ജിദ്ദ: കൊല്‍ക്കത്ത മുഹമ്മദന്‍സിന്റെ നായകസ്ഥാനം വഹിച്ച പ്രമുഖ ഫുട്ബോള്‍ താരം മലപ്പുറം അസീസിനെ ജിദ്ദ- മലപ്പുറം സൗഹൃദവേദി അനുസ്മരിച്ചു. കാല്പന്ത് പെരുമയില്‍ അദ്ദേഹം അർപ്പിച്ച അനര്ഘസംഭാവനകള്ക്ക് മുമ്പില്‍ സൗഹൃദ വേദി സ്നേഹാഞ്ജലി അര്‍പ്പിച്ചു. ദേശീയ- അന്തര്‍ദേശീയ ഫുട്ബോളിന് മലപ്പുറം നല്കിയ സംഭാവനകളിലെ അത്യുജ്ജ്വലമായ ഒരദ്ധ്യായമാണ് മലപ്പുറം അസീസിന്റെ വിയോഗത്തോടെ അവസാനിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മലയാളം ന്യൂസ് എഡിറ്റർ മുസാഫിര്‍ അഭിപ്രായപ്പെട്ടു.
ജിദ്ദ സഫയര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ യു.എം ഹുസൈന് അധ്യക്ഷത വഹിച്ചു. മലപ്പുറം സോക്കര്‍ ക്ലബ് പ്രസിഡന്റ് പി.കെ കുഞ്ഞാന്റെ അനുസ്മരണസന്ദേശവും ഫുട്ബോള്‍താരം മഞ്ഞക്കണ്ടന്‍ ലത്തീഫ് തയാറാക്കിയ അസീസിനെക്കുറിച്ചുള്ള വീഡിയോ ദൃശ്യവും അവതരിപ്പിച്ചു. ജിദ്ദയിലെ പ്രമുഖ ഫുട്ബോള്‍ സംഘാടകനും കളിക്കാരനുമായ ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, മലപ്പുറം അസീസിന്റെ സംഭാവനകളെ വിലയിരുത്തി. സൗഹൃദവേദി ഉപദേശകസമിതിയംഗം ഹക്കീം പാറക്കല്‍, മുന്‍ ടൈറ്റാനിയം താരവും ജിദ്ദയിലെ പ്രമുഖ കാല്പന്ത് കളിക്കാരനുമായ പി.ആര് സഹീര്‍, മങ്കരത്തൊടി സഹീര്‍, നൗഷാദ് കളപ്പാടന്‍, വരിക്കോടന്‍ നൗഷാദ്, റഷീദ് ബാബു കലയത്ത്, സൂപ്പര്‍ സ്റ്റുഡിയോ താരമായിരുന്ന സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു. അഷ്ഫര്‍ നരിപ്പറ്റ സ്വാഗതവും പി.കെ ബീരാന്ബാവ നന്ദിയും പറഞ്ഞു.