സൂപ്പി വാണിമേൽ
മംഗളൂരു:”ആ മക്കൾക്ക് നമസ്കരിക്കാൻ ഇടം നൽകരുതായിരുന്നോ?”- ബ്ലോക്ക് എജുക്കേഷൻ ഓഫീസർ ഗിരിജേശ്വരിയുടെ സസ്പെൻഷൻ ഉത്തരവ് ഒപ്പിട്ടു വാങ്ങിയ നേരവും തുടർന്നും ഉമാദേവി ടീച്ചർ
ഉള്ളുരുകി പങ്കുവെക്കുന്ന സന്ദേഹം ഇതാണ്.കോലാർ സോമേശ്വര പാളയ ബലെ ചങ്കപ്പ ഗവ.കന്നട മോഡൽ ഹയർ പ്രൈമറി സ്കൂൾ പ്രിൻസിപ്പലാണ് എസ്.എം.ഉമാദേവി.ഒഴിഞ്ഞ ക്ലാസ് മുറിയിൽ ഏതാനും കുട്ടികൾ വെള്ളിയാഴ്ച സംഘടിതമായി നമസ്കാരം നിർവഹിക്കുന്ന രംഗം പുറത്തുവന്നതിനെത്തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് അച്ചടക്ക നടപടിയുണ്ടായത്.
പ്രിൻസിപ്പലിനോട് അനുമതി ചോദിക്കുകയോ,നൽകുകയോ ചെയ്തായിരുന്നില്ല കുട്ടികൾ നമസ്കരിച്ചത്.വിദ്യാർത്ഥികളിലോ അദ്ധ്യാപകരിലോ ആർക്കും നാളിതുവരെ എതിർപ്പില്ലാതെ, സഹകരണത്തോടെ നിർവഹിച്ചുപോരുന്ന പ്രാർത്ഥന മാത്രമായിരുന്നു അത്.പൊതുവിദ്യാലയങ്ങളിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധന അനുവദനീയമല്ലെന്ന ചട്ടം പരതേണ്ട പരിസരം വിദ്യാലയത്തിൽ ഉണ്ടായിരുന്നില്ല.
മാധ്യമപ്രവർത്തകൻ ചലപതിയുടെ മൂഡല കിരണ എന്ന യൂട്യൂബ് ചാനലിലൂടെ നമസ്കാരം പുറത്തുവന്നതോടെയാണ് പ്രശ്നം ഉടലെടുത്തത്.കഴിഞ്ഞ മാസം 21ന് കുട്ടികൾ നമസ്കരിക്കുന്ന രംഗം ജനലിലൂടെ പകർത്തിയ ചലപതി പിന്നീട് നമസ്കാരത്തിൽ പങ്കെടുത്ത കുട്ടികളുടെ അഭിമുഖങ്ങളും എടുത്തു.ഇതിനൊന്നും അനുമതി തേടുകയോ സ്കൂൾ അധികൃതരെ അറിയിക്കുകയോ ചെയ്തായിരുന്നില്ല.22ന് യൂട്യൂബിൽ ദൃശ്യങ്ങളും വിവരങ്ങളും പ്രചരിച്ചതിന് പിന്നാലെ സംഘ്പരിവാർ സംഘം സ്കൂളിൽ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് ഇരച്ചുകയറി ബഹളമുണ്ടാക്കി.എന്താണ് സംഭവിച്ച കുഴപ്പം എന്ന അമ്പരപ്പിലായിരുന്നു അപ്പോൾ ഉമാദേവി ടീച്ചറും സഹപ്രവർത്തകരും.അതിക്രമിച്ചു കയറിയവരെ പൊലീസ് എത്തി പിടിച്ചുമാറ്റിയതോടെ ആദ്യ ദിന അരങ്ങേറ്റം അവസാനിച്ചു.എന്നാൽ പിന്നീട് വിദ്യാഭ്യാസ മന്ത്രിയുടെ ഊഴമായിരുന്നു.അദ്ദേഹം നൽകിയ നിർദ്ദേശമനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
എന്ത് തെറ്റാണ് തങ്ങളും ടീച്ചറും ചെയ്തതെന്ന് വെള്ളിയാഴ്ച നമസ്കാരം നിർവ്വഹിച്ച ഒമ്പതാം ക്ലാസുകാരായ ജുനൈദും ഫാരിസും ചോദിക്കുന്നു.അത് തെറ്റാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അങ്ങിനെ ചെയ്യില്ലായിരുന്നു.
നമസ്കാരം ഒളിഞ്ഞിരുന്ന് പകർത്തി പ്രചരിപ്പിച്ചത് തെറ്റല്ലേ?-അവർ ആരാഞ്ഞു.
വെള്ളിയാഴ്ച മസ്ജിദിൽ ജുമുഅഃ കഴിഞ്ഞ് എത്താൻ വൈകുന്നതിനാൽ മുസ്‌ലിം കുട്ടികൾക്ക് ഉച്ചക്ക് ശേഷമുള്ള ക്ലാസ് നഷ്ടമാവുന്ന അവസ്ഥയുണ്ട്.അവരെ സ്കൂൾ മാറാൻ ഇത് പ്രേരിപ്പിക്കുന്നു.അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വെള്ളിയാഴ്ച നമസ്കാരത്തിനായി ഏതാനും നിമിഷങ്ങൾ സൗകര്യം ചെയ്യുന്നതിലൂടെ സാധിക്കുന്നു.ആർക്കും എതിർപ്പില്ലാത്ത ഏർപ്പാട്-അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞു.”എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഇങ്ങിനെ പറയാൻ പേടിയാണ്.പ്രിൻസിപ്പലിനെ പിന്തുണക്കാനും അറക്കുന്നു.ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ടെ തോന്നൽ”-അദ്ദേഹം കൂട്ടിച്ചേർത്തു.