കോഴിക്കോട്: ആവിക്കല്‍തോട് മലിനജല സംസ്കരണ പദ്ധതി ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. അതേസമയം, പദ്ധതി നടപ്പാക്കാതെ വഴിയില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമൃത് പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തി വരുന്നത്. പണി നടന്നില്ലെങ്കില്‍ തുക ലാപ്സാവും. 135 കോടി രൂപ ചെലവിലാണ് മലിനജല സംസ്കരണ പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കും. ചര്‍ച്ചക്ക് തയാറാണെന്നും മേയര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നാം തിയതി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയുമായി സഹകരിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചതാണെന്നും അന്ന് ആരും പ്രതിഷേധം ഉന്നയിച്ചില്ലെന്നും മേയര്‍ പറഞ്ഞു. അതേസമയം, വെള്ളയില്‍ സംഘര്‍ഷാവസ്ഥ പൂര്‍ണമായും മാറിയിട്ടില്ല. പൊലീസ് സന്നാഹം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. ബലപ്രയോഗം നടത്തില്ലെന്ന് മേയര്‍ പറയുമ്പോഴും പൊലീസും ഉദ്യോഗസ്ഥരും ബലപ്രയോഗത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ന് ഉച്ചക്കും കൂടുതല്‍ ജോലിക്കാര്‍ മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട ജോലിക്കായി എത്തിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് തിരിച്ചുപോയി. ചര്‍ച്ചയെപ്പറ്റി മേയര്‍ പറയുന്നുണ്ടെങ്കിലും യന്ത്രസാമഗ്രികള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് തോപ്പയില്‍, മുന്നാലിങ്ങല്‍, വെള്ളയില്‍ വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു. നാട്ടുകാര്‍ കൂട്ടമായി വെള്ളയില്‍ ഭാഗത്ത് തമ്പടിച്ചിരിക്കുകയാണ്. ഇന്ന് കലക്ടറുടെ ചേംബറില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും സമരസമിതിക്കാര്‍ ബഹിഷ്കരിച്ചു.
ഇന്നലെ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി പ്രവൃത്തി നടത്താനായിരുന്നു ശ്രമം. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനാല്‍ നടന്നില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമം നടത്താത്തതാണ് പ്രസ്നം വഷളാക്കിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ കോര്പറേഷന് നടത്തുന്ന ശ്രമങ്ങളാണ് വിമര്‍ശിക്കപ്പെടുന്നത്. ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് മണ്ണ് പരിശോധനക്കുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. ആലപ്പുഴയില്‍ നിന്നുള്ള ടീമാണ് വന്നത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്ത് ഇത്തരമൊരു പദ്ധതി അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയ തക്കത്തിന് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ സംഘടിതമായി തടഞ്ഞു.
മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരൊന്നും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നില്ല. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, കോര്പറേഷന് പ്രതിപക്ഷനേതാവ് കെ.സി ശോഭിത, ഉപനേതാവ് കെ. മൊയ്തീന്‍കോയ, കൗണ്‍സിലര്‍ സൗഫിയ അനീഷ് എന്നിവര്‍ എത്തിയിരുന്നു.

