കാസർകോട്: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ വിനോദസഞ്ചാര വികസന മേഖലയിൽ അനന്ത സാധ്യതകളാണ് കാസർകോട് ജില്ലയിലുള്ളതെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞങ്ങാട് ടൂറിസം സഹകരണസംഘവുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.കോട്ടകൾ . ഹിൽസ്റ്റേഷൻ, കായൽ, ബീച്ച്, വില്ലേജ് ടൂറിസം തീർത്ഥാടന ടൂറിസം, ചരിത്ര ടൂറിസം, ജലാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിനോദ സഞ്ചാരം, എന്നിവ യാഥാർത്ഥ്യമാക്കാൻ സാധിക്കുന്ന കേരളത്തിലെ ഏകജില്ല കാസർകോടാണ്. ഉത്തരവാദിത്ത ടൂറിസത്തെ പ്രയോജനപ്പെടുത്തി ഗ്രാമീണ വിനോദ സഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തിയാൽ സാമ്പത്തിക വികസനം സാധ്യമാകും. ഉത്സവങ്ങൾ, ആഘോഷങ്ങൾ , ഭാഷ, ഭക്ഷണം, ഫാം ടൂറിസം എന്നിവയെല്ലാം വരുമാന മാർഗമുള്ള മേഖലയാണ്.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ ജില്ലയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാകും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ടൂറിസം സഹകരണ സംഘം പ്രസിഡണ്ട് സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർവ്വകലാശാല ടൂറിസം ഡിപാർട്ട്മെന്റ് ഫാക്കൽട്ടി മെമ്പർ യു. നാഗരാജ് ശർമ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ , ബി ആർഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് ,കാസർകോട് റെസ്പോൺസിബിൾ ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ധന്യ ടി, മാധ്യമ പ്രവർത്തകൻ എ.വി.സുരേഷ് കുമാർ, ബേക്കൽ ടൂറിസം ഫ്രട്ടേർനിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, കേരള ബാങ്ക് മാനേജർ പ്രകാശൻ .ടൂറിസം സഹകരണ സംഘം സെക്രട്ടറി എം.വി.നാരായണൻ എന്നിവർ സംസാരിച്ചു.