വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ചോദ്യ പേപ്പറിന്റെ ഘടന മാറ്റിയത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുന്നു. പാഠഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഫോക്കസ് ഏരിയ 40 ശതമാനത്തില്‍ നിന്ന് 60 ആയി ഉയര്‍ത്തിയത് അധ്യയനദിനങ്ങള്‍ നഷ്ടമായ വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രഹരമാകുന്നത്. പുതിയ രീതി അവലംബിച്ച് പരീക്ഷ നടത്തിയാല്‍ ഭൂരിഭാഗം കുട്ടികളും ബി പ്ലസില്‍ ഒതുങ്ങുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 40 ശതമാനമായിരുന്നു ഫോക്കസ് ഏരിയ. ചോദ്യങ്ങളില്‍ 80 ശതമാനവും ഈ ഭാഗത്തുനിന്നാവും എന്ന് ഉറപ്പായിരുന്നു. 20 ശതമാനം മാത്രമാണ് പുറത്തുനിന്ന് വന്നിരുന്നത്. അതുകൊണ്ടുതന്നെ ഫോക്കസ് ഭാഗങ്ങള്‍ പഠിച്ചുപോകുന്ന വിദ്യാര്‍ത്ഥിക്ക് എപ്ലസ് കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ ഫോക്കസ് ഏരിയാ 60 ശതമാനം ആക്കിയതോടെ 56 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് ഉണ്ടാവുക. ബാക്കി പുറത്തുനിന്നാണ് വരുന്നത്. യഥാര്‍ത്ഥത്തില്‍ സിലബസ് മുഴുവനും പഠിക്കേണ്ട അവസ്ഥയാണുള്ളത്. അവര്‍ക്ക് മാത്രമെ എപ്ലസ് നേടാന്‍ കഴിയുകയുള്ളു.
കഴിഞ്ഞ പ്രാവശ്യം എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എപ്ലസ് നേടിയത് വാര്‍ത്തയായിരുന്നു. വിജയികള്‍ക്ക് ഉപരിപഠനം ഉറപ്പുവരുത്താന്‍ സാധിച്ചില്ല. മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് വണ്‍ പഠനം സാധ്യമായില്ല. ഇതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒടുവില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. എപ്ലസ് കുറയ്ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഫോക്കസ് ഏരിയ വര്‍ധിപ്പിച്ചതിന്റെ പിന്നിലുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ കുട്ടികള്‍ക്ക് ലഭിച്ച ആനുകൂല്യം ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്ക് കിട്ടാതെ പോവുകയും ചെയ്യുന്നു. ഇത് അവസര നിഷേധമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നവംബറിലാണ് സ്‌കൂളുകള്‍ തുറന്നത്. കേവലം അഞ്ചുമാസമാണ് അധ്യയനം ലഭിച്ചത്. സാധാരണനിലയില്‍ പത്ത് മാസം കിട്ടുന്നതാണ്. ചുരുക്കത്തില്‍ പകുതിയിലേറെ അധ്യയനദിവസം നഷ്ടമായി. ചോദ്യപേപ്പര്‍ പാറ്റേണ്‍ പരിഷ്‌കാരം കുട്ടികളോട് ചെയ്യുന്ന അനീതിയാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപക സംഘടനാ പ്രതിനിധികളും പറയുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതലായി ബാധിക്കുക. അവര്‍ക്ക് ഈ മാസം തന്നെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതണം. ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടാവും. ഇതിനെല്ലാം 30 അധ്യയനദിനങ്ങളെങ്കിലും മാറ്റിവെക്കണം. അത് കഴിഞ്ഞാല്‍ അധ്യയനത്തിന് 40 ദിവസമേ കിട്ടു. അത്രയും സമയം കൊണ്ട് പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ പറ്റില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഉപരിപഠനത്തിന് സൗകര്യമൊരുക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ കുട്ടികളെ ബലിയാടാക്കുന്ന സമ്പ്രദായമാണ് ഇതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പുതിയ പരിഷ്‌കാരം കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദം ഏറെയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.