Thursday, June 19, 2025

റാഷിദ്: ഉൾക്കണ്ണിന്റെ കരുത്തിൽ ജീവിതത്തെ ഉപാസിച്ച സൽക്കർമ്മി 

Must Read

ഇ. ടി മുഹമ്മദ് ബഷീർ എം.പി 


കഴിഞ്ഞ ആഴ്ചയിലുണ്ടയ ഹൃദയസ്പർശിയായ ഒരു കാര്യത്തെകുറിച്ച്‌, സഹൃദയരുമയി പങ്കു വെക്കാതെ പോവുന്നത് സങ്കടകരമാണെന്ന തോന്നലാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. കുറച്ചു ദിവസം മുന്പ് മരിച്ചുപോയ, കാഴ്ച ശേഷിയില്ലാത്ത, എന്നാൽ വലിയ അർപ്പണ മനോഭാവമുള്ള വ്യക്തിയും പണ്ഡിതനുമായ എന്റെ സ്നേഹിതൻ റാഷിദിന്റെ മരണമാണ് മനസ്സിനെ വേവിക്കുന്ന ആ സ്മരണ. അദ്ദേഹം കണ്ണൂർകാരനാണ്. റാഷിദിന്റെ മരണം വലിയ തോതിലൊന്നും വാർത്തകളിൽ സജീവമായി കണ്ടില്ല. പലതിലും നമുക്ക് വിശദീകരിക്കാൻ കഴിയാത്തത്ര വലിയ ഒരു മനസ്സിന്റെ ഉടമയായിരുന്നു റാഷിദ്‌. വളരെകാലത്തെ ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു.
ജന്മനാ കാഴ്ച ശേഷി ഇല്ലാത്ത അദ്ദേഹം വലിയ പണ്ഡിതൻ കൂടിയായിരുന്നു. കാഴ്ചയുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നതിനേക്കാൾ ഉൾകാഴ്ചകൊണ്ടു ലോകത്തെ കാണാൻ കഴിഞ്ഞ, പരലോകത്തേക്കുള്ള വഴി തെളിയിച്ചെടുക്കാൻ കഴിഞ്ഞ വ്യക്തി!  ഞാൻ അദ്ദേഹത്തിന്റെ കൂടെ ഒരുപാട് മേഖലകളിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്നേഹിതനെന്നു വിളിച്ചാൽ നീതിയാകില്ല എന്ന തോന്നൽ എനിക്കുണ്ട് . മറ്റൊരു സത്യം കൂടി പറയട്ടെ; അദ്ദേഹം എന്റെയൊരു വഴി കാട്ടി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഞാൻ ശ്രീലങ്കയിൽ ഒരു ആത്മീയ യാത്ര നടത്തീട്ടുണ്ട്. 
 കൊളംബൊ നഗരത്തിൽ നിന്ന് വളരെ അകലെയുള്ള  പ്രദേശത്തെ പള്ളികളിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. യാത്രയിലുടനീളം ഓരോ ദിവസവും പലവട്ടം അടുത്ത് വന്ന് കാര്യങ്ങൾ അന്വേഷിക്കും. എന്റെ സുഖ സൗകര്യങ്ങൾ നോക്കുക എന്നത് തന്റെയൊരു ബാധ്യതയായിട്ട് അദ്ദേഹം കണ്ടു.
വിശുദ്ധ ഖുർആൻ നോക്കി ഓതാൻ അദ്ദേഹത്തിന് കഴിയില്ല. പക്ഷെ നോക്കാതെ തന്നെ ഖുർആൻ ധാരാളമായി പാരായണം ചെയ്യാൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. കാഴ്ച ശേഷിയില്ലാത്ത ഒരാളാണ് താനെന്നും അങ്ങനെയുള്ളവർക്കു വേണ്ടി സേവനം ചെയ്യുന്നത് തന്റെ ബാധ്യതയാണെന്നും കരുതിയ വലിയ മനുഷ്യനായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ പുളിക്കലിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇസ് ലാമിക്  ഫൗണ്ടേഷൻ ഫോർ ദ ബ്ലൈൻഡ് (GIFB )എന്ന സ്ഥാപനത്തിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ആ സ്ഥാപനത്തെ ഉയർത്തികൊണ്ടു വന്ന് ഖുർആൻ പഠനത്തിന് നല്ലൊരു സ്ഥാപനമായി മാറ്റിയെടുക്കുന്നതിന്റെ പരിശ്രമത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.
  അദ്ദേഹത്തെ അനുസ്മരിക്കുന്ന സന്ദർഭത്തിൽ നമ്മുടെയൊക്കെയും കണ്ണ് തുറപ്പിക്കുന്ന ഒരു സംഗതി കൂടി ഇവിടെ വ്യക്തമാക്കുന്നു. റാഷിദിന് ഉംറക്ക് പോകാൻ വലിയ ആഗ്രഹമുണ്ടായി. അതിന് തന്റേതായിട്ട് സ്വരൂപിച്ചെടുത്ത പണം കൊണ്ട് യാത്രക്കുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. ഞാനും ആ വർഷം ഉംറക്ക് പോയിരുന്നു. എന്നാൽ എന്നോട് സഹായമൊ സേവനമൊ ഒന്നും റാഷിദ്‌ ആവശ്യപ്പെട്ടേ ഇല്ല. അതിന്റെ കാര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നും ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന ആളായിരുന്നു റാഷിദ്. അതിനിടയിൽ വേറൊരു സംഭവമുണ്ടായി. റാഷിദിന്റെ കൈയിൽ ചിലർ ഏൽപ്പിച്ചിരുന്ന പണവും രേഖകളും ഉൾപ്പെടുന്ന ബാഗ് ബാത്ത് റൂമിൽ എവിടെയോ വെച്ച് മറന്നു.
 ബാഗും പണവും നഷ്ടപ്പെട്ട കാര്യം എന്നോട് വിശദീകരിച്ചു. വിവരം അറിഞ്ഞെത്തിയ പണം ഏൽപ്പിച്ചവരെല്ലാം അദ്ദേഹത്തോട് പറഞ്ഞു; വിഷമിക്കണ്ട. ഞങ്ങളുടെ പണം നഷ്ടപ്പെട്ടത് ഒരു പ്രശ്നമല്ല, റാഷിദ്‌ പ്രാർത്ഥനകളുമായി മുന്നോട്ടു പൊയ് ക്കൊള്ളൂ എന്ന്. പണം നൽകിയ ആളുകളെല്ലാം അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചപ്പോൾ റാഷിദ്‌ അവിടെ ഇരുന്ന് കരയുകയാണ്. നഷ്ടപെട്ട സാധനങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഏല്പിക്കുന്ന സ്ഥലമുണ്ട് ഹറമിൽ. ഞങ്ങൾ തുടർച്ചയായി അവിടെയും മൂന്ന് ദിവസം നോക്കി. ഒന്നും കിട്ടിയിട്ടില്ല. പിന്നെ അവരും പറഞ്ഞു; ഇനി കിട്ടാൻ സാധ്യത യില്ല എന്ന്. ഉംറ കഴിഞ്ഞു മടങ്ങാൻ നേരം ഒന്നുകൂടി അവിടെ ചെന്നു അന്വേഷിച്ചപ്പോൾ നഷ്ടപ്പെട്ട ബാഗ് അവിടെ ലഭിച്ചിരുന്നു. അതിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. റാഷിദിന്റെ ദുആക്ക് പടച്ചവൻ എങ്ങനെ ഉത്തരം നൽകി എന്ന് വിശകലനം ചെയ്യാനുള്ള ശേഷി നമുക്കില്ല.
എനിക്കൊരു ഖേദമുണ്ട്. റാഷിദിന് അവസാനമായി ഒരു ആഗ്രഹം ബാക്കി ഉണ്ടായിരുന്നു. കാഴ്ചയില്ലാത്തവർക്കു വേണ്ടി കുന്നംകുളം കേന്ദ്രമാക്കി ഖുർആൻ പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള  ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. നേരത്തെ  അസ്സബാഹിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ തത്വത്തിൽ അംഗീകരിച്ചെങ്കിലും യഥാർഥ്യമായില്ല. ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഈ പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിച്ച മറ്റൊരു വ്യക്തി, കുന്നംകുളത്തുള്ള മുസ്‌ലിം ലീഗ് നേതാവ് ഇ. പി കമറുദ്ദീൻ സാഹിബ്‌ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാര്യമായ രീതിയിൽ സംഭാവനയൊക്കെ പിരിച്ചു.  ഇ. പി യുടെ വീട്ടിൽ ഇതുമായി ബന്ധപ്പെട്ട് യോഗം കൂടുകയും അതിന്റെ നടത്തിപ്പ് അസ്സബാഹിനെ ഏൽപിക്കുകയും ചെയ്തു.
  സർജറിക്ക്‌ പോകുന്നതിന് മുന്പ് വിളിച്ചപ്പോഴും റാഷിദ് പറഞ്ഞു; സ്ഥാപനത്തിന്റെ കാര്യം ഇപ്പോഴും നടന്നില്ല, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു മുടങ്ങിയിരിക്കുകയാണ്. ഞാൻ പറഞ്ഞു ; ദൈവാനുഗ്രഹമുണ്ടെങ്കിൽ ഓപറേഷൻ കഴിഞ്ഞു തിരിച്ചെത്തുന്പോഴ് ത്തേക്കും എല്ലാം ശരിയാകും എന്ന് . ഏതായാലും അതിന്റെ തടസ്സങ്ങളെല്ലാം നീക്കി ആ സന്തോഷ വാർത്ത നേരിട്ട് അറിയിക്കാൻ കഴിഞ്ഞില്ല. സർജറി കഴിഞ്ഞ സമയം  ആയതുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തിരുന്നില്ല. എന്നിരുന്നാലും വിഷയം അദ്ദേഹത്തിന്റെ പെങ്ങളോട് പറയുകയും അവർ ഇക്കാര്യം റാഷിദിനെ അറിയിക്കുകയും ചെയ്‌തു.
  ജീവിതത്തെ മുഴുവൻ ഉൾകണ്ണുകൊണ്ട് മാത്രം കാണാൻ കഴിഞ്ഞ വ്യക്തിയാണ് റാഷിദ്. അദ്ദേഹത്തിന്റെ മരണത്തിന് വലിയ വാർത്താ പ്രാധാന്യം കിട്ടാതെ പോയത് ഒരു പക്ഷെ തന്റെ ഇഷ്ടപ്രകാരം തന്നെ ആയേക്കുമോ?  ഞങ്ങൾ ഒരുമിച്ച് ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏതെങ്കിലും സ്ഥാനത്ത് ഇരിക്കാനോ പത്രങ്ങളിൽ പേര് വരാനോ ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം.
റാഷിദ് മരിക്കുന്നതിന് ദിവസങ്ങൾക്കു മുന്പാണ് കാരുണ്യ- വിദ്യാഭ്യാസ പ്രവർത്തകൻ പി. എ ഇബ്രാഹിം ഹാജി വിട പറഞ്ഞത്. അദ്ദേഹത്തിനും വലിയ ഇഷ്ടമായിരുന്നു റാഷിദിനെ. നമുക്കു പ്രാർത്ഥിക്കാം വിട പറഞ്ഞവർക്കു വേണ്ടി; അല്ലാതെ മറ്റെന്തു ചെയ്യാൻ. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img