1952 വര്‍ഷത്തിലെ നബിദിനത്തില്‍ കെ.എം.സീതിസാഹിബ് കോഴിക്കോട് നിന്നും ചെയ്ത അഖിലേന്ത്യാ റേഡിയോപ്രഭാഷണം അവരുടെ അനുവാദത്തോടെ ചന്ദ്രിക ആഴ്ചപ്പതിപ്പ് 1953 ജനുവരി 26നു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ പഴയകാല പ്രഭാഷണം (അതുപോലെ താഴെ ഉദ്ധരിക്കുന്നു) അക്കാലത്തെ പൊതുസമൂഹത്തിന് നബിതിരുമേനിയെ ഒരു പരിഷ്കര്‍ത്താവെന്ന നിലയില്‍ ലളിതമായി പരിചയപ്പെടുത്തുന്നു. സ്വന്തം മതവിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ പ്രവാചകന് എങ്ങനെ മറ്റുമതങ്ങളെയും അവരുടെ വേദഗ്രന്ഥത്തെയും ആദരിച്ചിരുന്നുവെന്നതും അദ്ദേഹം വിദ്യാഭ്യാസത്തിനു നല്കിയ പ്രാധാന്യവും,അതിലൂടെ ശാസ്ത്രത്തിലും കലകളിലും ഉണ്ടായ വളര്‍ച്ചയും, സമൂഹത്തില്‍ സ്ത്രീകള്‍ക്കും അടിമകള്‍ക്കും അനാഥക്കുട്ടികള്‍ക്കും നല്കിയ ഉന്നത സ്ഥാനവും അവകാശങ്ങളും, തന്നെയും തന്റെ അനുചരന്മാരേയും ക്രൂരമായി പീഡിപ്പിച്ചിരുന്ന അക്രമികളോടുപോലും തിരുമേനി കാണിച്ചിരുന്ന സഹിഷ്ണതയും, സാക്കാത്തിന്റെയും സദക്കയുടെയും പ്രാധാന്യവും, തൊഴിലാളിയുടെ അവകാശവും, എല്ലാ മതങ്ങളുടെയും മൂല്യങ്ങളും സന്മാര്ഗവും വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്ന പ്രഭാഷകന്റെ വ്യക്തമായ അഭിപ്രായവുമൊക്കെ അതില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ ഇന്നും ഇസ്ലാംമതത്തെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഒരു മറുപടി കൂടിയായി ഇതിനെ കാണാം.
“ലോകം അധര്‍മ്മത്തിലും അനീതിയിലും മുഴുകുകയും ദൈവവിശ്വാസത്തിനു പരക്കെ വിഘാതം നേരിടുകയും ചെയ്യുന്ന വിഷമസന്ധികളില്‍ ദൈവനിയുക്തന്മാരായ പ്രവാചകന്മാര് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലും ഭൂജാതരായിട്ടുണ്ട്. അവരില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) 23കൊല്ലങ്ങള്‍ക്കിടയില്‍ അറേബ്യയില്‍ വരുത്തിയ പരിവര്‍ത്തനം നൂറ്റാണ്ടുകള്‍ കൊണ്ട് സാധാരണ പരിഷ്കര്‍ത്താക്കള്‍ക്ക് സാധിക്കാത്തതായിരുന്നു. അതുകൊണ്ടാണത്രെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ മാന്യന് അദ്ദേഹത്തെ ഏറ്റവും വിജയിയായ പ്രവാചകന് എന്ന് വിശേഷിപ്പിച്ചു പ്രശംസിച്ചിട്ടുള്ളത്.
ബഹുദൈവാരാധനയിലും ഗോത്രകലഹങ്ങളിലും- മദ്യപാനം, വ്യഭിചാരം,ചൂതുകളി,ആദിയായ ദുരാചാരങ്ങളിലും മുഴുകി ധാര്‍മ്മികമായി എത്രയും അധപതിച്ചിരുന്ന അറബികളെ അദ്ദേഹം ഏറ്റവും പരിശുദ്ധമായ ഏകദൈവ വിശ്വാസതിന്റെയും സമുന്നതങ്ങളായ ധാര്മികതത്വങ്ങളുടെയും പ്രബോധകാന്മാരാക്കിത്തീ ര്‍ത്തു. യൂറോപ്പ് ശാസ്ത്രങ്ങളെയും കലകളെയും വെറുക്കുകയും നിരുല്സാഹപ്പെടുത്തുകയും ചെയ്തിരുന്ന മധ്യനൂറ്റാണ്ടുകളില്‍ അറബികളായിരുന്നു വിജ്ഞാനത്തിന്റെ പ്രബോധകന്മാരായി യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും അനേകം വിദ്യാകേന്ദ്രങ്ങളും സര്‍വകലാശാലകളും സ്ഥാപിച്ച് വിദ്യയും വിജ്ഞാനവും പ്രചരിപ്പിച്ചത്.
മനുഷ്യസമുദായത്തിന്റെ സമത്വവും സാഹോദര്യവും പ്രായോഗികമാക്കുവാന്‍ മുഹമ്മദ് നബി(സ)ചെയ്തിട്ടുള്ള മഹത്തായ സേവനം ലോകം കൃതജ്ഞതയോടെ എന്നും സ്മരിക്കുന്നതാണ്. മനുഷ്യരെല്ലാം ഏകനായ ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവര്‍ കറുത്തവരായാലും വെളുത്തവരായാലും അവരെല്ലാം സമന്മാരാണെന്നും, അറബികള്‍ക്ക് അറബികളല്ലാത്തവരെക്കാളും മഹാത്മ്യമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമായി ഉപദേശിച്ചു. ഇസ്ലാമില്‍ സമുന്നതമായ സ്ഥാനം നല്കപ്പെട്ടിരുന്ന ഹസ്രത്ത് ബിലാല്‍ ശരിയായി അറബി പദങ്ങള്‍ ഉച്ചരിക്കാന്‍ പോലും കഴിയാത്ത ഒരു അബിസീനി യക്കാരനായിരുന്നു.
അദ്ദേഹത്തിന്റെ വിശ്വാസദാര്ഢ്യത്തേയും സ്വഭാവവൈശിഷ്ട്യത്തെയും പരിഗണിച്ച് ഖുറൈഷികളായ മുസ്ലിംനേതാക്കളെക്കാള് ഉയര്ന്നസ്ഥാനമാണ് നബി അദ്ദേഹത്തിന് നല്‍കിയിരുന്നത്. അടിമകള്‍ ചെങ്കോല്‍ ധരിച്ച് രാജ്യഭരണം നടത്തിയ അദ്ധ്യായങ്ങള്‍ ഇന്ത്യയുടെയും ഈജിപ്തിന്റെയും ചരിത്രങ്ങളില്‍ നാം വായിക്കുന്നുണ്ടെങ്കില്‍ അതിനിടയാക്കിയത് മുഹമ്മദ് നബിയുടെ സമത്വവും സാഹോദര്യവും ഉപദേശിക്കുന്ന തത്വസംഹിതയായിരുന്നു. ഏകദൈവവിശ്വാസത്തെ അദ്ദേഹം ഏറ്റവും പ്രധാനമായി ഗണിക്കുകയും ഉപദേശിക്കുകയും ചെയ്തതുതന്നെ മനുഷ്യസമുദായത്തിന്റെ അതിവിശാലമായ സാഹോദര്യത്തെ നിലനിര്‍ത്തുവാനും പ്രാദേശികവും ഗോത്രപരവുമായ സങ്കുചിത മനസ്ഥിതിയെ മനുഷ്യരില്‍ നിന്നും ദൂരീകരിക്കുവാനും കൂടിയായിരുന്നു.
തനിക്ക്മുമ്പ് ലോകത്തു പ്രത്യക്ഷപ്പെട്ട എല്ലാ പ്രവാചകന്മാരെയും മതഗ്രന്ഥങ്ങളെയും വിശ്വസിക്കുവാനും ആദരിക്കുവാനും അദ്ദേഹം തന്റെ അനുയായികളെ പഠിപ്പിച്ചു. ഏറ്റവും വിശിഷ്ടമായ സഹിഷ്ണതയുടെ ദൃഷ്ടാന്തമാണ് നബിയുടെ ജീവിതചരിത്രത്തില്‍ നാം കാണുന്നത്. തന്നെയും തന്റെ അനുചരന്മാരേയും ഏറ്റവും ക്രൂരമായ മര്‍ദ്ദനങ്ങള്‍ അനുഭവിപ്പിച്ചിരുന്ന മക്കാനിവാസികള്‍ക്ക്, മക്കാ പട്ടണം അദ്ദേഹത്തിന്റെ കാലില്‍ പതിച്ച സന്ദര്‍ഭത്തില്‍ പൊതുവായ മാപ്പ് നല്‍കുകയാണ് ചെയ്തത്. ജേതാക്കളുടെ ചരിത്രത്തില്‍ നിസ്തുല്യമായ ഒരു മനോഭാവമാണ് നബി ആ അവസരത്തില്‍ പ്രത്യക്ഷപ്പെടുതിയത്. നബി മദീനയില്‍ ഒരു ഭരണാധികാരിയായി തീര്‍ന്നതിനുശേഷം മുസ്ലിങ്ങല്ക്കെന്നപോലെ അവിടത്തെ പൌരന്മാരായിരുന്ന യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പരിപൂര്‍ണമായ മത സ്വാതന്ത്ര്യവും പൌരസ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്തുവെന്നത് ഒരു ചരിത്ര വസ്തുതയാണ്. മനുഷ്യസമുദായത്തിലെ സാമ്പത്തികമായ അസമത്വങ്ങള്‍ക്കും അവശതകള്‍ക്കും പരിഹാരം കാണ്മാന്വേണ്ടി സക്കാത്ത് എന്ന നിര്‍ബന്ധദാനവും, സദഖ എന്ന ഐച്ഛികദാനവും അനുശാസിക്കുകയും പലിശയെ നിരോധിക്കുകയുമാണ് നബി ചെയ്യുന്നത്. സാധുക്കള്‍ക്ക് ധനവാന്മാരുടെ ധനത്തില്‍ ഒരു അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളിയുടെ കൂലി അവന്റെ വിയര്‍പ്പ് തുള്ളി ഉണങ്ങുന്നതിനുമുമ്പ്തന്നെ കൊടുക്കുകയെന്നാണ് നബി കല്‍പ്പിക്കുന്നത്. തങ്ങള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ദാസന്മാരുമാണെന്നും, തങ്ങളുടെ സഹോദരന്മാരാണ് മനുഷ്യവര്‍ഗത്തിലെ മറ്റുവ്യക്തികളെന്നുമുള്ള ബോധം കൈവെടിഞ്ഞു ഉള്ളവനും ഇല്ലാത്തവനും ജാത്യാവിരുദ്ധരായ രണ്ടുവര്ഗങ്ങളില്പെട്ടവരാണെന്നും അവര്‍ എന്നും സമരം ചെയ്തേ ജീവിക്കുകയുള്ളൂവെന്നുംവിശ്വസിക്കുന്ന ഭൌതികവാദിയുടെ ഉപദേശമല്ല നബി മനുഷ്യലോകത്തിന് നല്‍കിയത്: ധനവാനും ദരിദ്രനും അന്യോന്യം സ്നേഹിക്കുവാനും സഹോദരഭാവത്തില്‍ വര്‍ത്തിക്കുവാനും ഇടവരുത്തുന്ന ഒരു പദ്ധതിയാണ് മുഹമ്മദ് നബി(സ)യുടെ സാമ്പത്തിക പദ്ധതി. അത് സ്വകാര്യസ്വത്ത് സമ്പാദിക്കുവാന്‍ മനുഷ്യര്‍ക്ക് അധികാരം നല്കുന്നതോടുകൂടി ആ സ്വത്തില്‍ സമുദായത്തിനുള്ള അവകാശം നല്കുവാന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അസമാധാനവും രക്തചൊരിച്ചലും കൂടാതെ സാമ്പത്തികനീതി സ്ഥാപിക്കുവാന്‍ ഏറ്റവും ഉത്തമവും മിതവുമായ മാര്‍ഗം അതുതന്നെയാണ്.
മദ്യനിരോധനത്തിന് മുഹമ്മദ് നബി(സ) ചെയ്ത ഏറ്റവും വിജയകരമായ സേവനം കൊണ്ടായിരിക്കേണം അമേരിക്കയില്‍ മദ്യനിരോധന നിയമം നടപ്പാക്കിയപ്പോള്‍ അതിന്റെ വിമര്ശകന്മാര് അത് മുഹമ്മദ് നബി(സ)യുടെ പരിഷ്കാരമാണെന്നു പറഞ്ഞു ആക്ഷേപിച്ചത്. ഇന്നും മുസ്ലിംസമുദായം സാമാന്യമായി മദ്യപാനത്തില്‍ നിന്നും വിമുക്തമായ ഒരു സമുദായമാണല്ലോ. മദ്യനിരോധം വിജയകരമാക്കുവാന്‍ മുസല്മാന്മാര്ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നാണ് മുഹമ്മദ് നബിയുടെ ജീവചരിത്രം വിളിച്ചോതുന്നത്. മദ്യപാനം, വ്യഭിചാരം,ചൂതുകളി ആദിയായ ദുര്‍ഗുണങ്ങളെ അതികഠിനമായി വിരോധിച്ച നബിയുടെ മഹത്തായ ഉപദേശങ്ങള്‍ വിസ്മരിച്ച വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും എത്ര ഭയങ്കരമായ അധപതനമാണ് ഉണ്ടായതെന്ന് ഈ ഇടെ ചില മുസ്ലിംരാജ്യങ്ങളില്‍ നടന്ന വിപ്ലവങ്ങളില്‍ നിന്നും നാം കണ്ടുകഴിഞ്ഞു. സനാതനങ്ങളായ സാമൂഹിക പ്രമാണങ്ങളാണ് നബി ഉപദേശിച്ചുതന്നത്. അതുകൊണ്ട് അത് ലംഘിക്കുന്ന ജനസമൂഹങ്ങള്‍ക്ക് നാശം സംഭവിക്കുന്നതില്‍ അത്ഭുതപ്പെടുവാനില്ലല്ലോ.
നബി അനാഥകുട്ടികളുടെ സംരക്ഷകനായിരുന്നു. അദ്ദേഹം അനാഥകുട്ടികളെ സ്വന്തം ചുമലില്‍ കയറ്റിക്കൊണ്ടുപോയതായ സംഭവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തന്റെ കൈവിരലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് “അനാഥ കുടികളെ രക്ഷിക്കുന്നവരും ഞാനുമായി ഈ വിരലുകള്‍ തമ്മിലുള്ള അടുപ്പമായിരിക്കും പരലോകത്ത് ഉണ്ടാകുക” എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അനാഥകുട്ടികളെ സംരക്ഷിക്കുവാന്‍ സമുദായത്തിനുള്ള കര്‍ത്തവ്യം അനാഥശാലകളെ സഹായിക്കുന്നതിനും എല്ലാ ദേശങ്ങളിലും അനാഥ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ട ഫലപ്രദമായഏര്പ്പാടുകള് ചെയ്യുന്നതിനും അവര്‍ തയ്യാറായാല്‍ മാത്രമേ നിറവേറുകയുള്ളൂ. അനാഥ കുട്ടികളുടെ ഉദ്ധാരകനായിരുന്ന മുഹമ്മദ് നബി(സ) യുടെ ജന്മദിനം അക്കാര്യത്തില്‍ നമുക്ക് പ്രേരണ നല്കട്ടെ.
മനുഷ്യസമുദായത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തിനു പരസ്യമായ അംഗീകാരം നല്കിയ മഹാനായിരുന്നു മുഹമ്മദ് നബി(സ). ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് സ്വത്തിനു അവകാശം നിയമംമൂലം നല്കപ്പെട്ടത്, നബി പ്രസ്തുത അവകാശം അവര്‍ക്ക് നല്കി എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷമായിരുന്നു. ഭാര്യമാരുടെയും മാതാക്കളുടെയും സഹോദരിമാരുടെയും നിലയില്‍ അവര്‍ക്ക് സ്വത്തില്‍ പിന്തുടര്ച്ചാവകാശം മുഹമ്മദ് നബി(സ)യുടെ നിയമാവലി അനുവദിച്ച് കൊടുക്കുന്നുണ്ടല്ലോ. നബിയുടെ അവസാന ഹജ്ജുകര്മ്മ വേളയില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തിലെ ശ്രദ്ധേയമായ ഉപദേശം കുടുംബ ജീവിതത്തിലെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും എത്ര ഉതകുമെന്ന് ചിന്തിക്കുക. അദ്ദേഹം ഇങ്ങനെ പറഞ്ഞു:-
“ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരുടെ മേല്‍ അവകാശങ്ങളുണ്ട്. നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളുടെമേലും അവകാശങ്ങളുണ്ട്. നിങ്ങളുടെ ഭാര്യമാരോട് ദയയോടും പ്രേമത്തോടുംകൂടി പെരുമാറുക.”
അടിമകളോട് നബി വലിയ കാരുണ്യം കാണിച്ചിരുന്നു. “നിങ്ങള്‍ കഴിക്കുന്നമാതിരി ഭക്ഷണം അവര്‍ക്കും (അടിമകള്‍ക്കും)നല്‍കുകയും നിങ്ങള്‍ ധരിക്കുന്ന മാതിരി വസ്ത്രം അവരെക്കൊണ്ട് ധരിപ്പിക്കുകയും ചെയ്യക” എന്നായിരുന്നു പ്രസ്തുത പ്രസംഗത്തില്‍ നബി ഉപദേശിച്ചത്.
വിദ്യാഭ്യാസം ഓരോ മുസ്ലിം പുരുഷന്റെയും സ്ത്രീയുടെയും കടമയാണെന്നും ചീനയില്‍ പോയിട്ടുപോലും വിദ്യ അഭ്യസിക്കുക എന്നും ഉപദേശിച്ച നബിയുടെ അനുചരന്മാര് ഇന്നു വിദ്യാഭ്യാസത്തില്‍ എത്ര അധപതിച്ചുപോയിരിക്കുന്നുവെന്നു അവര്‍ പ്രത്യേകം ചിന്തിക്കേണ്ടതാണ്. അക്ഷര ജ്ഞാനം പോലും ഇല്ലാത്തവരാണ് മുസല്മാന്മാരുടെ ഇടയില്‍ ഒരു വലിയ ശതമാനം എന്നു വന്നാല്‍ അവര്‍ നബിയുടെ ഉപദേശത്തില്‍ നിന്നും എത്ര അകന്നാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുമല്ലോ. മത വിദ്യാഭ്യാസവും ലൌകിക വിദ്യാഭ്യാസവും മുസ്ലിം സമുദായത്തിന് മാത്രമല്ല എല്ലാ സമുദായങ്ങള്‍ക്കും ഒഴിച്ചുകൂടാത്തതാണെന്നുള്ള ബോധം നാട്ടില്‍ ക്രമേണ വളര്‍ന്നുവരികയാണ്. ഭൌതികത്വത്തിന്റെ ദുഷിച്ച പ്രേരണകള്‍ കുടുംബത്തിലും വിദ്യാലയങ്ങളിലും അനുസരണ ബോധവും അച്ചടക്കവും ഇല്ലാതാക്കി കുഴപ്പങ്ങളും അസ്വാസ്ഥ്യങ്ങളും വളര്‍ത്തുമെന്നും ധാര്‍മികമായ ചിന്താഗതി തന്നെ അനുദിനം ക്ഷയിച്ചു വരുന്നുവെന്നും ശരിയായ മത വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നത് പ്രസ്തുത ദോഷം പരിഹരിക്കുവാന്‍ ഒഴിച്ചുകൂടാത്തതാണെന്നും ഇന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങീട്ടുണ്ട്. നമ്മുടെ അയല്‍ രാജ്യമായ സിലോണില്‍ മതവിദ്യാഭ്യാസം എല്ലാ വിദ്യാലയങ്ങളിലും നല്കുവാന് ഏര്‍പ്പാട് ചെയ്തിട്ടുള്ളതായി കാണുന്നു. നമ്മുടെ നാട്ടിലും എല്ലാത്തരം വിദ്യാലയങ്ങളിലും മത പഠനത്തിനും സാന്മാര്ഗിക പരിശീലനത്തിനും വ്യവസ്തചെയ്യേണ്ടത് ഏറ്റവും ആവശ്യമാണ്. നബിയുടെ സാമ്പത്തിക പദ്ധതിയെക്കുറിച്ച് ഞാന്‍ പറയുകയുണ്ടായല്ലോ. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളില്‍ എത്രയോ തുച്ഛമായ ഒരു വിഭാഗം മാത്രമാണ് നമ്മുടെ നാട്ടില്‍ ആ പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് പറയാതെ നിവൃത്തിയില്ല. സക്കാത്ത് നല്കുവാന് ബാധ്യതപ്പെട്ടവരില്നിന്നും അതു പിരിച്ചെടുത്ത് അര്ഹന്മാരായവര്ക്ക് വിതരണം ചെയ്യുവാനും ദാനധര്‍മ്മാദികള്‍ ഉപയോഗിച്ചു സാധുജനങ്ങളെ സഹായിക്കുവാനും ഏര്‍പ്പാട് ചെയ്യേണ്ടത് സമുദായത്തിന്റെ ഒഴിച്ചുകൂടാത്ത കടമയാണ്. അത് ശരിയായി നിര്‍വഹിക്കുവാന്‍ ഈ സുദിനം മുസ്ലിമിങ്ങള്ക്ക് പ്രചോദനം നല്കട്ടെ. പ്രവാചക ശ്രേഷ്ടന്റെ അഗാധമായ ദൈവവിശ്വാസവും അചഞ്ചലമായ ആദര്‍ശ സ്ഥൈര്യവും നിര്‍മലമായ ജീവിതസരണിയും, നിസ്തൂലമായ സ്വഭാവവൈശിഷ്ട്യവും നമുക്കെല്ലാം മാതൃകയും മാര്‍ഗ്ഗദര്‍ശനവും ആയിതീരട്ടെ. സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം.”