കോഴിക്കോട്: അമൃത് പദ്ധതിയുടെ ഭാഗമായി കോതിയിലും ആവിക്കല്‍തോടിലും മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്ന പ്രോജക്ട് കോര്‍പറേഷന്റെ അഭിമാന പദ്ധതിയാണ്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പദ്ധതി നടപ്പാക്കരുത് എന്നാണ് ജനങ്ങളുടെ നിലപാട്. 98,000പേര്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയാണിതെന്ന് കോര്പറേഷന് വിശദീകരിക്കുന്നു. വീടുകളിലെ ശുചിമുറികളിലെ വെള്ളം വരെ പൈപ്പ് വഴി സമാഹരിച്ച് ശുദ്ധീകരിക്കുന്ന പ്രോജക്ടാണിത്. 2015ല്‍ ആവിഷ്കരിച്ച പദ്ധതി പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. ഡി.പി.ആര് തയാറാക്കിയത് മുതല്‍ പദ്ധതിക്ക് പിന്നില്‍ വിവാദം വിടാതെയുണ്ട്. റാം ബയോളജിക്കല്‍ എന്ന കമ്പനിയാണ് ഡി.പി.ആര് തയാറാക്കിയത്. അവര്‍ക്ക് ഇത്തരം പദ്ധതി ഏറ്റെടുത്തു നടത്തിയതിന്റെ പരിചയമില്ലെന്ന് അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ പല തവണ മാറ്റുകയായിരുന്നു.
കോതിയില്‍ 59.77 കോടിയുടെയും ആവിക്കല്‍തോടില്‍ 56.38 കോടിയുടെയും പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. ഒടുവില്‍ എസ്റ്റിമേറ്റ് 139.5 കോടിയായി ഉയര്‍ന്നു.ഇതിന് സര്‍ക്കാറിന്റെ പ്രത്യേക അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ടസും പൈപ്പിടല്‍ കരാര്‍ അഹമ്മദാബാദിലെ നാസിത് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. 2022 മാര്‍ച്ചില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കും. പ്രവൃത്തി തുടങ്ങിയാല്‍ സമയം നീട്ടിക്കിട്ടും. എന്നാല്‍ തുടങ്ങാനായില്ലെങ്കില്‍ നഷ്ടപ്പെടും. അതേസമയം, ആവിക്കല്‍തോടിലും കോതിയിലും പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.