മംഗളൂരു:മൈസൂറു-മംഗളൂറു ബണ്ട്വാൾ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മോട്ടോർ സൈക്കിളുകളിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.മരിച്ചവരിൽ ഒരാളുടെ സഹോദരി മൃതദേഹം കണ്ട് ഹൃദയാഘാതത്തെത്തുടർന്നും മരിച്ചു.ബന്നികുപ്പയിലെ ചെലുവരാജുവിന്റെ മകൻ കീർത്തി രാജ് (24),മൈസൂറു കൈലാസപുരം സ്വദേശി നാഗരാജിന്റെ മകൻ രവികുമാർ (43) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി സോമനഹള്ളിയിൽ അപകടത്തിൽ മരിച്ചത്.സഭവം അറിഞ്ഞ് ഹുൻസൂർ ഗവ.ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടയുടൻ കീർത്തി രാജിന്റെ അമ്മാവന്റെ മകൾ രശ്മി(21) കുഴഞ്ഞുവീഴുകയായിരുന്നു.ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുടക് പൊന്നംപേട്ടയിലെ മഞ്ചുനാഥ്-രത്ന ദമ്പതികളുടെ മകളായ രശ്മി മൈസൂറു വിജയനഗർ ഗവ.കോളജ് ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.അപകടം സംബന്ധിച്ച് ഹുൻസൂർ ഡിവൈ.എസ്.പി രവിപ്രസാദ് പറയുന്നത്: സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് ബന്നികുപ്പ ഭാഗത്തേക്ക് വരികയായിരുന്ന കീർത്തി രാജ് ഓടിച്ച കാർ നിയന്ത്രണം വിട്ട് രണ്ടു ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് പാതയോരത്തെ മരത്തിൽ ഇടിച്ചു.മരിച്ച രവികുമാറും സുഹൃത്ത് ഇർഫാനും സഞ്ചരിച്ച ബൈക്കിലാണ് ആദ്യം ഇടിച്ചത്.ഇർഫാൻ പരുക്കേറ്റ് ചികിത്സയിലാണ്.കീർത്തി രാജ് ആശുപത്രിയിലേക്കുള്ള വഴിയിലും രവികുമാർ ആശുപത്രിയിലുമാണ് മരിച്ചത്.കാർ ഇടിച്ച രണ്ടാമത്തെ ബൈക്ക് ഓടിച്ച ബന്നികുപ്പയിലെ കെ.നാഗരാജ്(41) ചികിത്സയിലാണ്.


