോട്: എന്റോസൾഫാൻ ദുരന്ത മേഖലയിൽ ചൊവ്വാഴ്ച വിടചൊല്ലിയ പിഞ്ചോമനയുടെ മൃതദേഹം ഇന്ന് ദർശനത്തിന് വെച്ചപ്പോൾ കാസർകോട് എയിംസ് സമരപ്പന്തൽ കേരളത്തിന്റെ പ്രതീകമായി കണ്ണുകൾ പൊത്തി തലതാഴ്ത്തി. വിഷമഴ വർഷിച്ച കുംബഡാജെ പഞ്ചായത്തിൽ പെരിഞ്ച മൊഗേർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മൂന്നാമത്ത മകളാണ് മരിച്ച ഒന്നര വയസ്സുകാരി ഹർഷിദ.സംസാര വൈകല്യത്തോടെയായിരുന്നു ഹർഷിദക്ക് മുകളിലെ രണ്ടു പേരുടെ ജനനം.തല വലുതായി വലുതായി വളരുന്ന ഹൈഡ്രോ സെഫാലസ് രോഗമായിരുന്നു മൂന്നാമത്തെ കുരുന്നിന്റെ ജനിതക വൈകല്യം.തലക്ക് പിന്നിൽ മുഴയും. ചലന ശേഷിയോ മിണ്ടാട്ടമോ ഇല്ലാത്ത പൈതൽ.
കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചൊവ്വാഴ്ച കണ്ണടച്ചത്. കാസർകോട് ജില്ലയിലെ ആശുപത്രികളിൽ പല തവണ പ്രവേശിപ്പിച്ചതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നേരത്തെ16 ദിവസം കിടന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ബോധമില്ലാത്ത അവസ്ഥയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു.അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്.
മരിച്ച കുട്ടിയുടെ കുടുംബം എന്റോസൾഫാൻ ഇരകളുടെ പട്ടികയിൽ ഇല്ല.വർഷംതോറും മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന നിർദേശം പാലിക്കാനാവാതെ മൂന്ന് കൊല്ലം കടന്നുപോയി.അതിനിടയിൽ പിറന്ന പിഞ്ചോമനകൾ ചികിത്സ കിട്ടാതെ മരിക്കുന്നു.മൂന്നു മാസത്തിനിടയിൽ ഇങ്ങിനെ വിടചൊല്ലിയ മൂന്നാമത്തെ കുഞ്ഞിനാണ് വേണം എയിംസ് കാസർക്കോടിന് ആവശ്യം ഉയർത്തി കാസർക്കോട്ട് തുടരുന്ന സത്യഗ്രഹഹപ്പന്തൽ അന്തിമോപചാരം അർപ്പിച്ചത്.കഴിഞ്ഞ മാസം 13ന് തുടങ്ങിയ സമരപ്പന്തലിൽ കാസർകോട് ജില്ലയുടെ ഏകതയുടെ പ്രതീകമായി സത്യഗ്രഹം അനുഷ്ഠിക്കാൻ സംഘടനകൾ മത്സരത്തിലാണ്.